ലക്ഷങ്ങളുടെ സുരക്ഷാ ചെലവ് ചോദ്യം ചെയ്ത് മഅദനി കര്‍ണാടക പൊലീസിനെതിരെ സുപ്രീംകോടതിയില്‍

നാട്ടിലേക്കുള്ള തന്റെ യാത്ര പ്രതിസന്ധിയിലാക്കുന്നത് ലക്ഷ്യമിട്ടാണ് കര്‍ണാടക സര്‍ക്കാരിന്റെ ഈ നീക്കങ്ങളെന്നാണ് മഅദനി കോടതിയില്‍ ആരോപിക്കും
ലക്ഷങ്ങളുടെ സുരക്ഷാ ചെലവ് ചോദ്യം ചെയ്ത് മഅദനി കര്‍ണാടക പൊലീസിനെതിരെ സുപ്രീംകോടതിയില്‍

ബംഗളൂരു: മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ നാട്ടിലേക്കെത്തുന്നതിന് സുരക്ഷയൊരുക്കാന്‍ വന്‍ തുക ആവശ്യപ്പെട്ട കര്‍ണാടക പൊലീസിന്റെ നിലപാടിനെതിരെ അബ്ദുള്‍ നാസര്‍ മഅദനി ഇന്ന് സുപ്രീംകോടതിയെ സമീപിക്കും. എസ്.എ.ബൊബാഡെ അധ്യക്ഷനായ ബഞ്ചായിരുന്നു മഅദനിക്ക് വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകാന്‍ അനുമതി നല്‍കിയത്. ഈ ബെഞ്ചിന് മുന്‍പാകെയായിരിക്കും സുരക്ഷ ചെലവിന് വന്‍തുക ആവശ്യപ്പെട്ട വിഷയം മഅദനി ഉന്നയിക്കുക. 

ഇതിന് മുന്‍പ് കേരളത്തിലേക്ക് പോകാന്‍ അനുമതി നല്‍കിയപ്പോള്‍ നാല് അംഗരക്ഷകര്‍ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാലിപ്പോള്‍ 19 പേരുടെ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. നാട്ടിലേക്കുള്ള തന്റെ യാത്ര പ്രതിസന്ധിയിലാക്കുന്നത് ലക്ഷ്യമിട്ടാണ് കര്‍ണാടക സര്‍ക്കാരിന്റെ ഈ നീക്കങ്ങളെന്നാണ് മഅദനി കോടതിയില്‍ ആരോപിക്കുക. 

മഅദനിക്കായി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണായിരിക്കും കോടതിയില്‍ ഹാജരാവുക. കേരളത്തിലെക്ക് വരുമ്പോഴുള്ള സുരക്ഷ ഒരുക്കുന്നതിനായി 15 ലക്ഷം രൂപ വേണമെന്നായിരുന്നു കര്‍ണാടക പൊലീസ് ആവശ്യപ്പെട്ടത്. ഇതോടെ കേരളത്തിലേക്ക് തത്കാലം വരുന്നില്ലെന്ന് മഅദനി തീരുമാനിച്ചിരുന്നു. ആഗസ്റ്റ് ഒന്നുമുതല്‍ 14 വരെ കേരളത്തില്‍ തങ്ങാനായിരുന്നു മഅദനിക്ക് കോടതി അനുമതി നല്‍കിയിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com