സുനിയെയും വിജീഷിനെയും കോടതിയില്‍ ഹാജരാക്കി

പ്രതികളെ ഹജരാക്കിയത് ആലുവ മജിസ്‌ട്രേറ്റിന്റെ വസതിയില്‍ - കസ്റ്റഡിയില്‍ കിട്ടാന്‍ അപേക്ഷ നല്‍കും
സുനിയെയും വിജീഷിനെയും കോടതിയില്‍ ഹാജരാക്കി

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി അക്രമിച്ച സംഭവത്തില്‍ പിടിയിലായ സുനില്‍ കുമാറിനെയും വിജീഷിനെയും കോടതിയില്‍ ഹാജരാക്കി. ഉച്ചയ്ക്കു രണ്ടരയോടെ ആലുവ മജിസ്‌ട്രേറ്റിന്റെ വസതിയിലാണ് പൊലീസ് പ്രതികളെ ഹാജരാക്കിയത്. 

ഇന്നലെ പിടിയിലായ പ്രതികളുമായി പൊലീസ് പുലര്‍ച്ചെ തന്നെ തെളിവെടുപ്പു നടത്തിയിരുന്നു. നടിയുമായി കാറില്‍ സഞ്ചരിച്ച സ്ഥലങ്ങളിലാണ് തെളിവെടുപ്പു നടത്തിയത്. പുലര്‍ച്ചെ നടത്തിയ തെളിവെടുപ്പ് രണ്ടു മണിക്കൂറോളം നീണ്ടു നിന്നു. നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ചെന്നു പറഞ്ഞ സ്ഥലത്തും പരിശോധന നടത്തി. എന്നാല്‍ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല.

നടിയെ തട്ടിക്കൊണ്ടു പോയതിനും ചിത്രങ്ങള്‍ പകര്‍ത്തിയതിനും പിന്നില്‍ മറ്റാരുമില്ല എന്നും ബ്ലാക് മെയില്‍ ചെയ്ത് പണം തട്ടുക മാത്രമായിരുന്നു ഉദ്ദേശ്യം എന്നുമാണ് ചോദ്യം ചെയ്യലില്‍ സുനില്‍കുമാര്‍ പൊലീസിനോടു പറഞ്ഞത്. ആലുവ പൊലീസ് ക്ലബിലായിരുന്നു ചോദ്യം ചെയ്യല്‍.

ഒരുമാസമായി ഇതിനുള്ള പദ്ധതിയിട്ട് അവസരം കാത്തിരിക്കുകയായിരുന്നു. മുമ്പും നടിയുടെ ചിത്രങ്ങള്‍ പകര്‍ത്തന്‍ ശ്രമിച്ചിട്ടുണ്ട്. നടിയേയും കൊണ്ട് ഗോവയ്ക്ക് പോയപ്പോഴും ശ്രമിച്ചിരുന്നു.

ആളെ മനസ്സിലാക്കാതിരിക്കാനാണ് മുഖംമറച്ചത്്. എന്നാല്‍, നടിക്ക് ആളെ മനസ്സിലായി. തുടര്‍ന്ന് എന്തുംവരട്ടെയെന്ന് തീരുമാനിച്ച് പദ്ധതി നടപ്പിലാക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് സുനി പൊലീസിനോടു പറഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com