മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍; മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗത്തില്‍ റവന്യു മന്ത്രി പങ്കെടുക്കില്ല

സിപിഐ മന്ത്രി വിട്ടുനില്‍ക്കുന്നതിന് പുറമെ ഇടുക്കിയില്‍ നിന്നുള്ള സിപിഐ നേതാക്കളും യോഗത്തില്‍ പങ്കെടുക്കില്ല
മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍; മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗത്തില്‍ റവന്യു മന്ത്രി പങ്കെടുക്കില്ല

തിരുവനന്തപുരം: മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗം ഇന്ന്. എന്നാല്‍ സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കാന്‍ നില്‍ക്കാതെ റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍ കോട്ടയത്തേക്ക് തിരിച്ചു. 

സിപിഐ മന്ത്രി വിട്ടുനില്‍ക്കുന്നതിന് പുറമെ ഇടുക്കിയില്‍ നിന്നുള്ള സിപിഐ നേതാക്കളും യോഗത്തില്‍ പങ്കെടുക്കില്ല. എന്നാല്‍ മാറ്റമൊന്നും ഇല്ലാതെ യോഗം മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. 

മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ ചര്‍ച്ച ചെയ്യാന്‍ ഉന്നതതല യോഗം ചേരേണ്ടതില്ലെന്ന് വ്യക്തമാക്കി റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.  മൂന്നാറിലെ കയ്യേറ്റക്കാരുടെ പരാതികള്‍ പരിഗണിച്ചാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. യോഗം വിളിക്കുന്നത് ശരിയല്ലെന്നും, ഇതിന് നിയമപരമായ തടസങ്ങള്‍ ഉണ്ടെന്നും റവന്യു മന്ത്രി മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ റവന്യു മന്ത്രിയുടെ അഭിപ്രായം തള്ളിയ മുഖ്യമന്ത്രി യോഗം നടത്താനുള്ള തീരുമാനവുമായി മുന്നോട്ടു പോവുകയായിരുന്നു.

മുഖ്യമന്ത്രി വിളിക്കുന്ന സര്‍വകക്ഷി യോഗവുമായി ബന്ധപ്പെട്ട അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും, അതിനാല്‍ യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കുമെന്നും സിപിഐ വ്യക്തമാക്കിയിരുന്നു. റവന്യു മന്ത്രിയും യോഗത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com