2011ല്‍ നടിയെ തട്ടിക്കൊണ്ടുപോകല്‍ ശ്രമം: എല്ലാ പ്രതികളും പിടിയില്‍

പള്‍സര്‍ സുനി അടക്കമുള്ള ക്വട്ടേഷന്‍ സംഘമാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്.
2011ല്‍ നടിയെ തട്ടിക്കൊണ്ടുപോകല്‍ ശ്രമം: എല്ലാ പ്രതികളും പിടിയില്‍

കൊച്ചി: നിര്‍മ്മാതാവിന്റെ ഭാര്യയായ നടിയെ 2011ല്‍ തട്ടിക്കൊണ്ടുപോയ കേസിലെ മുഴുവന്‍ പ്രതികളും പോലീസ് പിടിയില്‍. അന്ന് വാഹനം ഓടിച്ച ഡ്രൈവര്‍ കണ്ണൂര്‍ പാടിച്ചാല്‍ സ്വദേശി സുനീഷ്, റമദ റിസോര്‍ട്ടിന്റെ എക്‌സിക്യൂട്ടീവ് എന്ന് പരിചയപ്പെടുത്തിക്കൊണ്ട് നിര്‍മാതാവിനെ സമീപിച്ച അഷറഫ് എന്നിവരെയാണ് ഇന്ന് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. നേരത്തെ കോതമംഗലം സ്വദേശിയായ എബിന്‍ കുര്യാക്കോസ് വിപിന്‍ എന്നിവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. 

കേസില്‍ പരാതി നല്‍കിയ നടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പള്‍സര്‍ സുനി അടക്കമുള്ള ക്വട്ടേഷന്‍ സംഘമാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. പള്‍സര്‍ സുനിയുടെ അറസ്റ്റ് ചൊവ്വാഴ്ച ജയിലിലെത്തി രേഖപ്പെടുത്തിയിരുന്നു. സുനിയെ ഇന്നു കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തശേഷമേ കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയുള്ളൂ. ഈ കേസില്‍ പള്‍സര്‍ സുനിക്കും അഷറഫിനും മാത്രമാണ് സംഭവത്തെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ധാരണയുണ്ടായിരുന്നത്. അതിനാല്‍ തന്നെ ഇരുവരെയും ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പോലീസ് അറിയിച്ചു.

കൊച്ചിയില്‍ സിനിമ ചിത്രീകരണത്തിനെത്തിയ നടിയെ 2011ല്‍ പള്‍സര്‍ സുനിയുടെ നിര്‍ദേശ പ്രകാരം വാനില്‍ കയറ്റിയ സംഘം തട്ടിക്കൊണ്ടുപോകാനായി നഗരത്തിലൂടെ ചുറ്റിക്കറക്കിയെന്നാണ് പരാതി. ജോണി സാഗരിക നിര്‍മിച്ച 'ഓര്‍ക്കൂട്ട് ഒരു ഓര്‍മക്കൂട്ട്' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് നടിയെ ടെമ്പോ ട്രാവലറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. എറണാകുളം റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയ നടിയെ ടെമ്പോ ട്രാവലറില്‍ എത്തി തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഒരു യുവനടിയെ തട്ടിക്കൊണ്ടുപോകാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും ആളുമാറിയാണ് ഈ നടിയെ തട്ടിക്കൊണ്ടുപോയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com