കൊച്ചി: പല സെലിബ്രിറ്റികളുടെയും നിലപാടുകള്‍ കാണുമ്പോള്‍ സഹതാപം തോന്നുമെന്ന് എഴുത്തുകാരിയും അധ്യാപികയുമായ ദീപാ നിശാന്ത്. സെലിബ്രിറ്റിയാവുക എന്നതു വലിയൊരു സംഭവമല്ല. അവരെ പ്രതിബദ്ധതയുടെ കളത്തിലിറക്കിയാല്‍ മാത്രമേ പുരോഗമനം സാധ്യമാകൂ എന്നുമില്ലെന്ന് സമകാലിക മലയാളം വാരികയുടെ പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ ദീപാ നിശാന്ത് പറഞ്ഞു. മൗനം ഒരു സെയ്ഫ്‌സോണ്‍ ആണ്. പലരും അതാണ് കാണിക്കുന്നത്. കലയ്ക്കും കലാകാരന്മാര്‍ക്കും രാഷ്ട്രീയം പാടില്ല എന്നൊക്കെ ഓരോരുത്തര്‍ ഉണ്ടാക്കുന്ന ഫ്രെയിമാണ്. ചിലര്‍ എന്നോട് പറയാറുണ്ട് അധ്യാപകര്‍ക്കു രാഷ്ട്രീയം പാടില്ലെന്ന്. രാഷ്ട്രീയം ഇല്ലെന്നു പറയുന്നതിനെക്കാള്‍ അങ്ങേയറ്റം അശ്‌ളീലമായിട്ടു വേറൊരു സംഗതിയുമില്ല- ദീപാ നിശാന്ത് പറഞ്ഞു.
അഭിമുഖത്തില്‍നിന്ന്:
എന്റെയത്രയും നല്ല എഴുത്തുകാരിയല്ല ദീപാ നിശാന്ത് എന്നെങ്ങാനുമാണ്, അതു ശരിതന്നെയാണെങ്കില്‍പ്പോലും, അശോകന്‍ ചരുവില്‍ പറഞ്ഞിരുന്നതെങ്കിലോ. ആളുകള്‍ എങ്ങനെയാകും പ്രതികരിക്കുക. വലിച്ചുകീറി ഒട്ടിക്കില്ലേ, സമൂഹ മാധ്യമങ്ങളിലൊക്കെ. അദ്ദേഹത്തിന് അദ്ദേഹത്തെ വച്ചു താരതമ്യം ചെയ്യാനുള്ള അവകാശമുണ്ടല്ലോ. അതല്ലേ പറയാന്‍ പറ്റൂ. അത്ര വലിയ ഗൗരവമായിട്ടൊന്നും അതിനെ കാണേണ്ട കാര്യമുണ്ടായിരുന്നില്ല. ഒന്നാമതായി, എന്റെ എഴുത്തിന്റെ സാഹിത്യമൂല്യം ചര്‍ച്ച ചെയ്യേണ്ട സന്ദര്‍ഭമായിരുന്നില്ല അത്. പക്ഷേ, ഈ വിഷയം വന്നപ്പോള്‍ അത്തരം ചര്‍ച്ചകളിലേക്കൊക്കെ പലരും പോയി. അതിലെനിക്കു വിഷമമുണ്ട്. ഇതൊരു ചര്‍ച്ചയാക്കി മാറ്റിയ ശാരദക്കുട്ടി ടീച്ചറുടെ നിരവധി അനുമോദന മെസേജുകള്‍ എന്റെ ഇന്‍ബോക്‌സിലുണ്ട്. എന്നെ പ്രോല്‍സാഹിപ്പിച്ചുകൊണ്ട്, എഴുത്തിന് ആവേശം പകര്‍ന്നുകൊണ്ടു പലപ്പോഴായി അയച്ചവ. അവതാരിക എഴുതാമെന്നുമൊക്കെ സന്തോഷപൂര്‍വ്വം സമ്മതിച്ച്, പുസ്തകമാക്കാന്‍ എന്നെ പ്രോല്‍സാഹിപ്പിച്ചിട്ടുള്ള വ്യക്തിയാണ് ടീച്ചര്‍. അങ്ങനെയൊരാള്‍ ഇത്രമാത്രം ആളുകള്‍ ആ പുസ്തകം വായിക്കുന്നുവെന്ന ഘട്ടം വന്നപ്പോള്‍ അസ്വസ്ഥയാകുന്നതെന്തിനാണെന്ന് എനിക്കു മനസ്സിലാകുന്നില്ല.
(ചിത്രങ്ങള്‍ ദീപാ നിശാന്തിന്റെ ഫെയ്‌സ്ബുക്ക് പേജില്‍നിന്ന്)
ബുദ്ധിജീവികള്‍ മാത്രമല്ലല്ലോ പുസ്തകം വായിക്കുന്നത്. എന്റെ എഴുത്തു മോശമാണെങ്കില്‍ അതു വായിക്കുന്നയാളുകളെയാകെ അപമാനിക്കുന്നതിനു തുല്യമാണ്. അവരെ താഴ്ത്തിക്കെട്ടുന്നതുപോലുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നതെന്തിനാണെന്നു മനസിലാകുന്നില്ല. മറ്റൊന്ന്, എന്റെ പുസ്തകം ഗംഭീരമാണെന്നു ഞാന്‍ അവകാശപ്പെടുന്നുമില്ല. അതു വായിക്കണം എന്നാവശ്യപ്പെട്ട് ഇന്നുവരെ ഞാനൊരു പോസ്റ്റ് പോലും ഇട്ടിട്ടുമില്ല. എന്റെ പുസ്തകം മാര്‍ക്കറ്റ് ചെയ്യാനുള്ള ഒരു സ്ഥലമായി ഞാന്‍ സമൂഹ മാധ്യമത്തെ കാണുന്നില്ല. പുസ്തകത്തിന്റെ വരുമാനം പോകുന്നതു രണ്ടു സന്നദ്ധസേവന സംഘടനകൡലേക്കാണ്. തൃശൂരിലെ 'അംഹ' എന്ന ഭിന്നശേഷിക്കാരായ കുട്ടികളെ നോക്കുന്ന സംഘടനയ്ക്കും പിന്നെ 'സേവാസദന'ത്തിലേക്കും. അതുകൊണ്ടുതന്നെ വിവാദം സൃഷ്ടിച്ചു പുസ്തകം വില്‍ക്കേണ്ട ആവശ്യവുമില്ല.
എന്റെ രണ്ടാമത്തെ പുസ്തകം പ്രകാശനം ചെയ്തത് കെ.പി. രാമനുണ്ണിയും വി.കെ. ശ്രീരാമനുമാണ്. ശ്രീരാമേട്ടനാണെന്നെ വിളിച്ചു പറഞ്ഞത്, അതില്‍ പത്തു പതിനെട്ടോളം പേജുകള്‍ നഷ്ടപ്പെട്ടതായി കാണുന്നുവെന്ന്. പ്രൂഫ് വായനയുടെ സമയത്തു പ്രശ്‌നമുണ്ടായിരുന്നില്ല. ഞാന്‍ പ്രസാധകനെ വിളിച്ചു കാര്യം പറഞ്ഞു. തുടക്കക്കാരി എന്ന നിലയില്‍ അങ്ങോട്ടു പണം കൊടുത്തായിരുന്നു പുസ്തകം ഇറക്കിയത്. 2009-ലോ 2010-ലോ 25,000 രൂപ കൊടുത്തതാണ്. എന്നാല്‍, ഈ വിവരം പറഞ്ഞപ്പോള്‍ പ്രസാധകന്‍ പ്രതികരിച്ചത് എങ്ങനെയാണെന്നോ? ''ഇതൊന്നും ആരും ശ്രദ്ധിക്കാന്‍ പോകുന്നില്ല. നിങ്ങളുടെ പേര് പുറംചട്ടയില്‍ അച്ചടിച്ച് ഒരു പുസ്തകം വരണമെന്നു നിങ്ങള്‍ക്കാഗ്രഹമുണ്ടായിരുന്നു, അതു സാധിച്ചു. അല്ലാതെ ഈ പുസ്തകം കണ്ടിട്ട് ആരും ദീപാ നിശാന്തിന്റെ പുസ്തകം എന്നു പറഞ്ഞു വാങ്ങിക്കൊണ്ടു പോകുകയൊന്നുമില്ല. നിങ്ങളേതായാലും ഇന്റര്‍വ്യൂവിന് ഇതു കാണിച്ച് ഒരു ജോലി വാങ്ങിച്ചോ' എന്ന്. അതിനപ്പുറമൊരു അപമാനം ഞാനെന്റെ ജീവിതത്തില്‍ നേരിട്ടിട്ടില്ല.
സെലിബ്രിറ്റിയാവുക എന്നതു വലിയൊരു സംഭവമല്ല. അവരെ പ്രതിബദ്ധതയുടെ കളത്തിലിറക്കിയാല്‍ മാത്രമേ പുരോഗമനം സാധ്യമാകൂ എന്നുമില്ല. പല സെലിബ്രിറ്റികളുടേയും നിലപാടുകളൊക്കെ കാണുമ്പോള്‍ സഹതാപം തോന്നും. അവരുടെ നിലപാടിന് ഒരു ഭൂരിപക്ഷത്തിന്റെ നിലപാടിനെ സ്വാധീനിക്കാനുള്ള ശേഷിയുണ്ടായിരിക്കെ പ്രത്യേകിച്ചും. അതു കാണുമ്പോള്‍ ഭയം തോന്നാറുണ്ട്. മൗനം ഒരു സെയ്ഫ്‌സോണാണല്ലോ. പലരും അതാണ് കാണിക്കുന്നത്. കലയ്ക്കും കലാകാരന്മാര്‍ക്കും രാഷ്ട്രീയം പാടില്ല എന്നൊക്കെ ഓരോരുത്തര്‍ ഉണ്ടാക്കുന്ന ഫ്രെയിമാണ്. ചിലര്‍ എന്നോട് പറയാറുണ്ട് അധ്യാപകര്‍ക്കു രാഷ്ട്രീയം പാടില്ലെന്ന്. രാഷ്ട്രീയം ഇല്ലെന്നു പറയുന്നതിനെക്കാള്‍ അങ്ങേയറ്റം അശ്‌ളീലമായിട്ടു വേറൊരു സംഗതിയുമില്ല.
ഇടതുപക്ഷത്തെ ഒരു ബദലായി കാണണം. ഇടതുപക്ഷ നിലപാടുകളോടുള്ള പ്രതീക്ഷ വലുതാണ്. ഇപ്പോഴത്തെ സംഭവങ്ങളില്‍പ്പോലും ഇടതുപക്ഷ സര്‍ക്കാരാണു കേരളം ഭരിക്കുന്നതെന്ന സുരക്ഷിതത്വത്തിലാണ് ഞാന്‍ നില്‍ക്കുന്നത്.
ദീപാ നിശാന്തുമായി പിഎസ് റംഷാദ് നടത്തുന്ന അഭിമുഖം ഈ ലക്കം സമകാലിക മലയാളം വാരികയില്‍: 'ഞാന്‍ ബുദ്ധിജീവിയായ എഴുത്തുകാരിയല്ല'
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ