കെഎന്‍എം കോളേജില്‍ പര്‍ദ പാടില്ല; പര്‍ദ ധരിക്കണമെങ്കില്‍ അറബിക്ക് കോളേജില്‍ ചേരൂ; പെണ്‍കുട്ടിക്കു പഠനം നിഷേധിച്ചു

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)

മലപ്പുറം: പര്‍ദ ധരിക്കാനുള്ള അനുമതി നിഷേധിച്ചതോടെ കേരള നദ്‌വത്തുല്‍ മുജാഹിദീന്റെ (കെഎന്‍എം) കീഴില്‍ പ്രവര്‍ത്തിക്കുന്ന എടവണ്ണ ജാമിയ നദവിയ്യ ടീച്ചേഴ്‌സ് ട്രെയിനിംഗ് സ്ഥാപനത്തില്‍ നിന്നും പെണ്‍കുട്ടി പഠനം ഉപേക്ഷിച്ചു. ക്ലാസിനെത്തുന്ന എല്ലാ ദിവസവും പര്‍ദ ധരിക്കാന്‍ പാടില്ലെന്ന കോളേജ് നിലപാടാണ് പി മുഹമ്മദ് ഹര്‍ഷദ് എന്നയാളുടെ ഭാര്യ സി ഹസ്‌ന കോളേജ് ഉപേക്ഷിക്കാന്‍ കാരണം.

സാരിക്കു പകരം പര്‍ദ ധരിക്കാന്‍ അനുവദിക്കണമെന്ന് കാണിച്ചു കോളേജ് അധികൃതര്‍ക്ക് നല്‍കിയ അപേക്ഷ തള്ളുകയായിരുന്നു. ആഴ്ചയില്‍ മൂന്ന് ദിവസം സാരി ധരിക്കണമെന്നാണ് കോളേജ് നിബന്ധന. അതേസമയം, ഓപ്പണ്‍ ചുരിദാര്‍ പോലും തന്റെ ഭാര്യ ധരിക്കാറില്ലെന്ന് മുജാഹിദ് പ്രവര്‍ത്തകന്‍ കൂടിയായ ഹര്‍ഷദ് വ്യക്തമാക്കി. 

പര്‍ദ ധരിക്കാന്‍ അനുവദിക്കണമെന്ന് ചൂണ്ടിക്കാട്ടി കോളേജ് പ്രിന്‍സിപ്പളെ സമീപിച്ചെങ്കിലും ഇക്കാര്യത്തില്‍ നിസഹായനാണെന്നാണ്് അദ്ദേഹത്തിന്റെ നിലപാട്. പിന്നീട് ഇസ്ലാമിക വേഷം ധരിച്ചു കോളേജില്‍ വരാന്‍ അനുമതി വേണമെന്ന് കാണിച്ചു കെഎന്‍എം സംസ്ഥാന നേതൃത്വവുമായി ബന്ധപ്പെട്ടെങ്കിലും ഇക്കാര്യത്തില്‍ അയവു വരുത്താന്‍ കോളേജ് തയാറായില്ല.

കോഴിക്കോട് ഫാറൂഖ് കോളേജ്, മമ്പാട് എംഇഎസ് കോളേജ്, അരീക്കോട് സുല്ലമുസ്സലാം കോളേജ് തുടങ്ങിയവയില്‍ പര്‍ദ ധരിക്കാനുള്ള അനുമതിയുണ്ട്. കെഎന്‍എം നേരിട്ടു നടത്തുന്ന കോളേജില്‍ തന്റെ ഭാര്യയ്ക്കു പര്‍ദ്ദയുടെ പേരില്‍ പഠനം നിഷേധിക്കുന്നത് എന്തര്‍ത്ഥത്തിലാണെന്ന് മനസിലാകുന്നില്ല. കെഎന്‍എം ജനറല്‍ സെക്രട്ടറി പിപി ഉണ്ണീന്‍ കുട്ടി മൗലവിക്കയച്ച കത്തില്‍ ഹര്‍ഷദ് പറയുന്നു.

ഇതുമായി ബന്ധപ്പെട്ട് പ്രതികരണം അന്വേഷിച്ചു കെഎന്‍എം ഓഫീസില്‍ നേരിട്ടു ചെന്നെങ്കിലും ഈ പ്രശ്‌നത്തില്‍ ഇടപെടാന്‍ സാധിക്കില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും ഹര്‍ഷദ്. കോളേജ് നടത്തിപ്പ് ഒരു ട്രസ്റ്റാണെന്നു ചൂണ്ടാക്കാട്ടിയായിരുന്നു കെഎന്‍എം ഓഫീസ് ഹര്‍ഷദിനെ മടക്കിയയച്ചത്. ഇതോടെ, ടീച്ചേഴ്‌സ് ട്രെയിനിംഗ് കോഴ്‌സ് ഒഴിവാക്കി തന്റെ ഭാര്യ ഡിഗ്രി കോഴ്‌സിനു ചേര്‍ന്നെന്നും ഹര്‍ഷദ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഒരാള്‍ക്കു വേണ്ടി മാത്രം കോളേജിന്റെ ഡ്രസ് കോഡ് മാറ്റാന്‍ സാധിക്കില്ലെന്ന നിലപാടാണ് കോളേജ് അധികൃതര്‍ക്കുള്ളത്. ഈ ട്രസ്റ്റിനു കീഴില്‍ പ്രീ സ്‌കൂള്‍ തൊട്ടു ബി എഡ് കോളേജുകള്‍ വരെയുണ്ട്. ഇവയ്ക്കു ഓരോന്നിനും കൃത്യമായ യൂണിഫോമുകളുമുണ്ട്. ഒരാള്‍ക്കു വേണ്ടി മാത്രം ഇതില്‍ ഇളവു നല്‍കാന്‍ സാധിക്കില്ല. -ജാമിയ നദവിയ അസിസ്റ്റന്റ് രജിസ്ട്രാര്‍ ആദില്‍ അതീഫ് പറഞ്ഞു.

ഒരു സ്ഥാപനത്തിന്റെ നിയമം ഒരാള്‍ക്കുവേണ്ടി മാത്രം വളയ്ക്കാന്‍ സാധിക്കില്ല. ഇങ്ങനെ ചെയ്താല്‍ ബാക്കിയുള്ളവരും ഇത്തരം ആവശ്യങ്ങളുമായി വരും. പര്‍ദ്ദ മാത്രം ധരിക്കുകയൊള്ളൂവെങ്കില്‍ അവര്‍ക്കു അറബിക്ക് കോളേജില്‍ ചേര്‍ന്നാല്‍ പോരെയെന്നും അതീഫ് വ്യ്കതമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com