പാര്‍വതിയെ പിന്തുണച്ച് എന്‍എസ് മാധവന്‍; സ്ത്രീവിരുദ്ധത ആഘോഷിക്കുന്നത് വിമര്‍ശിക്കപ്പെടണം

പാര്‍വതിയുടേതു പോലുള്ള പ്രതികരണങ്ങള്‍ കൂടുതലായി ഉണ്ടാവണമെന്നും മാധവന്‍
പാര്‍വതിയെ പിന്തുണച്ച് എന്‍എസ് മാധവന്‍; സ്ത്രീവിരുദ്ധത ആഘോഷിക്കുന്നത് വിമര്‍ശിക്കപ്പെടണം

ടുത്ത സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുള്ള കസബയിലെ അഭിനയത്തിന് മമ്മുട്ടിയെ വിമര്‍ശിച്ച നടി പാര്‍വതിക്ക് എഴുത്തുകാരന്‍ എന്‍എസ് മാധവന്റെ പിന്തുണ. സ്ത്രീവിരുദ്ധതയെ ആഘോഷിക്കുന്നത് വിമര്‍ശിക്കപ്പെടുക തന്നെ വേണമെന്ന് മാധവന്‍ അഭിപ്രായപ്പെട്ടു. പാര്‍വതിയുടേതു പോലുള്ള പ്രതികരണങ്ങള്‍ കൂടുതലായി ഉണ്ടാവണമെന്നും മാധവന്‍ പറഞ്ഞു.

തിരക്കഥയെഴുത്തുകാരുടെ ആണ്‍ ഘോഷണ സംഭാഷണങ്ങള്‍ക്കു മമ്മുട്ടിയെ കുറ്റപ്പെടുത്തേണ്ടതുണ്ടോയെന്നു ചോദിക്കുന്ന ട്വീറ്റിലൂടെയാണ് എന്‍എസ് മാധവന്‍ പാര്‍വതിക്കു പിന്തുണ പ്രഖ്യാപിക്കുന്നത്. സ്ത്രീവിരുദ്ധതയെ ആഘോഷിക്കുന്നുണ്ടെങ്കില്‍ കുറ്റപ്പെടുത്തുക തന്നെ വേണം. കസബയില്‍ മമ്മുട്ടി ചെയ്തത് അതാണ്. കോള പരസ്യങ്ങളില്‍നിന്ന് പി ഗോപീചന്ദ് വിട്ടുനിന്നതു പോലെയായിരിക്കണം ഇക്കാര്യത്തില്‍ നിലപാട്. പാര്‍വതി അതു സൂക്ഷ്മമായി പറഞ്ഞെന്നു മാധവന്‍ ട്വീറ്റില്‍ പറയുന്നു.

രാജ്യാന്തര ചലച്ചിത്രമേളയുടെ ഓപ്പണ്‍ഫോറത്തില്‍ വെച്ചാണ് കസബയേയും അതില്‍ അഭിനയിച്ച മമ്മൂട്ടിയേയും പാര്‍വതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്.ഒരു മഹാനടന്‍ സ്ത്രീകളോട് അപകീര്‍ത്തികരമായ ഡയലോഗുകള്‍ പറയുന്നത് സങ്കടകരമാണെന്ന് മമ്മൂട്ടിയുടെ പേര് എടുത്ത് പറയാതെ പാര്‍വതി പറഞ്ഞു. ഒരു നായകന്‍ പറയുമ്പോള്‍ ഇത് മഹത്വവല്‍ക്കരിക്കുകയാണ്. മറ്റ് പുരുഷന്‍മാര്‍ക്കും ഇതേ കാര്യം ചെയ്യാനുള്ള ലൈസന്‍സ് നല്‍കലാണിതെന്നും അവര്‍ പറഞ്ഞു. സിനിമ കണ്ടത് നിര്‍ഭാഗ്യകരമാണെന്നും താരം പറഞ്ഞിരുന്നു. പ്രമുഖ തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കരുടെ മകന്‍ നിധിന്‍ രഞ്ജി പണിക്കരുടെ ആദ്യ ചിത്രമായിരുന്നു കസബ. സിനിമ ഇറങ്ങിയപ്പോള്‍ തന്നെ ഇതിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു.

അഭിപ്രായം പുറത്തുവന്നതോടെ പാര്‍വതിയുടെ ഫേയ്‌സ്ബുക് പേജില്‍ കടുത്ത ആക്രമണമാണ് മമ്മുട്ടിയുടെ ആരാധകര്‍ നടത്തിയത്. മമ്മൂട്ടിയെ പാര്‍വതിയെ അപമാനിച്ചെന്ന തരത്തിലാണ് അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നത്. രണ്ട് അവാര്‍ഡ് കിട്ടിയതിന്റെ അഹങ്കാരമാണോയെന്നും സിനിമ ഫീല്‍ഡ് ഇഷ്ടമല്ലെങ്കില്‍ അഭിനയം നിര്‍ത്തി വീട്ടില്‍ പോയി ഇരിക്കണമെന്നും പറഞ്ഞ് നിരവധി പേരാണ് താരത്തിന് എതിരെ രംഗത്തെത്തിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com