സുനിയുടെ കസ്റ്റഡി കാലാവധി നാളെ തീരും; ഗൂഢാലോചനയില്‍ തുമ്പുണ്ടാക്കാന്‍ പൊലീസിന്റെ തീവ്രശ്രമം

മൂന്ന് ദിവസം തുടര്‍ച്ചയായി ചോദ്യം ചെയ്തിട്ടും ഗൂഢാലോചനയെ കുറിച്ച് പൊലീസിന് വ്യക്തമായ സൂചനയൊന്നും സുനിയില്‍ നിന്നും ലഭിച്ചിട്ടില്ല
സുനിയുടെ കസ്റ്റഡി കാലാവധി നാളെ തീരും; ഗൂഢാലോചനയില്‍ തുമ്പുണ്ടാക്കാന്‍ പൊലീസിന്റെ തീവ്രശ്രമം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രധാന പ്രതിയായ പള്‍സര്‍ സുനിയുടെ കസ്റ്റഡി കാലാവധി നാളെ തീരും. മൂന്ന് ദിവസം തുടര്‍ച്ചയായി ചോദ്യം ചെയ്തിട്ടും ഗൂഢാലോചനയെ കുറിച്ച് പൊലീസിന് വ്യക്തമായ സൂചനയൊന്നും സുനിയില്‍ നിന്നും ലഭിച്ചിട്ടില്ലെന്നാണ് സൂചന. 

ചോദ്യങ്ങള്‍ക്ക് സുനിയും, മറ്റ് പ്രതികളും നല്‍കുന്ന പരസ്പര വിരുദ്ധമായ മൊഴികളും അന്വേഷണ സംഘത്തെ കുഴയ്ക്കുന്നുണ്ട്. ഇനി ഒരു ദിവസം ശേഷിക്കെ സുനിയില്‍ നിന്നും പരമാവധി വിവരങ്ങള്‍ ആരായാനാണ് പൊലീസിന്റെ ശ്രമം. 

ജയിലില്‍ ഫോണ്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തിനെന്ന് കാണിച്ചായിരുന്നു സുനിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങുന്നത്. എന്നാല്‍ പൊലീസിന്റെ ചോദ്യം ചെയ്യല്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനയില്‍ ഊന്നിയായിരുന്നു. എന്നാല്‍ ദിലീപിന് അയച്ചതായി പറയുന്ന കത്തിലെ കാര്യങ്ങള്‍ ആവര്‍ത്തിച്ചതല്ലാതെ സുനി പുതിയ വിവരങ്ങള്‍ ഒന്നും അന്വേഷണ സംഘത്തിന് നല്‍കിയില്ല. 

അതിനിടെ ജയിലിലെ ഫോണ്‍ വിളിയുമായി ബന്ധപ്പെട്ട അന്വേഷണം പൂര്‍ത്തിയായി. മറൈന്‍ ഡ്രൈവില്‍ നിന്നും വാങ്ങിയ ഷൂസിന് ഉള്ളില്‍ ഒളിപ്പിച്ചായിരുന്നു ഫോണ്‍ സുനിക്ക് ജയിലിലേക്ക് കൈമാറിയതെന്ന് ഫോണ്‍ എത്തിക്കാന്‍ സഹായിച്ച വിഷ്ണു പൊലീസിനോട് പറഞ്ഞു. ഷൂ കീറിയതിന് ശേഷം മൊബൈല്‍ അതിന് ഉള്ളില്‍ വെച്ച് വാഴക്കാലയിലെ ഒരു കടയില്‍ കൊണ്ടുപോയി ഷൂ തുന്നിച്ചെന്നും വിഷ്ണു മൊഴി നല്‍കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com