മുഖ്യമന്ത്രിയും റവന്യു മന്ത്രിയും തമ്മിലുള്ള അഭിപ്രായവ്യത്യാസം ദുരിതാശ്വാസ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിച്ചു: ചെന്നിത്തല  

 മുഖ്യമന്ത്രി പിണറായി വിജയനും റവന്യു മന്ത്രി ഇ. ചന്ദ്രശേഖരനും തമന്മിലുള്ള അഭിപ്രായം വ്യത്യാസം കടല്‍ ക്ഷോഭത്തിലകപ്പെട്ടവര്‍ക്കായുള്ള രക്ഷാ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചുവെന്ന് പ്രതിപക്ഷ നേതാവ്
മുഖ്യമന്ത്രിയും റവന്യു മന്ത്രിയും തമ്മിലുള്ള അഭിപ്രായവ്യത്യാസം ദുരിതാശ്വാസ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിച്ചു: ചെന്നിത്തല  

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും റവന്യു മന്ത്രി ഇ. ചന്ദ്രശേഖരനും തമന്മിലുള്ള അഭിപ്രായം വ്യത്യാസം കടല്‍ ക്ഷോഭത്തിലകപ്പെട്ടവര്‍ക്കായുള്ള രക്ഷാ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ ദുരിതാശ്വാസപ്രവര്‍ത്തനം അവതാളത്തിലാണ്. മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും തമ്മിലുള്ള അഭിപ്രായവ്യത്യാസം ദുരിതാശ്വാസ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിച്ചിരിക്കുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ജില്ലാകളക്ടര്‍മാര്‍ കൃത്യമായി കോ ഓര്‍ഡിനേറ്റ് ചെയ്യുന്നില്ല എന്ന പരാതി വിവിധ കോണുകളില്‍ നിന്നും ഉയരുന്നുണ്ട്, അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ പറഞ്ഞു. കേരളം ലക്ഷദ്വീപ് മേഖലയില്‍ ഉണ്ടായ ദുരന്തത്തെ ദേശീയ ദുരന്തമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക്  കത്ത് നല്‍കുംമെന്നും അദ്ദേഹം വ്യക്തമാക്കി.

കടലില്‍ കുടുങ്ങിയ   മത്സ്യത്തൊഴിലാളികളെ തിരികെ എത്തിക്കാന്‍ കഴിയാത്തതിനാല്‍  പൂന്തുറയും ചെല്ലാനാവും കൊല്ലവും  ഉള്‍പ്പെടെയുള്ള തീരദേശം വളരെ ആശങ്കയിലാണ്.  കടലിനോട് മല്ലടിച്ചു കഴിയുന്ന ജീവനുകളെ കണ്ടെത്തി തിരികെ കരയില്‍ എത്തിക്കാനുള്ള നടപടി കൂടുതല്‍ ഊര്‍ജ്ജിതമാക്കണം,അദ്ദേഹം പറഞ്ഞു. 

ആലപ്പുഴ കാട്ടൂര്‍, നല്ലാളിക്കല്‍, മലബാറിലെ കോഴിക്കോട് എന്നിവിടങ്ങള്‍ ഉള്‍പ്പെടെ  രൂക്ഷമായ കടലാക്രമണം നടക്കുകയാണ്. കടല്‍ ക്ഷോഭം ചെറുക്കുന്നതിനായി കടല്‍ഭിത്തി ഉള്‍പ്പെടെയുള്ള പരിഹാരം അനിവാര്യമാണ്.ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും ഇതിനെല്ലാം  തുക ചെലവഴിക്കണം.

ഗുരുതരമായി പരുക്കേറ്റവരാണ് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഞാന്‍ രാവിലെ അവരെ സന്ദര്‍ശിച്ചിരുന്നു. ഇപ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന 15, 000രൂപ അപര്യാപ്തമാണ്.  ഈ തുക കുറഞ്ഞത്  അന്‍പതിനായിരമായി വര്‍ദ്ധിപ്പിക്കണം. 

പൂന്തുറയില്‍ കണ്‍ട്രോള്‍ റൂം തുറക്കണമെന്ന് മുഖ്യമന്ത്രി അടക്കമുള്ളവരോട് ഞാന്‍ ഇന്നലെ ആവശ്യപ്പെട്ടതാണ്. സൗകര്യമൊരുക്കി എന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും രണ്ട് ഉദ്യോഗസ്ഥര്‍ അവിടെ എത്തി എന്നല്ലാതെ ഒന്നും ചെയ്തിട്ടില്ല. 

തീരനിവാസികള്‍ക്ക് ഇപ്പോഴും കൃത്യമായ  വിവരം ലഭിക്കുന്നില്ല എന്നതാണ് ഏറ്റവുംവലിയ പോരായ്മ. റോഡ് ഉപരോധം ഉള്‍പ്പെടെയുള്ള പ്രക്ഷോഭവുമായി അവര്‍ മുന്നോട്ട് പോകുന്നത് വിവരം ലഭിക്കാത്തത് മൂലമുള്ള പരിഭ്രാന്തി കാരണമാണ്. വിവരം എത്തിക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണപരാജയമാണ്.നിരവധി പാളിച്ചകള്‍ രക്ഷാ ദൗത്യത്തില്‍ സംഭവിച്ചിട്ടുണ്ട്. വിവാദത്തിനുള്ള സമയമല്ല എന്നതിനാല്‍ കൂടുതലൊന്നും ഇവിടെ പങ്ക് വയ്ക്കുന്നില്ല.വീഴ്ചകള്‍ ഒഴിവാക്കി സര്‍ക്കാര്‍  ഉണര്‍ന്നു പ്രവര്‍ത്തിക്കണം. 

പ്രകൃതി ദുരന്തത്തില്‍ ഇടുക്കി, പാലക്കാട് ഉള്‍പ്പെടെ വിവിധ ജില്ലകളില്‍ മരം വീണും മറ്റും നിരവധി ദുരന്തങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഇതിന്റെയെല്ലാം കണക്കെടുത്ത് സഹായമെത്തിക്കണം. ജനങ്ങള്‍ക്ക്  ആശ്വാസമെത്തിക്കാനുള്ള സമയത്ത് ഉചിതമായ നടപടി എടുത്താണ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ഒപ്പമുണ്ടാകേണ്ടത്,അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com