അങ്ങനെയങ്ങു പോയാലോ എന്നു പറഞ്ഞുള്ള ചോദ്യമാണ് പ്രകോപിപ്പിച്ചതെന്ന് മുകേഷ്

നല്ല ഡ്രൈവര്‍ ആണെന്നതിനാലാണ് സുനില്‍ കുമാറിനെ കൂടെ നിര്‍ത്തിയത്.
അങ്ങനെയങ്ങു പോയാലോ എന്നു പറഞ്ഞുള്ള ചോദ്യമാണ് പ്രകോപിപ്പിച്ചതെന്ന് മുകേഷ്


കൊല്ലം: അമ്മ ജനറല്‍ ബോഡി കഴിഞ്ഞുള്ള വാര്‍ത്താ സമ്മേളനത്തില്‍ ഒരേ കാര്യം തന്നെ വീണ്ടും വീണ്ടും ചോദിച്ചുകൊണ്ടിരുന്നതിനാലാണ് മാധ്യമപ്രവര്‍ത്തകരോടു കയര്‍ത്തു സംസാരിച്ചതെന്ന് നടനും എംഎല്‍എയുമായ മുകേഷ്. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞതാണ്. എന്നിട്ടും അതേ കാര്യം തന്നെ അങ്ങനങ്ങു പോയാലോ എന്ന മുഖവുരയോടെ ചോദിച്ചപ്പോഴാണ് പ്രകോപിതനായതെന്ന് മുകേഷ് പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട സംഭവം അമ്മ യോഗത്തില്‍ ചര്‍ച്ചയായിരുന്നു. അവര്‍ക്കു പൂര്‍ണ പിന്തുണയാണ് യോഗം പ്രഖ്യാപിച്ചത്. ആരോപണ വിധേയനായ ആള്‍ക്ക് ഒപ്പമാണെന്ന നിലപാട് അമ്മ സ്വീകരിച്ചിട്ടില്ല. രണ്ടു പേര്‍ക്കും ഒപ്പം എന്നു പറഞ്ഞത് അന്ന് ഈ വ്യക്തി പ്രതിയല്ലാത്തതുകൊണ്ടാണ്. ഇപ്പോഴാണ് ഇതില്‍ വ്യക്തത വന്നത്. ഇപ്പോള്‍ അമ്മ ശക്തമായ നിലപാടു സ്വീകരിച്ചിട്ടുണ്ട്. 

സംഭവം ഉണ്ടായ അന്നു മുതല്‍ അവരുടെ കുടുംബവുമായി ബന്ധപ്പെടുന്നുണ്ട്. പൊലീസ് അന്വേഷണത്തില്‍ പൂര്‍ണ തൃപ്തിയുണ്ടെന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍ സിനിമയുമായി നേരിട്ടു ബന്ധമൊന്നുമില്ലാത്ത ചിലര്‍ ചാനലുകളില്‍ വന്നിരുന്ന് പച്ചക്കള്ളം പ്രചരിപ്പിക്കുകയായിരുന്നു.

തനിക്കെതിരെ കൊല്ലത്തു നടക്കുന്ന പ്രകടനങ്ങള്‍ വായുവില്‍നിന്ന് ഉണ്ടാവുന്നവയാണ്. അതിനു പിന്നില്‍ എന്താണെന്ന് ജനങ്ങള്‍ക്കും തന്റെ പാര്‍ട്ടിക്കും അറിയാം. മുകേഷിനെതിരെ എന്തിനാണ് പ്രകടനങ്ങള്‍ നടക്കുന്നത് എന്നാണ് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചോദിച്ചത്. ഇതിനു പിന്നില്‍ രാഷ്ട്രിയമാണെന്നും മുകേഷ് പറഞ്ഞു.

നല്ല ഡ്രൈവര്‍ ആണെന്നതിനാലാണ് സുനില്‍ കുമാറിനെ കൂടെ നിര്‍ത്തിയത്. അയാളുടെ ക്രിമിനല്‍ പശ്ചാത്തലം അറിയില്ലായിരുന്നുവെന്നും മുകേഷ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com