കേരളത്തിന്റെ യശസ്സ്  തകര്‍ക്കാനാണ് അമിത് ഷാ വരുന്നത്: പി ജയരാജന്‍; ആദ്യം ജാഥ നടത്തേണ്ടത് ഹരിയാനയിലേക്കും യുപിയിലേക്കും

കേരളത്തില്‍  പിണറായി വിജയന്‍ നയിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ജനങ്ങളുടെയാകെ പിന്തുണ നേടി മുന്നോട്ടുപോകുന്നതു കാണുമ്പോഴുള്ള അസഹിഷ്ണുതയാണ് സംഘപരിവാര്‍ കാണിക്കുന്നത്
കേരളത്തിന്റെ യശസ്സ്  തകര്‍ക്കാനാണ് അമിത് ഷാ വരുന്നത്: പി ജയരാജന്‍; ആദ്യം ജാഥ നടത്തേണ്ടത് ഹരിയാനയിലേക്കും യുപിയിലേക്കും

കണ്ണൂര്‍:  മതേതരത്വത്തിനും ജനാധിപത്യത്തിനും പേരുകേട്ട കേരളത്തിന്റെ യശസ്സ് തകര്‍ക്കാനാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വരുന്നതെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍. 

കേരളത്തില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കാനാണ് അമിത് ഷാ പര്യടനം നടത്തുന്നത്. 'എല്ലാവര്‍ക്കും ജീവിക്കണം' എന്നാണ് അവരുടെ ജാഥയുടെ മുദ്രാവാക്യം. എങ്കില്‍ ബിജെപി ആദ്യം ജാഥ നടത്തേണ്ടത് യോഗി ആദിത്യനാഥിന്റെ ഉത്തര്‍ പ്രദേശിലേക്കും മധ്യപ്രദേശിലേക്കും ഹരിയാനയിലേക്കുമാണ്. സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പ്രാണവായു ലഭിക്കാതെ എഴുപതിലധികം കുഞ്ഞുങ്ങള്‍ പിടഞ്ഞുവീണു മരിച്ചത് ഉത്തര്‍പ്രദേശിലാണ്. കര്‍ഷകരുടെ ആത്മഹത്യ തുടര്‍ക്കഥയായതും സമരം ചെയ്തവരെ വെടിവച്ചു കൊല്ലുന്നതുമായ സംസ്ഥാനമാണ് ശിവരാജ് സിങ് ചൗഹാന്റെ മധ്യപ്രദേശ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ അരക്ഷിതാവസ്ഥയും ക്രമസമാധാന പ്രശ്‌നങ്ങളും ഉള്ളത്. 

ആര്‍എസ്എസിന്റെ സന്തതസഹചാരിയായ ഗുമീത് റാം റീം സിങ്ങിനെ ബലാത്സംഗക്കേസില്‍ കോടതി ശിക്ഷിച്ചപ്പോള്‍ ഉണ്ടായ കലാപത്തില്‍ കൊല്ലപ്പെട്ടത് 38പേരാണ്. കേരളത്തില്‍  പിണറായി വിജയന്‍ നയിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ജനങ്ങളുടെയാകെ പിന്തുണ നേടി മുന്നോട്ടുപോകുന്നതു കാണുമ്പോഴുള്ള അസഹിഷ്ണുതയാണ് സംഘപരിവാര്‍ കാണിക്കുന്നത്. കേരളത്തില്‍ ആര്‍എസ്എസുകാരുടെ മനസ്സില്‍ മാത്രമാണു സംഘര്‍ഷമെന്നും ജയരാജന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com