രമ്യാ നമ്പീശനില്‍നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തു, മാഡം ആരാണെന്ന് അടുത്ത തവണ വെളിപ്പെടുത്തുമെന്ന് സുനി

രമ്യയെ ആലുവ പൊലീസ് ക്ലബിലേക്കു വിളിപ്പിച്ചാണ് മൊഴി രേഖപ്പെടുത്തിയത്
രമ്യാ നമ്പീശനില്‍നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തു, മാഡം ആരാണെന്ന് അടുത്ത തവണ വെളിപ്പെടുത്തുമെന്ന് സുനി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ രമ്യാ നമ്പീശനില്‍നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തു. രമ്യയെ ആലുവ പൊലീസ് ക്ലബിലേക്കു വിളിപ്പിച്ചാണ് മൊഴി രേഖപ്പെടുത്തിയത്.

സിനിമയുടെ സെറ്റില്‍നിന്ന് കൊച്ചിയിലെ രമ്യയുടെ വീട്ടിലേക്കു പോവുമ്പോഴാണ് നടി ആക്രമിക്കപ്പെട്ടത്. ആക്രമിക്കപ്പെട്ട നടിയുമായി അടുപ്പം പുലര്‍ത്തിയിരുന്ന സഹപ്രവര്‍ത്തകയാണ് രമ്യാ നമ്പീശന്‍. ഇതെല്ലാം കണക്കിലെടുത്താണ് അന്വേഷണ സംഘം രമ്യയെ ആലുവ പൊലീസ് ക്ലബിലേക്കു വിളിച്ചുവരുത്തിയത്. എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് രമ്യയില്‍നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞത്.

അതിനിടെ കേസിലെ മാഡം ആരാണെന്ന് അടുത്ത തവണ വെളിപ്പെടുത്തുമെന്ന് മുഖ്യപ്രതിയായ സുനില്‍ കുമാര്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. മാഡം ആരാണെന്ന് ഇന്നലെ വെളിപ്പെടുത്തും എന്നായിരുന്നു സുനി നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ ഇന്നലെ സുനിയെ അങ്കമാലി കോടതിയില്‍ ഹാജരാക്കാന്‍ പൊലീസ് തയാറായില്ല. ഇത് സുനി പേരുകള്‍ വെളിപ്പെടുത്തും എന്നതിനാലാണെന്ന് അഭിഭാഷകനായ ബിഎ ആളൂര്‍ ആരോപിച്ചിരുന്നു. സുനിയെ കോടതിയില്‍ ഹാജാക്കുന്നത് ഒഴിവാക്കാന്‍ ഗൂഢാലോചന നടന്നതായും ആളൂര്‍ ആരോപിച്ചിട്ടുണ്ട്. കാക്കനാട് കോടതി സുനിയുടെ റിമാന്‍ഡ് നീട്ടിയതു ചൂണ്ടിക്കാട്ടിയാണ് സുനിയെ അങ്കമാലി കോടതിയില്‍ പൊലീസ് ഹാജരാക്കാതിരുന്നത്.

ജയിലിലെ ചില പ്രശ്‌നങ്ങള്‍ കാരണമാണ് മാഡത്തിന്റെ പേരു വെളിപ്പെടുത്താനാവാത്തതെന്ന് സുനി പറഞ്ഞു. മാഡം സിനിമാ നടി തന്നെയാണെന്ന് സുനി നേരത്തെ വ്യക്തമാക്കിയിരുന്നു.

സുനിയെ കാക്കനാട് ജില്ലാ ജയിലില്‍നിന്് വിയ്യൂര്‍ ജയിലിലേക്കു മാറ്റി. സുരക്ഷ കണക്കിലെടുത്തും വിഡിയോ കോണ്‍ഫറന്‍സിനുള്ള സൗകര്യം പരിഗണിച്ചുമാണ് ജയില്‍ മാറ്റുന്നത് എ്ന്നാണ് ഔദ്യോഗിക വിശദീകരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com