പാലക്കാട്: ജൂണും ജൂലൈയും കഴിഞ്ഞ് ആഗസ്റ്റിലേക്ക് പ്രവേശിച്ചപ്പോഴും കാര്യമായ മഴ ലഭിക്കാതെ വരള്‍ച്ചയില്‍ തുടരുകയാണ് കേരളത്തിലെ അതിര്‍ത്തി ഗ്രാമമായ അട്ടപ്പാടി. ഈ അവസ്ഥ തുടരുകയാണെങ്കില്‍ അതിശൈത്യത്തില്‍ പോലും കിഴക്കന്‍ അട്ടപ്പാടിയിലേക്ക് കുടിവെള്ള ടാങ്കറുകള്‍ ഓടിയടുക്കേണ്ടി വരും.
അഗളി, പുതൂര്‍, ഷോളയൂര്‍ പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും കര്‍ക്കിടകമെത്തിയിട്ടുകൂടി വരണ്ടുണങ്ങിത്തന്നെയാണുള്ളത്. സാധാരണ കിണറുകളെല്ലാം ഇപ്പോഴും വറ്റിയുണങ്ങിത്തന്നെയാണ്. കുഴല്‍ക്കിണറുകളും പുഴകളുമാണ് ഗ്രാമീണര്‍ കുടിവെള്ളത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമുപയോഗിക്കുന്നത്. കഴിഞ്ഞ മൂന്നു മാസത്തിനിടയ്ക്ക് പുതൂര്‍ പഞ്ചായത്തില്‍ പെയ്തത് ഒരൊറ്റ മഴ മാത്രം.
ഭവാനി, ശിരുവാണി, വരഗാര്‍, കൊടുങ്കരപ്പുള്ളം എന്നീ പുഴകളായിരുന്നു ഈ പ്രദേശങ്ങളിലെ മുഖ്യ ജലശ്രോതസ്സ്. ആനക്കട്ടി ഭാഗത്തെ കൊടുങ്കരപ്പുള്ളം പുഴ പൂര്‍ണമായും വറ്റി. ഭവാനിപ്പുഴയിലും ശിരുവാണിപ്പുഴയിലും മാത്രമാണ് ഇപ്പോള്‍ വെള്ളമുള്ളത്. മഴ കുറഞ്ഞതിനാല്‍ ഈ വര്‍ഷം രണ്ട് പുഴകളിലും 40 ശതമാനം വെള്ളം കുറവുാണ്. വരണ്ട കാലാവസ്ഥയില്‍ കാണപ്പെടുന്ന ജീവചാലങ്ങളെയാണ് പ്രദേശത്ത് കൂടുതലായും കാണപ്പെടുന്നത് എന്നുള്ളതും ആശങ്കയ്ക്കിടയാക്കുന്ന കാര്യമാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ