മൂന്നാര്‍ സമരപ്പന്തലില്‍ സംഘര്‍ഷം: പന്തലിന്റെ പൈസ ചോദിച്ച് ആളുകള്‍; സിപിഎമ്മുകാരാണെന്ന് ഗോമതി; പോലീസ് സ്ഥലത്തെത്തി

ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മൂന്നാര്‍: മൂന്നാര്‍ സമരത്തില്‍ ഭിന്നത എന്ന വാര്‍ത്ത വന്നതിനു പിന്നാലെ ഏതാനുംപേര്‍ സമരത്തില്‍ ഇടപെടാനെന്ന മട്ടില്‍ എത്തുകയും പന്തല്‍ പൊളിക്കാന്‍ ശ്രമം നടത്തുകയും ചെയ്തു. ഇത് സിപിഎമ്മുകാരാണെന്ന് ഗോമതി ആരോപിച്ചു. സംഭവസ്ഥലത്തെത്തി പോലീസ് ഇടപെട്ട് സംഘര്‍ഷത്തില്‍ അയവു വന്നിട്ടുണ്ട്.
സി.ആര്‍. നീലകണ്ഠന്‍ ശാരീരികാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് നിരാഹാര സമരത്തില്‍നിന്നും ആശുപത്രിയിലേക്ക് മാറ്റപ്പെട്ടതോടെയാണ് സമരത്തില്‍ ഭിന്നതയുണ്ടെന്ന വാര്‍ത്തകള്‍ വന്നു തുടങ്ങിയത്. സി.ആര്‍. നീലകണ്ഠനു പകരം ആംആദ്മിയിലെതന്നെ ഒരു വനിതാ പ്രതിനിധി നിരാഹാരസമരം ആരംഭിക്കാനിരിക്കെയാണ് പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി 'നിരാഹരമിരിക്കേണ്ട, പിന്തുണ മതി'യെന്ന തീരുമാനവുമായി എത്തിയത്. ഇത് മാധ്യമങ്ങള്‍ തത്സമയം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. ആംആദ്മിയോടുള്ള നിലപാടില്‍ മാറ്റമില്ലാതെ പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ തുടര്‍ന്നതോടെ സമരത്തില്‍ ഭിന്നത എന്ന് വാര്‍ത്തകള്‍ വരികയായിരുന്നു.
ഈ സമയം മുതലെടുത്താണ് ചിലര്‍ സമരത്തില്‍ ഇടപെടാനെത്തിയത്. ആംആദ്മി പാര്‍ട്ടി സമരത്തില്‍നിന്നും പിന്മാറണമെന്നും സമരംതന്നെ ആവശ്യമില്ലാത്തതാണെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ചിലര്‍ സമരപ്പന്തല്‍ തകര്‍ക്കാനുള്ള ശ്രമം തുടങ്ങിയത്. സമരപ്പന്തലില്‍ സംഘര്‍ഷം തുടരുന്നതിനിടെ പോലീസ് എത്തുകയും അതോടെ സമരത്തില്‍ ഇടപെടാനെത്തിയവര്‍ പന്തലിന്റെ പണം തന്നില്ലെന്നും പൊളിച്ചുമാറ്റണമെന്നും ആവശ്യപ്പെട്ടു. തങ്ങളുടെ കച്ചവടം സമരംമൂലം തകര്‍ന്നെന്നും സീസണ്‍വേളയില്‍ ഈ സമരം നടത്താന്‍ അനുവദിക്കില്ലെന്നും വാദിച്ച് ചിലര്‍ വീണ്ടും സമരപ്പന്തല്‍ പൊളിക്കാന്‍ ഒരുങ്ങുകയായിരുന്നു. ഈ സമയമായപ്പോഴേക്കും കൂടുതല്‍ പോലീസെത്തി. ഇതോടെ സംഘര്‍ഷത്തിന് അല്‍പം ശമനമുണ്ടായി.
സമരപ്പന്തല്‍ പൊളിച്ച് സമരം അലങ്കോലമുണ്ടാക്കാന്‍ ശ്രമിച്ചത് സിപിഎമ്മുകാരാണെന്ന് ഗോമതി ആരോപിച്ചു. സമരം മന്ത്രി മണി രാജിവച്ച് മാപ്പു പറയുന്നതു തുടരുമെന്നും ഗോമതി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com