സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സംസ്ഥാനത്തിനുമേല്‍ പതിപ്പിച്ചിരിക്കുന്ന കരിനിഴല്‍ മാറ്റേണ്ട ഉത്തരവാദിത്തം സര്‍ക്കാരിന്: കാനം

പണമാണ് അടിസ്ഥാനം എന്നതിന്റെ പേരില്‍ കണ്ണീരുമായി മടങ്ങേണ്ട ഗതികേട് മിടുക്കരായ കുട്ടികള്‍ക്ക് ഉണ്ടാവുന്നതിന് ശാശ്വതമായ പരിഹാരമാണ് വേണ്ടത്
സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സംസ്ഥാനത്തിനുമേല്‍ പതിപ്പിച്ചിരിക്കുന്ന കരിനിഴല്‍ മാറ്റേണ്ട ഉത്തരവാദിത്തം സര്‍ക്കാരിന്: കാനം

സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സംസ്ഥാനത്തിനുമേല്‍ പതിപ്പിച്ചിരിക്കുന്ന കരിനിഴല്‍ മാറ്റേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ലാഭം മാത്രം ലക്ഷ്യമാക്കി സ്വാശ്രയ പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖലയില്‍ നടക്കുന്ന സ്വകാര്യ മാനേജ്‌മെന്റുകളുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുവാന്‍ നിയമനിര്‍മ്മാണം ആവശ്യമാണ് എന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. 

വിവിധ രാഷ്ട്രീയ കക്ഷികളുടെ അഭിപ്രായ സമന്വയത്തിനായി സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ ഒരു പ്രത്യേക നിയമസഭാ സമ്മേളനം ചേര്‍ന്ന് സമഗ്രമായ നിയമനിര്‍മാണത്തിലൂടെ സ്വകാര്യ സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ പ്രവേശനം, ഫീസ്, പരീക്ഷാ നടത്തിപ്പ് തുടങ്ങിയവയെ സംബന്ധിച്ച് വ്യക്തമായ നിയന്ത്രണങ്ങള്‍ ഉറപ്പുവരുത്തുകയും വേണം,കാനം പറഞ്ഞു. 

കൂണുകള്‍പോലെ മുളച്ചുവന്ന സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സംസ്ഥാനത്തിനുമേല്‍ പതിപ്പിച്ചിരിക്കുന്ന കരിനിഴല്‍ മാറ്റേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. വിദ്യാഭ്യാസ മേഖല കച്ചവടക്കാരുടെ കൈകളിലായി. പണമാണ് അടിസ്ഥാനം എന്നതിന്റെ പേരില്‍ കണ്ണീരുമായി മടങ്ങേണ്ട ഗതികേട് മിടുക്കരായ കുട്ടികള്‍ക്ക് ഉണ്ടാവുന്നതിന് ശാശ്വതമായ പരിഹാരമാണ് വേണ്ടത്.

നിലവില്‍ മെഡിക്കല്‍, എഞ്ചിനീയറിംഗ് മേഖലയുടേയും സ്വാശ്രയ സ്ഥാപനങ്ങളുടേയും പ്രവേശനം മാത്രം പരിശോധിച്ചാല്‍പോര. അവിടുത്തെ പഠന നിലവാരവും നടത്തിപ്പുമെല്ലാം പരിശോധിക്കാനും പിഴവുകള്‍ തിരുത്താനും നടപടി വേണം. ഇക്കാര്യത്തിന് അടിയന്തര പരിഗണന നല്‍കണം,കാനം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com