സര്‍ക്കാര്‍ വീണ്ടും വിഡ്ഢിത്തം കാട്ടുന്നു; ആര്‍എസ്എസ് പതാക ഉയര്‍ത്തലിന് എതിരായ നടപടിയെ വിമര്‍ശിച്ച് അനില്‍ അക്കര

രാജ്യത്ത് ദേശീയ പതാകയുയര്‍ത്താന്‍ ആര്‍ക്കും അധികാരം ഉണ്ട്. അങ്ങിനെ ഏതെങ്കിലും തെറ്റുകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ഇരുപത്തിനാലുമണിക്കൂറിനകം നടപടികള്‍ സ്വീകരിക്കണമായിരുന്നു.
സര്‍ക്കാര്‍ വീണ്ടും വിഡ്ഢിത്തം കാട്ടുന്നു; ആര്‍എസ്എസ് പതാക ഉയര്‍ത്തലിന് എതിരായ നടപടിയെ വിമര്‍ശിച്ച് അനില്‍ അക്കര

ആര്‍എസ്എസ് മേധാവി സ്വാതന്ത്ര്യ ദിനത്തില്‍ സ്‌കൂളില്‍ പതാക ഉയര്‍ത്തിയ സംഭവത്തില്‍ നാളുകള്‍ക്ക് ശേഷം സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഉത്തരവിട്ടതിനെ എതിര്‍ത്ത് അനില്‍ അക്കര എംഎല്‍എ. കേരളസര്‍ക്കാര്‍ വീണ്ടും വിഡ്ഢിത്തം കാട്ടുന്നു. രാജ്യത്ത് ദേശീയ പതാകയുയര്‍ത്താന്‍ ആര്‍ക്കും അധികാരം ഉണ്ട്. അങ്ങിനെ ഏതെങ്കിലും തെറ്റുകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ഇരുപത്തിനാലുമണിക്കൂറിനകം നടപടികള്‍ സ്വീകരിക്കണമായിരുന്നു. അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

ഇവിടെ ജില്ലാസമ്മേളനത്തില്‍ ചര്‍ച്ചവന്നപ്പോള്‍ അതിനെ മറികടക്കാന്‍ വേണ്ടിചെയ്യുന്ന കോപ്രായങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല.
ആരാണ് ഈ ഉപദേശം മുഖ്യമന്ത്രി നല്‍കുന്നത്. ഇത് ആര്‍എസ്എസിനെ ശക്തിപ്പെടുത്താനുള്ള നീക്കമാണെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ സര്‍ക്കാര്‍ നീക്കത്തെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു. സര്‍ക്കാരിന് തന്റേടമുണ്ടെങ്കില്‍ ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിനെതിരെ കേസെടുക്കണമെന്നായിരുന്നു ചെന്നിത്തല പറഞ്ഞത്. മോഹന്‍ ഭാഗവതിനെതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവെന്ന നിലയില്‍ താന്‍ നിയമസഭയില്‍ ആവശ്യപ്പെട്ടപ്പോള്‍ നിയമോപദേശം ലഭിക്കട്ടെ എന്നായിരുന്നു മുഖ്യമന്ത്രി മറുപടി നല്‍കിയത്. ഇപ്പോള്‍ മുഖ്യമന്ത്രിക്ക് എന്ത് നിയമോപദേശമാണ് ലഭിച്ചതെന്ന് വെളിപ്പെടുത്തണം. ആര്‍എസ്എസിനെ എന്നും പ്രീണിപ്പിക്കുന്ന നയമാണ് ഈ സര്‍ക്കാരിനുള്ളത്.  അതുകൊണ്ടാണ് മോഹന്‍ ഭാഗവതിനെതിരെ കേസെടുക്കാതെ മാനേജര്‍ക്കും പ്രധാനാധ്യാപകനുമെതിരെ മാത്രം നടപടിക്ക് ശുപാര്‍ശ ചെയ്ത് മുഖ്യമന്ത്രി കള്ളക്കളി നടത്തുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

പാലക്കാട് മുത്താന്തറ കര്‍ണ്ണകിയമ്മാള്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് കളക്ടറുടെ നിരോധന ഉത്തരവ് മറികടന്ന് ആര്‍എസ്എസ് മേധാവി ദേശീയ പതാക ഉയര്‍ത്തിയത്. സ്‌കൂള്‍ മാനേജ്‌മെന്റിന് കളക്ടര്‍ രേഖാമൂലം വിലക്ക് കൈമാറിയിരുന്നു. എന്നാല്‍ ഇത് ലംഘിച്ചാണ് മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തിയത്. 

സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ക്കും മാനേജര്‍ക്കും എതിരെ നടപടിയെടുക്കാനാണ് മുഖ്യമന്ത്രി പൊതുവിദ്യാഭ്യാസ വകുപ്പിന് ഇപ്പോള്‍ ഉത്തരവ് നല്‍കിയിരിക്കുന്നത്. സംഭവത്തില്‍  ക്രിമിനല്‍കേസ് നിലനില്‍ക്കുമോ എന്ന് പരിശോധിക്കാന്‍ പൊലീസിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com