കൊച്ചി: ഹാദിയയുടെയും അമ്മയുടെയും വീഡിയോ പുറത്തുവിട്ടതിന്റെ വിശദികരണവുമായി രാഹല്‍ ഈശ്വര്‍. വീഡിയോയില്‍ രണ്ടു ഭാഗങ്ങളുടെയും കാഴ്ചപ്പാടുകള്‍ കൊടുത്തിട്ടുണ്ട്. പക്ഷപാതം ഉണ്ടെങ്കില്‍ അമ്മയുടെ വീഡിയോ മാത്രം കൊടുക്കാമായിരുന്നെന്നും രാഹുല്‍ പറയുന്നു. അമ്മയുടെയും അഖിലയുടെയും കാഴ്ചപ്പാട് ലോകമറിയുന്നതിന് വേണ്ടിയാണ് വീഡിയോ പുറത്തുവിട്ടത്. എനിക്ക് വേണമെങ്കില്‍ എഡിറ്റ് ചെയ്യാമായിരുന്നു. അതിനുള്ള എഡിറ്റിംഗ് ടെക്‌നോളജി എന്റെ ഫോണിലുമുണ്ടായിരുന്നു. മാധ്യമധര്‍മം പാലിച്ചാണ് യഥാര്‍ത്ഥ വീഡിയോ പുറത്തുവിട്ടത്.
ആ ആമ്മ പറയുന്ന യാഥാര്‍ത്ഥ്യം ഇവിടുത്തെ ഓരോരുത്തരും കേള്‍ക്കണ്ടേതുണ്ട്. 22 വര്‍ഷം മോളെ വളര്‍ത്തി ഒരു ദിവസം രാവിലെ ഞങ്ങളെ വേണ്ട എന്ന് പറഞ്ഞ് മതം മതി എന്നുപറഞ്ഞ് പോകുമ്പോള്‍ നമ്മുടെ മക്കളാണ് ഇത് ചെയ്തതെങ്കില്‍ നമുക്ക് അംഗീകരിക്കാനാകുമോ. കേസ് വാദിക്കുന്ന അഭിഭാഷകന്റെ മകള്‍ ഇങ്ങനെ പോയാല്‍ ദൈവത്തെ കണ്ടെത്തിയെന്ന് ആ ആഭിഭാഷകന്‍ പറയുമോ. ഈ പെണ്‍കുട്ടിയോട് കേരള ഹൈക്കോടതി ചോദിച്ച സുപ്രധാനമായ ചോദ്യമുണ്ട്. അയ്യായിരത്തില്‍ താഴെ വരുമാനമുള്ള പെണ്‍കുട്ടിക്കായി ലക്ഷങ്ങള്‍ സിറ്റിങിന് വാങ്ങുന്ന സുപ്രീം കോടതി അഭിഭാഷകര്‍ വാദിക്കാനായി എത്തുന്നത് എങ്ങനെ? ഇതിന്റെ പിന്നിലെ ഓര്‍ഗനൈസിംഗ് റാക്കറ്റുകളെ ചൂണ്ടിക്കാണിക്കുകയാണ് സുപ്രീം കോടതി ചെയ്തതെന്നും രാഹുല്‍ പറയുന്നു.
നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നും നമ്മുടെ നാട്ടില്‍ ഒരു പ്രശ്‌നമാണ്. കാശ് കൊടുത്ത് ഗാന്ധിയുടെ മകനെ പോലും ഹരിലാല്‍ അബ്ദുള്ളയാക്കിയ ചരിത്രമുണ്ട് നമ്മടെ നാടിന്. 2600ഓളം കുട്ടികളുടെ നിര്‍ബന്ധിത മതപരിവര്‍ത്തനം മൂലം മതം മാറ്റിയെന്നാണ് ചരിത്രം കാണിക്കുന്നത്.
ആ പെണ്‍കുട്ടിയുടെ പിതാവ് പറയുന്നതുപോലെ നിര്‍ബന്ധിത മതപരിവര്‍ത്തനം പാടില്ല. നിങ്ങള്‍ ഹിന്ദുവായി, ക്രിസ്ത്യാനിയായി, മുസ്ലീമായി മാറണമെങ്കില്‍ ഒരു നിര്‍ബന്ധിത മതപരിവര്‍ത്തനനിരോധന നിയമം വേണമെന്നും രാഹുല്‍ പറയുന്നു. എന്‍ഐഎ സൂചിപ്പിച്ചതുപോലെ ഫണ്ടിംഗ് തടയണം. ഇത്തരം പ്രശ്‌നങ്ങളില്‍ ഗൗരവപൂര്‍വം ഇടപെട്ടില്ലെങ്കില്‍ വലിയ രീതിയിലേക്കുള്ള കലാപത്തിലേക്കാണ് കേരളം പോകുന്നത്.
കേരളത്തില്‍ ഇസ്ലാമിസ്റ്റുകള്‍, വഹാബിസ്റ്റുകള്‍ നമ്മുടെ നാട്ടില്‍ മതമൗലിക വാദത്തിന്റെ ഭാഗമായി നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നുണ്ട്. കേരളത്തിലെ ഇടതുപക്ഷം ഇത് കണ്ണടച്ച് ഇരുട്ടാക്കിയിട്ട് കാര്യമില്ല. ഇടതുപക്ഷ സുഹൃത്തുക്കളുടെ പ്രശ്‌നം മറുവശത്ത് ആര്‍എസ്എസ് ഹിന്ദു വര്‍ഗീയ വാദികളാണെന്നുള്ളതാണ്. ഇ്ക്കാരണങ്ങളാല്‍ ഇതിനെ അഭിമുഖീകരിക്കാതിരിക്കരുത്. ഇത് വര്‍ഗീയമല്ലാത്ത, രാഷ്ട്രീയമല്ലാത്ത രീതിയില്‍ പരിഹരിക്കാന്‍ നമുക്ക് കഴിയണം. അല്ലെങ്കില്‍ കേരളത്തില്‍ ഇത് സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിലേക്കും കലാപത്തിലേക്കും നയിക്കും.
ഒരു മുസ്ലീം പെണ്‍കുട്ടി ഒരു ഹിന്ദുപയ്യനെ ഇതേ പോലെ 2012ല്‍ കല്യാണം കഴിച്ചപ്പോള്‍ കേരള ഹൈക്കോടതി ആ കല്യാണം റദ്ദുചെയ്തിരുന്നു. ഹദിയയുടെ കേസില്‍ കല്യാണമെന്നത് ഇക്കാര്യത്തില്‍ മതമൗലികവാദികളുടെ ഒരു നമ്പര്‍ മാത്രമായിരുന്നു. 2020 ഓടെ കേരളത്തെ ഒരു മുസ്ലീം ഭൂരിപക്ഷരാഷ്ട്രമാക്കി മാറ്റാന്‍ ശ്രമിക്കന്നു എന്നു പറഞ്ഞത് കേരളത്തിലെ ആര്‍എസ്എസോ കോണ്‍ഗ്രസോ അല്ലല്ലോ. ഒരു സിപിഎം മുഖ്യമന്ത്രിയായിരുന്നു. ഇതുതന്നെയാണ് ജസ്റ്റിസ് കെടി ശങ്കരനും പറഞ്ഞതും. തീവ്രവാദികള്‍ മനുഷ്യാവകാശത്തിന്റെ മുഖംമൂടിയണിഞ്ഞ് മനുഷ്യരെ പറ്റിക്കുകയാണ്. ഹാദിയയുടെ ഭര്‍ത്താവിന് ക്രിമിനലാണെന്ന് എന്‍ഐഎ പറയുന്നു. അത് എന്‍ഐഎ അന്വേഷിക്കട്ടെ. ഇതിന്റെ പിന്നില്‍ ഭയമില്ലെങ്കില്‍ അന്വേഷണത്തെ ഭയപ്പെടുന്നതെന്തിനെന്നും രാഹുല്‍ ഈശ്വര്‍ ചോദിക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ