രാജ്യം എഴുപതാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോള്‍ ദയവാസി സ്വാതന്ത്ര്യദിന സന്ദേശങ്ങള്‍ അയച്ചു തന്ന് എന്നെ ശ്വാസം മുട്ടിച്ച് കൊല്ലരുതെന്ന് ജോയ് മാത്യു. എഴുപത്തിനാല് കുഞ്ഞുങ്ങള്‍ ശ്വാസം കിട്ടാതെ മരിച്ചതിന്റെ ഓര്‍മയാണിന്നത്തെ ഈ സ്വാതന്ത്ര്യ ദിനമെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
വളര്‍ന്നുവരുന്ന ഹിന്ദുത്വ തീവ്രവാദത്തേയും, ആള്‍ക്കുട്ടം ജീവനെടുക്കുന്ന സമീപകാല പ്രവണതകള്‍ക്കെതിരേയുമാണ് ജോയ്മാത്യു പറയുന്നത്.
പശുവിനെച്ചൊല്ലി നിസ്സഹായരായ
ഗ്രാമീണരെ കാടൻ നീതികളാൽ
തല്ലിക്കൊല്ലുന്ന -
ദളിതരെ ജീവനോടെ ചുട്ടുകൊല്ലുന്ന-
ജാതിയുടെ പേരിൽ കൂട്ടക്കൊലകൾ
നടപ്പാക്കുന്ന
ഒരു രാജ്യത്ത്
സ്വാതന്ത്ര്യം എന്നത് മൂന്നുവർണ്ണങ്ങളിൽ
പൊതിഞ്ഞ് നൽകുന്ന മിഠായിയാണെന്ന് കരുതിപ്പോരുന്ന
നിരക്ഷരരുടേയും
ദരിദ്രരുടേയും രാജ്യം
എഴുപതു വർഷം കൊണ്ട് എന്താണു നേടിയത്?
ശ്വസിക്കാനുള്ള ശുദ്ധവായു?
കുടിക്കാനുള്ള ശുദ്ധജലം?
വിശപ്പകറ്റാനുള്ള ആഹാരം?
ഇന്നു കുഞ്ഞുങ്ങളാണു
ഓക്സിജൻ കിട്ടാതെ മരിച്ചതെങ്കിൽ
വരും ദിവസങ്ങളിൽ
ഈ രാജ്യംതന്നെ ജീവവായു ലഭിക്കാതെ ശ്വാസം മുട്ടി ചത്തുപോയാലും
ഒരക്ഷരം ശബ്ദിക്കാതെ
സ്വാതന്ത്ര്യദിന കച്ചേരി നടത്തുന്ന
അധികാരികൾക്കും അണികൾക്കുമിടയിൽ
ചോദ്യങ്ങൾ ചോദിക്കുവാനും
സംശങ്ങൾ പ്രകടിപ്പിക്കുവാനും
മനസ്സുകൊണ്ടെങ്കിലും നമുക്ക് കഴിഞ്ഞാൽ -
ത്രിവർണ്ണ കടലാസ്
നെഞ്ചിൽ തറക്കുവാനുള്ള
ഒരു സൂചിയെങ്കിലും ആകുവാൻ നമുക്ക് സാധിച്ചാൽ
സ്വാതന്ത്ര്യത്തിനു വേണ്ടി രക്തം ചൊരിഞ്ഞവരോടുള്ള
ആദരവായിരിക്കും അത്...
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ