കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപ് നല്‍കിയ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ ഇന്ന് വാദം തുടരും. ദിലീപിന്റെ അഭിഭാഷകനായ അഡ്വ. ബി രാമന്‍ പിളളയാകും ആദ്യം വാദം നടത്തുക. ഇതിനുശേഷം സര്‍ക്കാരിനായി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഹാജരാകും. ദിലീപിനെതിരായ ആരോപണങ്ങളത്രയും കെട്ടിച്ചമച്ചതാണെന്നും അതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നുമാണ് പ്രതിഭാഗംഇന്നലെ വാദിച്ചത്.
ഇന്നലെ പ്രതിഭാഗം വാദം മൂന്നരമണിക്കൂറിലേറെ നീണ്ടിരുന്നു. അതിനിടെ പ്രതിഭാഗം അഭിഭാഷകനായ ബി.രാമന്‍പിളളയെ കോടതി താക്കീത് ചെയ്യുകയും ചെയ്തിരുന്നു. ആക്രമണത്തിനിരയായ നടിയുടെ പേര് ആവര്‍ത്തിച്ചതിനാണ് കോടതിയുടെ താക്കീത്. ദിലീപിനെ കസ്റ്റഡിയില്‍ വെക്കേണ്ട ആവശ്യമില്ലെന്നും ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് ലഭിച്ചിട്ടുണ്ടെന്നും ഫോണ്‍ നശിപ്പിച്ചെന്ന് പള്‍സര്‍ സുനിയുടെ അഭിഭാഷകര്‍ നല്‍കിയ മൊഴിയും രാമന്‍പിളള ചൂണ്ടിക്കാട്ടിയിരുന്നു.
ആക്രമിക്കപ്പെട്ട നടിയും പള്‍സര്‍ സുനിയും നേരത്തെ പരിചയക്കാരാണെന്നും ഇവര്‍ തമ്മിലുളള തര്‍ക്കമായിരിക്കാം പ്രതിയെ കുറ്റം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നുമുളള വാദവും പ്രതിഭാഗം ഉയര്‍ത്തി. അന്വേഷണ സംഘത്തിന് കൃത്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും ദിലീപിനെ കുടുക്കാന്‍ സിനിമയ്ക്ക് അകത്തുനിന്നും പുറത്തുനിന്നും ശ്രമം ഉണ്ടായതായും ക്രിമിനലായ സുനിയുടെ വാക്കുകള്‍ വിശ്വസിക്കരുതെന്നുമുളള വാദങ്ങളും പ്രതിഭാഗം ഉന്നയിച്ചു
അതെസമയം ജാമ്യം അനുവദിക്കരുതെന്ന ഉറച്ച നിലപാടിലാണ് പ്രോസിക്യൂഷന്‍. ദിലീപിനെതിരെ തങ്ങളുടെ കൈവശമുള്ള തെളിവുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കാനാണ് പ്രോസിക്യൂഷന്‍ നീക്കം. ഇന്ന് ഹൈക്കോടതിയില്‍ നിന്നും ജാമ്യം ലഭിച്ചില്ലെങ്കില്‍ ഇനി ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിക്കേണ്ടി വരും. പ്രതിഭാഗം ഗൂഢാലോചനയില്‍ ദിലീപിന് പങ്കില്ലെന്ന വിശദമായ തെളിവുകള്‍ ഹാജരാക്കിയതിനാല്‍ ജാമ്യം ലഭിക്കുന്ന പ്രതീക്ഷയിലാണ് ദിലീപിന്റെ കുടുംബവും ആരാധകരും
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ