വിമര്‍ശനങ്ങള്‍ അതിരുകടക്കുന്നു, ഗുരുവായൂരിലെ പെണ്‍കുട്ടിയെ വേട്ടയാടരുത്: കെവി അബ്ദുല്‍ഖാദര്‍

യുവതി കാമുകനൊപ്പം പോയിട്ടില്ല. ഇരു കുടുംബങ്ങളും തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് വിവാഹം വേണ്ടന്ന് വെച്ചതിന്റെ കാരണമെന്നും അദ്ദേഹം പറഞ്ഞു.
വിമര്‍ശനങ്ങള്‍ അതിരുകടക്കുന്നു, ഗുരുവായൂരിലെ പെണ്‍കുട്ടിയെ വേട്ടയാടരുത്: കെവി അബ്ദുല്‍ഖാദര്‍

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ വിവാദ വിവാഹത്തെ സംബന്ധിച്ച് പെണ്‍കുട്ടിക്കെതിരായ അഭിപ്രായപ്രകടനങ്ങള്‍ അതിരു കടക്കുന്നതായി സ്ഥലം എംഎല്‍എ കെവി അബ്ദുല്‍ഖാദര്‍ വ്യക്തമാക്കി. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കാര്യങ്ങള്‍ ശരിയല്ലെന്ന് എംഎല്‍എ അറിയിച്ചു. യുവതി കാമുകനൊപ്പം പോയിട്ടില്ല. ഇരു കുടുംബങ്ങളും തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് വിവാഹം വേണ്ടന്ന് വെച്ചതിന്റെ കാരണമെന്നും അദ്ദേഹം പറഞ്ഞു.

താലികെട്ടിയ ശേഷം ചടങ്ങ് അലങ്കോലമായതിന്റെ പേരില്‍ വ്യത്യസ്ത വിശദീകരണങ്ങളാണ് ഇരുകൂട്ടരുടേയും ഭാഗത്തു നിന്നുണ്ടായത്. കാമുകനോടൊപ്പം പോയിട്ടില്ലെന്നു പെണ്‍വീട്ടുകാരും പോകുമെന്നു പറഞ്ഞതായി വരന്റെ വീട്ടുകാരും പറഞ്ഞു. എന്നാല്‍ ഗുരുവായൂര്‍ അമ്പലനടയില്‍ താലികെട്ടിന് ശേഷം കാമുകനൊപ്പം ഇറങ്ങിപ്പോയെന്നാണ് പെണ്‍കുട്ടിയെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍.  

പെണ്‍കുട്ടിയുടെ ചിത്രം സഹിതം കുറ്റപ്പെടുത്തിയും പരിഹസിച്ചും സാമൂഹ്യ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിക്കുകയാണ്. ഈ സാഹചര്യത്തിലാണു പെണ്‍കുട്ടിയെയും വീട്ടുകാരെയും ആശ്വസിപ്പിക്കാന്‍ കെ.വി.അബ്ദുല്‍ഖാദര്‍, നടനും സാഹിത്യകാരനുമായ വികെ ശ്രീരാമന്‍ എന്നിവര്‍ വീടു സന്ദര്‍ശിച്ചത്. 

തന്റെ പ്രണയത്തെ കുറിച്ച് പെണ്‍കുട്ടി വിവാഹത്തിന് മുന്‍പ് തന്നെ സ്വന്തം വീട്ടുകാരേയും വരനേയും അറിയിച്ചിരുന്നതായും കാമുകന്‍ വിവാഹത്തിനു വന്നിട്ടുണ്ടെന്നു പറഞ്ഞപ്പോള്‍ തെറ്റിദ്ധരിച്ചതാണ് ഇപ്പോഴത്തെ കുഴപ്പങ്ങള്‍ക്കു കാരണമെന്നും പ്രചരിക്കുന്നുണ്ട്. അതേസമയം പെണ്‍കുട്ടിയുടെ കാമുകന്റെ ഫേസ്ബുക്ക് പോസ്റ്റും ചര്‍ച്ചയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com