കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ റിമാന്‍ഡ് നീട്ടി. ഈ മാസം 22 വരെയാണ് റിമാന്‍ഡ് നീട്ടിയത്.
റിമാന്‍ കാലാവധി അവസാനിച്ച സാഹചര്യത്തില്‍ ദിലീപിനെ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ കോടതിയില്‍ ഹാജരാക്കുകയായിരുന്നു. സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും അതിനാല്‍ വീഡിയോ കോണ്‍ഫറസിംഗ് അനുവദിക്കണമെന്നുമുള്ള പ്രോസിക്യൂഷന്റെ ആവശ്യം കോടതി നേരത്തെ അംഗീകരിച്ചിരുന്നു.
അതിനിടെ, ദിലീപ് ഉടന്‍ തന്നെ ഹൈക്കോടതിയില്‍ പുതിയ ജാമ്യാപേക്ഷ നല്‍കുമെന്നാണ് സൂചനകള്‍. മുതിര്‍ന്ന അഭിഭാഷകനായ ബി രാമന്‍ പിള്ളയായിരിക്കും ദിലീപിനു വേണ്ടി ജാമ്യാപേക്ഷ നല്‍കുക. നേരത്തെ അഡ്വ. രാംകുമാര്‍ ആയിരുന്നു ദിലീപിനു വേണ്ടി ഹാജരായിരുന്നത്.
ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ ചോദ്യം ചെയ്യാനായിട്ടില്ല, ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാനായിട്ടില്ല എന്നീ വാദങ്ങളാണ് ദിലീപിന്റെ ജാമ്യഹര്‍ജിയെ എതിര്‍ത്തുകൊണ്ട് മുഖ്യമായും പ്രോസിക്യൂഷന്‍ ഉന്നയിച്ചത്. ഇത് അംഗീകരിച്ച കോടതി ദിലീപ് ചലച്ചിത്ര രംഗത്തെ പ്രമുഖനാണെന്നും ജാമ്യം നേടി പുറത്തിറങ്ങിയാല്‍ സാക്ഷികള്‍ സ്വാധീനിക്കപ്പെടാന്‍ ഇടയുണ്ടെന്നും ചൂണ്ടിക്കാട്ടിയിരുന്നു. അപ്പുണ്ണി ചോദ്യം ചെയ്യലിനു ഹാജരാവുകയും മൊബൈല്‍ ഫോണ്‍ കണ്ടെത്താനുള്ള സാധ്യത ഏതാണ്ട് അടഞ്ഞെന്നു പൊലീസ് തന്നെ സൂചന നല്‍കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ദിലീപ് വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നത്. അപ്പുണ്ണി ചോദ്യം ചെയ്യലിനു ഹാജരായതായും എപ്പോള്‍ വേണമെങ്കിലും ഇനിയും ഹാജരാവാന്‍ തയാറാണെന്നും പ്രതിഭാഗം കോടതിയെ അറിയിക്കും. അതോടൊപ്പം മൊബൈല്‍ ഫോ്ണ്‍ കണ്ടെടുക്കുന്നതിനുള്ള പൊലീസ് ശ്രമം എവിടെയും എത്തിയിട്ടില്ലെന്നും കോടതിയെ ബോധ്യപ്പെടുത്താനാണ് നീക്കം. ഫോണ്‍ കത്തിച്ചുകളഞ്ഞതായാണ്, പള്‍സര്‍ സുനിയുടെ അഭിഭാഷകനായ പ്രതീഷ് ചാക്കോയുടെ ജൂനിയര്‍ രാജു ജോസഫ് നല്‍കിയിരിക്കുന്ന മൊഴി. ഇത് അവിശ്വസിക്കുന്ന പൊലീസ് ഫോണ്‍ സംസ്ഥാനത്തിനു പുറത്തേക്കു കടത്താനുള്ള സാധ്യത ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും അതു സംബന്ധിച്ച തെളിവുകളൊന്നും കണ്ടെത്താനായിട്ടില്ല. പുരോഗതിയില്ലാത്ത ഒരു അന്വേഷണത്തിന്റെ പേരില്‍ പ്രതിയെ അനിശ്ചിതമായി തടവില്‍ വയ്ക്കാനാവില്ല എന്ന വാദമാവും മൊബൈല്‍ ഫോണിന്റെ കാര്യത്തില്‍ ദിലിപീന്റെ അഭിഭാഷകന്‍ ഉന്നയിക്കുക.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ