വിനായകന്റെ വീട്ടില്‍ കയറിയിറങ്ങിയ മന്ത്രിമാര്‍ അവിടെ അടുപ്പു പുകയുന്നത് എങ്ങനെയെന്നു ചോദിച്ചോ? സഹായത്തിനായി ഒന്നിക്കാന്‍ അഭ്യര്‍ഥിച്ച് മാര്‍ട്ടിന്‍ ജോണിന്റെ കുറിപ്പ്

വിനായകന്‍ പോയ അന്നു മുതല്‍ അവിടെയാരും പണിക്കൊന്നും പോയിട്ടില്ല. അച്ഛന് ഹാര്‍ബറിലെ ദിവസ പണിയല്ലേ?ഉള്ളതെല്ലാംകൂട്ടിയും പോരാത്തത് പലിശക്കെടുത്തും ആറ്മാസംമുന്‍പ് ദോഹക്കുപോയ ചേട്ടന്‍ ജോലി കളഞ്ഞാണ് പോന്നത്.
വിനായകന്റെ വീട്ടില്‍ കയറിയിറങ്ങിയ മന്ത്രിമാര്‍ അവിടെ അടുപ്പു പുകയുന്നത് എങ്ങനെയെന്നു ചോദിച്ചോ? സഹായത്തിനായി ഒന്നിക്കാന്‍ അഭ്യര്‍ഥിച്ച് മാര്‍ട്ടിന്‍ ജോണിന്റെ കുറിപ്പ്

കൊച്ചി: തൃശൂരില്‍ പൊലീസ് മര്‍ദനത്തെത്തുടര്‍ന്ന് ജീവനൊടുക്കിയ വിനായകന്റെ വീട്ടില്‍ കയറിയിറങ്ങിയ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ അവിടെ അടുപ്പു പുകയുന്നത് എങ്ങനയെന്നു ചോദിച്ചിട്ടുണ്ടെന്നു തോന്നുന്നില്ലെന്ന് ഗായകന്‍ മാര്‍ട്ടിന്‍ ജോണ്‍ ചാലിശ്ശേരി. ആ കുടുംബത്തിന് മുന്നോട്ടുപോവാന്‍ ഇപ്പോള്‍ ഏറ്റവും ആവശ്യം പണമാണെന്നും സഹാനുഭൂതിയോടെ സംസാരിക്കുന്നവര്‍ അവരെ സഹായിക്കാന്‍ മുന്നിട്ടിറങ്ങുകയാണ് വേണ്ടതെന്നും മാര്‍ട്ടിന്‍ ജോണ്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. വിനായകന്റെ കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥ വിവരിച്ച് മാര്‍ട്ടിന്‍ ജോണ്‍ കുറിച്ച വരികള്‍ ചുവടെ:

ഇന്നലെ ഞങ്ങള്‍ എങ്ങണ്ടിയൂരിലെ വിനായകന്റെ വീട്ടില്‍ പോയിരുന്നു.
വിനായകനില്ലാത്ത വീട്.
വേദനയും നിരാശയും രോഷവും തങ്ങിനില്‍ക്കുന്ന വീട്.കരുതലെല്ലാം കൈവിട്ടവരെപ്പോലെ അപ്പനും അമ്മയും ചേട്ടനും.ഒരുപാടൊന്നും പറയാനില്ലാതെ ഉമ്മറതിണ്ണയിലിരുന്നു ഞങ്ങള്‍ അവരെ കേട്ടു.
അമ്മയുടെ ഓമനമകനായിരുന്ന വിനായകനെക്കുറിച്ച്..ചിരിച്ചു സന്തോഷത്തോടെ,എല്ലാരോടും ഇടപെട്ടിരുന്ന,നാടെങ്ങും കൂട്ടുകാരുള്ള,പഠിപ്പില്‍ പിറകിലെങ്കിലും പങ്കുവെക്കലില്‍ മുന്നില്‍ നിന്നിരുന്ന... നെയ്മറെയും മെസ്സിയെയും ആരാധിച്ചിരുന്ന,അവരുടെ ചുവടുകളെ ഉള്ളിലേറ്റിയ,നാട്ടിലെ ടൂര്‍ണമെന്റുകളില്‍ എതിരാളികളുടെ പോസ്റ്റില്‍ ഗോള്‍ നിറച്ചു അലറിയാര്‍ത്തിരുന്ന...പ്രണയിച്ചിരുന്ന...സ്വന്തംകാലില്‍ നില്‍ക്കാനായി, ഇഷ്ടപ്പെട്ട തൊഴില്‍ തേടിയിറങ്ങിയ...മുടിനീട്ടിയ, കയ്യില്‍ പച്ചകുത്തിയ... കുറ്റമൊന്നും ചെയ്യാതെ പോലീസുകാരാലെ ക്രൂരമായി പീഡിപ്പിക്കപ്പെട്ട് ഒടുവില്‍ ശരീരവും മനസും പ്രതീക്ഷകളും തകര്‍ന്നു ആത്മഹത്യ ചെയ്ത വിനായകനെക്കുറിച്ച്...
പിന്നെയുമേറെ അവനെക്കുറിച്ചു അവര്‍ പറഞ്ഞുകൊണ്ടേയിരുന്നു.
കേട്ടിരുന്നു.എന്താണ് ചെയ്യാനാവുകയെന്നു ആലോചിച്ചുനോക്കി.
വിനായകന്‍ പോയ അന്നു മുതല്‍ അവിടെയാരും പണിക്കൊന്നും പോയിട്ടില്ല. അച്ഛന് ഹാര്‍ബറിലെ ദിവസ പണിയല്ലേ?ഉള്ളതെല്ലാംകൂട്ടിയും പോരാത്തത് പലിശക്കെടുത്തും ആറ്മാസംമുന്‍പ് ദോഹക്കുപോയ ചേട്ടന്‍ ജോലി കളഞ്ഞാണ് പോന്നത്.
തോന്നുന്നത് പറയട്ടെ കൂട്ടുകാരെ?
ഇപ്പോള്‍ അവിടെ ഏറ്റവും ആവശ്യം പൈസയാണ്. വക്കീലിനെ കാണാനാണെങ്കിലും,പരാതി കൊടുക്കാനാണെങ്കിലും,അന്നന്നത്തെ കാര്യങ്ങള്‍ക്കാണെങ്കിലും. അതൊരു പാവം വീടാണ്. വിനായകനെ കണ്ടില്ലേ. അത്രയക്ക് പാവങ്ങളാ.അവന്റെ പേരില്‍ അവിടെ കയറിയിറങ്ങിയ മന്ത്രിമാര്‍ ഉള്‍പ്പടെ ആരുംതന്നെ അടുപ്പു പുകയുന്നതെങ്ങിനെയെന്നു ചോദിച്ചെന്നു തോന്നുന്നില്ല.
അക്കൗണ്ട് നമ്പര് ചോദിച്ചപ്പോ അമ്മയുടെ പഴയ പാസ്ബുക്ക് എടുത്തു തന്നു. വെറുതെ ഒന്ന് മറിച്ചു നോക്കി. അതില് കുറച്ച് ചില്ലറ രൂപകളേ ബാക്കിയുള്ളു.
മൂന്നര കോടി മലയാളികളുണ്ട്. എല്ലാവരും ഒരു രൂപവെച്ച് ഇട്ടുകൂടേയെന്ന പി.ടി.ജാഫറിന്റെ ചോദ്യമേ ചോദിക്കുന്നുള്ളു?
അക്കൗണ്ട് നമ്പര്‍ താഴെ ചേര്‍ക്കുന്നു.വിനായകനു വേണ്ടി ഉടനെ ചെയ്യേണ്ടത് ഈ അക്കൗണ്ട് ഉപയോഗിക്കുകയാണ്. പണം ഒന്നിനും തടസമാകരുത്. വിനായകന്റെ അച്ഛന്‍, കൃഷ്‌ണേട്ടന്റെ മൊബൈല്‍ നമ്പര്‍ ഇതാണ് : 7561858619. വിളിച്ചൊരു സ്‌നേഹം പറയാനും ഉപയോഗിക്കാം. തുണ നഷ്ടപ്പെട്ടവരാണ്. അവര്‍ക്ക് ഇനിയാണ് ആരെങ്കിലും ഉണ്ടാകേണ്ടത്.
വിനായകന്‍ എവിടെയെല്ലാമോ നിന്ന് നമ്മളെ കേള്‍ക്കുന്നുണ്ട്. അവന് ജീവിക്കാന്‍ വലിയ ഇഷ്ടമായിരുന്നു. ജീവനുണ്ടായിരുന്നെങ്കില്‍ നല്ല സ്‌റ്റൈലനായി അവനിങ്ങനെ പാറി നടന്നേനേ. ആ ചിറകാണല്ലോ നീതിപാലകര്‍ ചവിട്ടിച്ചതച്ചത്. ആ ചിറകില്ലാതെ അവനെങ്ങനെ ജീവിക്കാനാണ്. നമ്മളെന്തായാലും പിരിഞ്ഞു പോകുന്നില്ല. വിനായകന് നീതി വേണം. ചില്ലറ ഒറ്റയ്ക്ക് നിക്കുമ്പഴാ ചില്ലറയാകുന്നത്. നമ്മള് ചില്ലറ മനുഷ്യര് തന്നെയാന്നേ. കൂടിത്തുടങ്ങിയാ,ആ ചില്ലറയിങ്ങനെ പെരുകും. അതു പെരുകിപ്പെരുകി ആ അമ്മയുടെ അക്കൗണ്ട് നിറയട്ടെ
Omana P.K.
Federal bank ac.nr: 12520101011263
Ifsc : FDRL0001252
Engandiyoor.
വേണ്ടത് വൈകാതെ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.സ്‌നേഹത്തോടെ നിറുത്തട്ടെ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com