22 പേരെ കൂടി രക്ഷപ്പെടുത്തി  ; 107 പേരെ കണ്ടെത്താനുണ്ടെന്ന്  മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

കല്‍പ്പേനി തീരത്ത് 104 പേരെ നേവി കണ്ടെത്തി രക്ഷിച്ചിട്ടുണ്ടെന്ന് സതേണ്‍ നേവല്‍ കമാന്‍ഡ് അറിയിച്ചു
22 പേരെ കൂടി രക്ഷപ്പെടുത്തി  ; 107 പേരെ കണ്ടെത്താനുണ്ടെന്ന്  മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

തിരുവനന്തപുരം : ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ കുടുങ്ങിപ്പോയ 22 പേരെ കൂടി രക്ഷപ്പെടുത്തിയതായി മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. രാവിലെ മുഖ്യമന്ത്രി അറിയിച്ച 393 പേരെ കൂടാതെയാണിത്. ഇനി 107 പേരെ കൂടി കണ്ടെത്താനുണ്ട്. ഇവര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമായി പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ഇതുവരെയായി സംസ്ഥാനത്ത് 419 പേരെ  രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. 

കല്‍പ്പേനി തീരത്ത് 104 പേരെ നേവി കണ്ടെത്തി രക്ഷിച്ചിട്ടുണ്ടെന്ന് സതേണ്‍ നേവല്‍ കമാന്‍ഡ് അറിയിച്ചു. എന്നാല്‍ അതില്‍ കൊച്ചിയില്‍ നിന്ന് പോയവരും തമിഴ്‌നാട് അടക്കമുള്ള തീരങ്ങളില്‍ നിന്നും പോയവരാണ്. ഈ സംഘത്തില്‍ തിരുവനന്തപുരത്ത് നിന്നും പോയവര്‍ ഇല്ലെന്ന് ജെ മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു. 

പൂന്തുറയില്‍ നിന്നും രാവിലെ അഞ്ചുബോട്ടുകളിലായി മല്‍സ്യതൊഴിലാളികള്‍ ഉറ്റവരെ തേടി കടലില്‍ പോയിരുന്നു. നാട്ടുകാര്‍ ഇങ്ങനെ ചെയ്യരുതെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു. അഥവാ ആരെങ്കിലും പോയാല്‍ പോയവരെക്കുറിച്ചും, എത്ര പേരുണ്ടായിരുന്നു തുടങ്ങിയ കാര്യങ്ങള്‍ അധികൃതരെ അറിയിച്ചശേഷം മാത്രമേ പോകാവൂ എന്നും മന്ത്രി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നടപടി ഊര്‍ജ്ജിതമല്ലെന്ന് ആരോപിച്ച് പ്രതിഷേധം നടത്തുന്നവര്‍ പിന്തിരിയണമെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ അഭ്യര്‍ത്ഥിച്ചു. ഏത് തീരത്ത് നിന്ന് പോയവര്‍ ആയാലും എല്ലാവരെയും രക്ഷപ്പെടുത്താനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. സര്‍ക്കാര്‍ നടപടികളോട് നാട്ടുകാര്‍ സഹകരിക്കണം. പ്രതിഷേധ പരിപാടികള്‍ അവസാനിപ്പിക്കണമെന്നും മേഴ്‌സിക്കുട്ടിയമ്മ ആവശ്യപ്പെട്ടു. 

കേരള തീരത്ത് കൂറ്റന്‍ തിരമാലയ്ക്ക് സാധ്യതയുണ്ട്. അതിനാല്‍ ആരും കടലില്‍ ഇറങ്ങരുതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. സ്വന്തം നിലയ്ക്ക് രക്ഷാപ്രവര്‍ത്തനം നടത്തുന്നത് ഒഴിവാക്കണമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com