കൊച്ചി: മന്ത്രി മണിയുടേത് ഗ്രാമീണ ഭാഷയാണെന്ന മുഖ്യമന്ത്രിയുടെയും മന്ത്രി മണിയുടെയും പ്രസ്താവനയ്ക്കു പിന്നാലെ നടന്‍ ജോയ് മാത്യുവിന്റെ പ്രതികരണം ഫെയ്‌സ്ബുക്കില്‍ അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നു. വീട്ടുകാരോടും കുടുംബക്കാരോടുമൊക്കെ ഇതേ ഗ്രാമീണ ഭാഷയിലാണോ സംസാരിക്കുക എന്ന് മണിയോട് ജോയ് മാത്യു ചോദിക്കുന്നു.
ഗ്രാമീണ ഭാഷയുടെ ഉത്തമഉദാഹരണമായ ഇ.കെ. നായനാരുടെ സംഭാഷണശൈലിയില്‍ എതിരാളികള്‍ പോലും രസം കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ മണിയാശാന്‍ ഗ്രാമ്യഭാഷ എന്നു പറയുന്നതില്‍ വമ്പത്തരവും ഗുണ്ടായിസവുമാണെന്നാണ് ജോയ് മാത്യു പറയുന്നത്.
നേരത്തേതന്നെ മണി രാജിവയ്ക്കരുതെന്നും രാജി വയ്ക്കാതെ മാപ്പു പറയുകയും അതിനുശേഷം വീണ്ടും ഇത്തരം പ്രതികരണം നടത്തുകയും അതിനുശേഷം വീണ്ടും മാപ്പുപറയുകയും ചെയ്ത് കാലം കഴിച്ചുകൂട്ടുകയാണ് വേണ്ടതെന്ന് പരിഹാസരൂപേണ ജോയ് മാത്യു പ്രതികരിച്ചിരുന്നു.
ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ സമരം ചെയ്തവേളയില്‍ മണി പ്രസംഗിച്ചതിനെയും ജോയ്മാതൃു വിമര്‍ശിച്ചിരുന്നു. മഹിജയുടെ വീട്ടിലെത്തി നിരാഹാരമിരുന്നിരുന്ന ജിഷ്ണുവിന്റെ സഹോദരിയെ കണ്ട് ഐക്യദാര്‍ഢ്യം അറിയിക്കാനും ജോയ്മാത്യു തയ്യാറായിരുന്നു. ഫെയ്‌സ്ബുക്കിലൂടെയാണ് ജോയ് മാത്യു മണിയുടെ ഗ്രാമ്യഭാഷ പരാമര്‍ശത്തെക്കുറിച്ച് പ്രതികരിച്ചത്.
ജോയ് മാത്യുവിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
''എം എം മണിയുടെ ഭാഷ ഗ്രാമ്യഭാഷയാണെന്ന് മുഖ്യമന്ത്രി-
അത് ശരിയായിരിക്കാം -അടിസ്‌ഥാന വർഗ്ഗത്തിൽ നിന്നും
ഉയർന്നുവന്ന തോഴിലാളി നേതാവാണു ജനങ്ങൾ മണിയാശാൻ എന്നു വിളിക്കുന്ന എം എം മണി- മൈതാന പ്രസംഗത്തിനു
കയ്യടികിട്ടാൻ ചിലപ്പോൾ ഭാഷയെ മണിയുടെ രീതിയിൽ ഉപയോഗിക്കേണ്ടി വന്നേക്കാം
അതൊക്കെ ഒരു
രാഷ്ട്രീയപാർട്ടിയുടെ വക്താവാകുബോൾ
എന്നാൽ നികുതിദായകരുടെ ചെലവിൽ ജീവിക്കുംബോൾ വാക്കുകൾക്കും വാചകങൾക്കും
മണികെട്ടേണ്ടതുണ്ട്-
ഒരു സംശയം ബാക്കി,
കേന്ദ്ര നേതാക്കളായ പ്രകാശ് കാരാട്ടിനോടും യെച്ചൂരിയോടുമൊക്കെ
ഇതേ ഗ്രാമ്യഭാഷയിലാണോ മണി ആശാൻ സംസാരിക്കുക? അല്ലെങ്കിൽ കോടതിയിൽ? അതുമല്ലെങ്കിൽ സ്വന്തം കുടുംബാംഗങ്ങളോട്?
ഗ്രാമ്യ ഭാഷയെപ്പറ്റിപറയുബോൾ
മുൻ മുഖ്യമന്ത്രി ഇ കെ നായനാരെയാണു ഓർമ്മവരുന്നത്-
തനി വടക്കൻ മലബാറുകാരന്റെ
ഗ്രാമ്യഭാഷയായ "ഓൻ" "ഓളു"
"യ്" "എടോ" എന്നെല്ലാം നയനാർ പറയുംബോൾ ഒരാളും അത്
കുറ്റമായി കണ്ടില്ല -എതിരാളികൾ പോലും ആ വാക്കുകൾ ആസ്വദിച്ചു-കാരണം ആ വാക്കുകളിൽ ഒരു നാട്ടിൻപുറത്തുകാരന്റെ കരുതലും സ്നേഹവും തുളുബിനിന്നിരുന്നു-അല്ലാതെ വബത്തരമോ ഗുണ്ടായിസമോ ഉണ്ടായിരുന്നില്ല- ഗ്രാമ്യ ഭാഷ
സ്നേഹത്തിന്റേതാണു വിജയേട്ടാ
അതു മറക്കരുത്- മണിയുടെ ഭാഷ ഗ്രമ്യ് ഭാഷയാണെന്ന് പറയുംബോൾ നല്ല വൃത്തിയും വെടിപ്പുമുള്ള ഭാഷ ഉപയോഗിക്കുന്ന
ഗ്രാമീണരെ മുഴുവൻ ആക്ഷേപിക്കലാവും
ഗ്രമീണർ മുഴുവൻ മണികളല്ല എന്നും ഓർക്കുക-വിദ്യാഭ്യാസമല്ല മറിച്ച്
സംസ്കാരമായിരിക്കണം
ഭാഷാപ്രയോഗത്തിന്റെ അളവ്‌കോൽ എന്നാണു അടിയന്റെ ഒരിത്-''
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ