ഇങ്ങനെയൊക്കെയായിരുന്നു ദിലീപ് പൊതുസമൂഹത്തെ പറ്റിച്ചത്

എന്റെ രക്തത്തിനായ് ദാഹിക്കുന്നവരോടും,ഇവിടത്തെ മാധ്യമങ്ങളോടും,പൊതു ജനങ്ങളോടും എനിക്കൊന്നേ പറയാനുള്ളൂ,ഒരു കേസിലും എനിക്ക് പങ്കില്ല 
ഇങ്ങനെയൊക്കെയായിരുന്നു ദിലീപ് പൊതുസമൂഹത്തെ പറ്റിച്ചത്

കൊച്ചി: കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ്, എന്റെ കൂടെ ഏറ്റവും കൂടുതല്‍ പടത്തില്‍ വര്‍ക്ക് ചെയ്ത എന്റെ സഹപ്രവര്‍ത്തക, നമ്മുടെ ഈ നാട്ടുകാരി... എല്ലാം നിങ്ങള്‍ക്ക് അറിയാവുന്ന കാര്യമാണ്, ഒരു വലിയ ദുരന്തത്തില്‍ പെടുകയും, നമ്മള്‍ എല്ലാവരും ഷോക്ക് ആയിട്ടുള്ള ഒരു സംഭവം ആയിരുന്നു. ഞാന്‍ ആദ്യമേ തന്നെ അവരെ വിളിച്ചു സംസാരിക്കുകയും ഒക്കെ ചെയ്തു. പിന്നീട് രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അത് എന്റെ നേരെ തന്നെ വരുന്നത്.. ശരിക്കും പറഞ്ഞാല്‍ വെടിക്കെട്ട് നടക്കുന്നതിന്റെ നടുവില്‍ പെട്ടപോലെ.. അവിടെ പൊട്ടണ് ഇവിടെ പൊട്ടണ്. എന്താണ് എന്ന് എനിക്ക് ഒന്നും മനസ്സിലായില്ല.. വലിയ ഒരു പുകമറ കഴിഞ്ഞപ്പോഴാണ് TV യില്‍.. ഗൂഢാലോചനയാണ് കൊട്ടേഷനാണ് എന്നൊക്കെ.. പിന്നീട് ആണ് എനിക്ക് മനസ്സിലായത് കൊട്ടേഷന്‍ എനിക്ക് ആയിരുന്നു. 

കൊച്ചു കുട്ടികള്‍ , കുടുംബ സദസ്സുകള്‍ എല്ലാം എന്റെ ശക്തിയാണ്. അവരുടെ മനസ്സില്‍ വിഷ വിത്ത് വിതയ്ക്കാന്‍ ഉള്ള ഒരു കൊട്ടേഷന്‍ ആയിരുന്നു എന്ന്. ഞാന്‍ അന്വേഷിച്ചപ്പോള്‍ മനസ്സിലായത് ബോംബയില്‍ നിന്നുള്ള ഒരു ഇംഗ്ലീഷ് ഓണ്‍ലൈന്‍ ന്യൂസ് വെബ്‌സൈറ്റില്‍ ആണ് ഇതിന്റെ ഒരു തുടക്കം വരുന്നത്. അതിനെ ഇന്റര്‍നെറ്റ് മഞ്ഞ പത്രങ്ങള്‍ ഏറ്റു പിടിച്ചു വലിയ വാര്‍ത്തകള്‍ ആക്കി കൊണ്ടിരിക്കുന്നു. കാരണം പലപ്പോഴും പല വാര്‍ത്തകളും ഞാന്‍ മൈന്‍ഡ് ചെയ്യാറില്ല. കാരണം എനിക്ക് പറയാന്‍ ഉള്ളപ്പോള്‍ ഞാന്‍ പ്രേക്ഷകരുടെ മുന്നില്‍ നേരിട്ട് വരുന്ന ആളാണ് അത് കൊണ്ട് ഞാന്‍ അത് കാര്യമായി എടുത്തില്ല. നമ്മള്‍ ബഹുമാനിക്കുന്ന നമ്മള്‍ വിശ്വസിക്കുന്ന നമ്മളുടെ പത്രങ്ങളുടെ ആദ്യ പേജില്‍ എന്റെ പേര് പറയാതെ, ഞാന്‍ ഉള്ള രീതിയില്‍ ആലുവയില്‍ താമസിക്കുന്ന പ്രമുഖ നടന്‍... അത് കേരളത്തിലെ ജനങ്ങള്‍ക്കു എല്ലാവര്‍ക്കും അറിയാം ഞാന്‍ ആണെന്ന് .. അങ്ങനെ ഒരു വാര്‍ത്ത ഒരു സുപ്രഭാതത്തില്‍ വന്നപ്പോള്‍ ആണ് ഞാന്‍ അതിന്റെ സീരിയസ്‌നെസ്സ് മനസ്സിലാക്കുന്നത്. കാരണം എന്നെ പോലീസ് കൊണ്ട് പോയി ചോദ്യം ചെയ്തു, മഫ്ടിയില്‍ എന്റെ വീട്ടില്‍ പോലീസ് വന്നു എന്നൊക്കെയാണ് അതിലെ വാര്‍ത്തകള്‍ , അത് വളരെ സീരിയസ് ആയിട്ട് എടുത്തതാണ് ഞാന്‍ ആ നിമിഷം തന്നെ. കാരണം ഈ പത്രക്കാര്‍ക്ക് എല്ലാം ഒരു വിളക്ക് കൊളുത്തല്‍ ചടങ്ങിനോ എന്ത് ചടങ്ങിനും എന്നെ പെട്ടന്ന് വിളിച്ചാല്‍ ഞാന്‍ എത്തും .. എന്നെ ഈ പത്രക്കാര്‍ ആരും വിളിച്ചു ചോദിച്ചിട്ടില്ല അങ്ങനെ ഉണ്ടായോ എന്ന് മാത്രമല്ല ഒരു പോലീസ് ഓഫിസേഴ്‌സിനെയും ഈ പത്രക്കാര്‍ ചോദിച്ചിട്ടും ഇല്ല അന്വേഷിച്ചിട്ടുമില്ല.. 

ഒന്നും ഉണ്ടായിട്ടില്ല. വാര്‍ത്തകള്‍ ഞാന്‍ വായിച്ചു .. ഞാന്‍ പത്രക്കാരെ വിളിച്ചു ചോദിച്ചു ' എന്തിന്റെ അടിസ്ഥാനത്തിലാണ് നിങ്ങള്‍ ഇത് ചെയ്തത് നിങ്ങള്‍ ഏതെങ്കിലും പോലീസ് ഓഫിസേഴ്‌സിനോട് ചോദിച്ചോ എന്നെ ചോദ്യം ചെയ്‌തോ? എന്റെ വീട്ടില്‍ മഫ്ടിയില്‍ പോലീസ് വന്നോ? എന്നെ ഫോണില്‍ പോലീസ് വിളിച്ചിട്ടുണ്ടോ? അപ്പോള്‍ അവര്‍ പറഞ്ഞ മറുപടി 'അത് ഞങ്ങള്‍ക്ക് തെറ്റ് പറ്റി പോയി സോറി.. ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല ' പക്ഷെ ആ പത്രം ആരും തിരുത്തി കൊടുത്തു പോലും ഉണ്ടായിട്ടില്ല. എന്റെ പ്രേക്ഷകരോട് പറയാന്‍ ഉള്ളത് ഞാന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ഞാന്‍ ഒരു കുറിപ്പ് ഇട്ടു. എനിക്ക് ജനങ്ങളോട് ആണ് സംസാരിക്കേണ്ടത് .. അപ്പോള്‍ ചാനല്‍ എല്ലാം കൂടി എന്റെ അടുത്തേക്ക് വന്നു നിങ്ങള്‍ സംസാരിക്കണം. ഞാന്‍ പറഞ്ഞു 'എനിക്ക് നേരമില്ല സത്യമല്ലാത്ത ഒരു കാര്യത്തിനെ കുറിച്ച് അവര്‍ക്കു ഫൂട്ടേജ് ഉണ്ടാക്കി കൊടുക്കാന്‍ എനിക്ക് നേരമില്ല '
ഞാന്‍ പണ്ട് കേട്ടിട്ടുണ്ട് ' മാധ്യമ വേട്ട ' അത് കൂടുതല്‍ ബോംബെ ഒക്കെയാണ്. ഇമേജ് ഉള്ള ഒരാളുടെ ഇമേജ് നശിപ്പിക്കാന്‍ പ്രത്യേകിച്ച് ഒരു പെണ്‍കുട്ടിയുടെ പേര് പറഞ്ഞു എങ്ങനെ എങ്കിലും ഇമേജ് നശിപ്പിക്കാന്‍ ഒരു Weapon ആക്കി മാറ്റുകയാണ്. ഞാന്‍ ഏറ്റവും കൂടുതല്‍ സ്ത്രീകളെ ബഹുമാനിക്കുന്ന ഒരാളാണ്. എനിക്ക് 17 വയസ്സുള്ള ഒരു മകളുണ്ട്, എനിക്ക് ഒരു അമ്മയുണ്ട്, ഒരു സഹോദരിയുണ്ട്. എന്റെ ജീവിതം എന്താ എന്ന് കേരള ജനതയ്ക്ക് മുന്നില്‍ ഒരു തുറന്ന പുസ്തകമാണ് ..

എനിക്ക് അറിയാം ഇവിടെ ഇരിക്കുന്ന പലരും എന്നോട് ചോദിച്ചു ഇത് സത്യമാണോ. ദിലീപ് അങ്ങനെ ചെയ്യുമോ.. എനിക്ക് ഒരു പ്രശ്‌നം ഉണ്ടായപ്പോള്‍ ആരൊക്കെ എനിക്കുവേണ്ടി വന്നു എന്നത് ഞാന്‍ കണ്ടു. ശരിക്കും പറഞ്ഞാല്‍ മനസ്സ് തകര്‍ന്ന് ജീവിതം മടുത്ത ദിവസങ്ങളായിരുന്നു. ഞാന്‍ എന്ത് തെറ്റാണ് ചെയ്തത്. എന്റെ സഹ പ്രവര്‍ത്തകയുടെ... അതിന്റെ സത്യാവസ്ഥ പോലീസ് കണ്ടു പിടിക്കണം എന്നുള്ളത് എന്റെ കൂടെ ആഗ്രഹമാണ്, ആവശ്യമാണ്. അതിനു വേണ്ടിയാണു ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്..
ഈ വടക്കുന്നാഥനെ സാക്ഷിയാക്കി പറയുകയാണ് .. 

' മനസ്സാ വാചാ ഞാന്‍ അറിയാത്ത ഒരു തെറ്റിന്റെ പേരിലാണ് കഴിഞ്ഞ കൊറേ ദിവസങ്ങളായിട്ട് ഞാന്‍ ബലിയാടാകുന്നത് , എനിക്ക് നിങ്ങളോടെ സംസാരിക്കാനുള്ളൂ. എന്റെ പ്രേക്ഷകരോട് .. എന്നെ ഒരു മാധ്യമവും വളര്‍ത്തി വലുതാക്കിയിട്ടില്ല ഇവിടെ .. എന്നെ വളര്‍ത്തി വലുതാക്കിയത് നിങ്ങളാണ് എന്റെ പ്രേക്ഷകരാണ് എനിക്ക് നിങ്ങളോട് മാത്രമേ സംസാരിക്കാനുള്ളു. എനിക്ക് ഇവിടെ വിശ്വാസമുള്ളത് നിങ്ങളിലും ഈ ദൈവത്തിലും പിന്നെ ഇവിടത്തെ നിയമത്തിലും മാത്രമാണ് . ഞാന്‍ ഒരു തെറ്റ് ചെയ്താല്‍ കൊച്ചു കുഞ്ഞിനോട് പോലും മാപ്പ് പറയുന്ന ഒരാളാണ്, ഞാന്‍ മനുഷ്യനാണ്. എന്റെ പ്രേക്ഷകര്‍ തരുന്നതില്‍ നിന്ന് ഞാന്‍ ഒരുപാട് കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ട്.. അത് പാവപ്പെട്ടവര്‍ മുതല്‍ പണക്കാര്‍ വരെ എന്റെ സിനിമ കാണാന്‍ വന്നു അവര്‍ തരുന്ന പൈസ വച്ചാണ് ഞാന്‍ ചെയ്യുന്നത് . ഇത്രക്ക് ശത്രുക്കള്‍ എനിക്ക് ഉണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു. അത് കൊണ്ട് തന്നെയാണ് ഞാന്‍ പറയുന്നത്. എന്റെ സഹ പ്രവര്‍ത്തകയുടെ ദുരന്തത്തില്‍ എനിക്ക് സങ്കടമുണ്ട് പക്ഷെ അതിനെ മുന്‍ നിര്‍ത്തി എന്റെ ഇമേജ് കളയാന്‍ ശ്രമിച്ച ആ ഗൂഢാലോചനയാണ്. ഞാന്‍ പറയുന്നത് .. എല്ലാവരും പറഞ്ഞു കൊട്ടേഷന്‍ അത് സത്യസന്ധമായിട്ട് എനിക്ക് തന്നെയാണ്. എനിക്ക് ഈ അവസരത്തില്‍ ഇവിടെ വരുമ്പോള്‍ .. പ്രത്യേകിച്ച് തൃശൂര്‍ നാട്ടില്‍ ഈ വടക്കുന്നാഥന്റെ മണ്ണില്‍ ഞാന്‍ സംസാരിച്ചില്ലെങ്കില്‍ അത് ശരിയാവില്ല. കാര്യം ഞാന്‍ ദൈവത്തില്‍ മാത്രം വിശ്വസിക്കുന്ന ഒരാളാണ് .. അത് കൊണ്ടാണ് ഞാന്‍ ഇത്രയും പറഞ്ഞത്'

സലിംകുമാറിനും,അജുവര്‍ഗ്ഗീസിനും നന്ദി,ഈ അവസരത്തില്‍ നിങ്ങള്‍ നല്‍കിയ പിന്തുണ വളരെ വലുതാണ്.ജീവിതത്തില്‍ ഇന്നേവരെ എല്ലാവര്‍ക്കും നല്ലതുവരണം എന്ന് മാത്രമെ ചിന്തിച്ചീട്ടുള്ളു,അതിനുവേണ്ടിയെ പ്രവര്‍ത്തിച്ചീട്ടുള്ളൂ.പക്ഷെ ഒരു കേസിന്റെ പേരില്‍ കഴിഞ്ഞ കുറച്ചു നാളുകളായി എന്നെ തേജോവധം ചെയ്യാനുള്ള ശ്രമം സോഷ്യല്‍ മീഡിയായിലൂടെയും,ചില മഞ്ഞ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും ഒളിഞ്ഞും,തെളിഞ്ഞും എന്റെ ഇമേജ് തകര്‍ക്കാന്‍ ഒരു വിഭാഗം ശ്രമിക്കുന്നു,ഇപ്പോള്‍ ഈ ഗൂഡാലോചന നടക്കുന്നത് പ്രമുഖ ചാനലുകളുടെ അന്തപ്പുരങ്ങളിലും,അതിലൂടെ അവരുടെ അന്തിചര്‍ച്ച്യിലൂടെ എന്നെ താറടിച്ച് കാണിക്കുക എന്നുമാണു. ഇവരുടെ എല്ലാവരുടേയും ലക്ഷ്യം ഒന്നാണ്, എന്നെ സ്‌നേഹിക്കുന്ന പ്രേക്ഷകരെ എന്നെന്നേക്കുമായ് എന്നില്‍ നിന്നകറ്റുക,എന്റെ ആരാധകരെ എന്നെന്നേക്കുമായ് ഇല്ലായ്മചെയ്യുക,അതിലൂടെ എന്റെ പുതിയ ചിത്രം രാമലീലയേയും,തുടര്‍ന്നുള്ള സിനിമകളേയും പരാജയപ്പെടുത്തുക,എന്നെ സിനിമാരംഗത്ത് നിന്നുതന്നെ ഇല്ലായ്മചെയ്യുക.ഞാന്‍ ചെയ്യാത്തതെറ്റിന് എന്നെക്രൂശിക്കാന്‍ ശ്രമിക്കുന്നവരോടും,എന്റെ രക്തത്തിനായ് ദാഹിക്കുന്നവരോടും,ഇവിടത്തെ മാധ്യമങ്ങളോടും,പൊതു ജനങ്ങളോടും എനിക്കൊന്നേ പറയാനുള്ളൂ,ഒരു കേസിലും എനിക്ക് പങ്കില്ല,സലിം കുമാര്‍ പറഞ്ഞതു പോലെ ബ്രയിന്‍ മാപ്പിങ്ങോ,നാര്‍ക്കോനാലിസിസ്സ്,ടെസ്‌റ്റോ,നുണ പരിശോധനയോ എന്തുമാവട്ടെ ഞാന്‍ തയ്യാറാണു,അത് മറ്റാരെയും കുറ്റവാളിയാക്കാനല്ല,എന്റെ നിരപരാധിത്വം തെളിയിക്കാന്‍ വേണ്ടി മാത്രം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com