അഞ്ചുകൊല്ലം കൊണ്ട് അംബാനിയാകാന്‍ സിപിഐ ജില്ലാ സെക്രട്ടറിയുടെ ശ്രമം : സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

ശത്രുവിനെ നിലംപരിശാക്കുന്ന പികെ ശശി എംഎല്‍എയുടെ രീതി ഇടതുമുന്നണി ബന്ധങ്ങള്‍ക്ക് വിള്ളലുണ്ടാക്കുന്നു.
അഞ്ചുകൊല്ലം കൊണ്ട് അംബാനിയാകാന്‍ സിപിഐ ജില്ലാ സെക്രട്ടറിയുടെ ശ്രമം : സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

പാലക്കാട് : സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തില്‍ സിപിഐക്ക് രൂക്ഷവിമര്‍ശനം. സിപിഐ മന്ത്രിമാര്‍ അഴിമതിക്ക് കൂട്ടുനില്‍ക്കുകയാണ്. അഞ്ചുകൊല്ലം കൊണ്ട് അംബാനിയാകാനാണ് സിപിഐ ജില്ലാ സെക്രട്ടറി ശ്രമിക്കുന്നതെന്നും സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു. ജില്ലയില്‍ നിന്നുള്ള സിപിഎം സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ക്കും എംഎല്‍എമാരടക്കമുള്ള നേതാക്കള്‍ക്കും എതിരെയും സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. 

വിമര്‍ശനങ്ങളെ വൈകാരികമായി കാണുന്നുവെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രനെക്കുറിച്ച് ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ട് പറയുന്നു. സഹപ്രവര്‍ത്തകരെ ഒരുപോലെ കാണാത്ത നിലപാട് രാജേന്ദ്രന്‍ തിരുത്തണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യം ഉന്നയിക്കുന്നുണ്ട്. ജില്ലയിലെ മുതിര്‍ന്ന നേതാവ് എം ചന്ദ്രന്‍ അഭിപ്രായപ്രകടനങ്ങളില്‍ വ്യക്തിതാല്‍പ്പര്യം പുലര്‍ത്തുന്നുവെന്നും റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു. 

ഒറ്റപ്പാലം എംഎല്‍എ പി ഉണ്ണി ജില്ലാ നേതൃത്വത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കാതെ ഗ്യാലറിയില്‍ ഇരുന്ന കളി കാണുന്ന സമീപനമാണ് പുലര്‍ത്തുന്നത്. കൂടാതെ ജില്ലാ നേതൃത്വം ദുര്‍ബലമാണെന്ന് ഉണ്ണി പുറത്ത് പ്രചരിപ്പിക്കുകയും ചെയ്യുന്നതായി കുറ്റപ്പെടുത്തുന്നു. മുന്‍ എംപി എന്‍എന്‍ കൃഷ്ണദാസാകട്ടെ തന്റെ നിലപാടുകള്‍ സ്ഥാപിച്ചെടുക്കാന്‍ വഴിവിട്ട് ഇടപെടലുകള്‍ നടത്തുന്നത് പാര്‍ട്ടിയെ ബാധിക്കുന്നു. 

സംഘടനാ പ്രവര്‍ത്തനങ്ങളില്‍ കുറേക്കൂടി സജീവമാകണമെന്നും, ഫോണില്‍ ലഭ്യമാകുന്നില്ലെന്നുമാണ് എംബി രാജേഷിനെതിരെ സമ്മേളന റിപ്പോര്‍ട്ടിലെ മുഖ്യ വിമര്‍ശനം. ശത്രുവിനെ നിലംപരിശാക്കുന്ന പികെ ശശി എംഎല്‍എയുടെ രീതി ഇടതുമുന്നണി ബന്ധങ്ങള്‍ക്ക് വിള്ളലുണ്ടാക്കുന്നു. സഖാക്കള്‍ക്ക് സംശയം ജനിപ്പിക്കുന്ന പ്രവര്‍ത്തികളില്‍ ഏര്‍പ്പെടരുതെന്നും പാര്‍ട്ടി അച്ചടക്കത്തിന് കോട്ടം തട്ടുന്ന പ്രവര്‍ത്തനം ഉണ്ടാകരുതെന്നും മുന്‍ എംഎല്‍എ എം ഹസയോട് ജില്ലാ സമ്മേളന റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. 

നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് സിപിഎം സ്ഥാനാര്‍ത്ഥി എന്‍എന്‍ കൃഷ്ണദാസ് മൂന്നാം സ്ഥാനത്തേക്ക് പോയത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലെ വീഴ്ച മൂലമാണ്. ജില്ലയിലെ രണ്ട് അസംബ്ലി സീറ്റുകളില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തിയത് ഗൗരവത്തോടെ കാണണമെന്നും ജി്ല്ലാ സമ്മേളന റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com