തിരുവനന്തപുരം: മെഡിക്കല്‍ പ്രവേശനത്തിന് ബാങ്ക് ഗ്യാരണ്ടിയില്‍ നിലനിന്നിരുന്ന ആശങ്കയ്ക്ക് വിരാമമിട്ട് സര്‍ക്കാര്‍. ഗ്യാരണ്ടി വഹിക്കാമെന്ന സര്‍ക്കാര്‍ ഉറപ്പില്‍ ബാങ്കുകള്‍ ആറ് ലക്ഷം രൂപയുടെ വായ്പ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കും. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനമായത്.ചീഫ് സെക്രട്ടറി കെ.എം എബ്രഹാമാണ് ഇക്കാര്യം അറിയിച്ചത്. ബാങ്ക് ഗ്യാരണ്ടി സംബന്ധിച്ച അനിശ്ചിതത്വം നീക്കാന്‍ സര്‍ക്കാര്‍ ബാങ്ക് പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നു.
ദേശസാല്‍കൃതബാങ്കുകളും ഷെഡ്യൂള്‍ഡ് ബാങ്കുകളും കൊളാറ്ററല്‍ സെക്യൂരിറ്റി ഇല്ലാതെ മൂന്നാം കക്ഷിയുടെ വ്യക്തിഗത ഗ്യാരണ്ടിയുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബാങ്ക് ഗ്യാരണ്ടി നല്‍കും.
ബാങ്ക് ഗ്യാരണ്ടിയുടെ കാലാവധി ആറുമാസമായിരിക്കും. സപ്തംബര്‍ 5 മുതല്‍ ബാങ്ക് ഗ്യാരണ്ടി കൊടുത്തുതുടങ്ങും. പ്രവേശനം ലഭിച്ചുവെന്ന് കോളേജ് അധികാരികളോ പരീക്ഷാ കമ്മീഷണറോ സാക്ഷ്യപ്പെടുത്തുന്ന രേഖ സഹിതം ബാങ്ക് ബ്രാഞ്ചിന് വിദ്യാര്‍ത്ഥി അപേക്ഷ നല്‍കണം. സ്വാശ്രയ മെഡിക്കല്‍ കോളേജിലെ പ്രിന്‍സിപ്പലി നായിരിക്കും ഗ്യാരണ്ടി നല്‍കുക.
ദാരിദ്ര്യ രേഖയ്ക്ക് താഴെയുളളവര്‍ക്കും പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കും മത്സ്യബന്ധനം, കയര്‍, കശുവണ്ടി, കൈത്തറി തുടങ്ങിയ പരമ്പരാഗത തൊഴിലാളി കുടുംബങ്ങളിലുളള വിദ്യാര്‍ത്ഥികള്‍ക്കും ബാങ്കുകള്‍ ഗ്യാരണ്ടി കമ്മീഷന്‍ ഈടാ ക്കുന്നതല്ല.
ഫീ റെഗുലേറ്ററി കമ്മിറ്റി അഞ്ചു ലക്ഷം രൂപയിലധികം ഫീസ് നിശ്ചയിക്കുകയാ ണെങ്കില്‍ നിജപ്പെടുത്തിയ ഫീസ് വിദ്യാര്‍ത്ഥി അടയ്ക്കുകയോ തുല്യമായ തുകയുടെ ബാങ്ക് വായ്പക്ക് അപേക്ഷിക്കുകയോ ചെയ്യണം. അപേക്ഷിക്കുന്നവര്‍ക്ക് വായ്പ ലഭ്യമാക്കുന്നതാണ്.
ഗ്യാരണ്ടി നല്‍കുന്നതിന് ബാങ്കുകള്‍ 15 മുതല്‍ 100 ശതമാനംവരെ ക്യാഷ് മാര്‍ജിന്‍ വേണമെന്ന് നിര്‍ബന്ധിക്കുന്ന സ്ഥിതിയാണ് നിലവിലുളളത്. എന്നാല്‍ സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കുന്നതുകൊണ്ട് ക്യാഷ് മാര്‍ജിന്‍ ആവശ്യമില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ