ദിലീപിനെതിരെ വ്യക്തമായ തെളിവെന്ന് ഹൈക്കോടതി, ജാമ്യഹര്‍ജി തള്ളി

അതീവ സൂക്ഷ്മമായി ആസൂത്രണം ചെയ്യപ്പെട്ട ആസൂത്രിതമായ കുറ്റകൃത്യമാണ് നടന്നത്.
ദിലീപിനെതിരെ വ്യക്തമായ തെളിവെന്ന് ഹൈക്കോടതി, ജാമ്യഹര്‍ജി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപീന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ ഈ ഘട്ടത്തില്‍ ജാമ്യം അനുവദിക്കുന്നത് കേസ് അട്ടിമറിക്കാന്‍ ഇടവയ്ക്കുമെന്ന പ്രോസിക്യൂഷന്‍ വാദം ഹൈക്കോടതി അംഗീകരിച്ചു. ദിലീപിനെതിര വ്യക്തമായ തെളിവുണ്ടെന്ന് ജാമ്യ ഹര്‍ജി തള്ളിക്കൊണ്ട് ഹൈക്കോടതി നിരീക്ഷിച്ചു

കേസിലെ മുഖ്യ തെളിവായ മൊബൈല്‍ ഫോണ്‍ ഇനിയും കണ്ടെടുക്കാനായിട്ടില്ല, കൂടുതല്‍ പേര്‍ കേസില്‍ അറസ്റ്റിലാവാനുണ്ട് തുടങ്ങിയ വാദങ്ങളാണ് ജാമ്യ ഹര്‍ജിയെ എതിര്‍ത്തുകൊണ്ട് പ്രധാനമായും പ്രോസിക്യൂഷന്‍ മുന്നോട്ടുവച്ചത്. ദിലീപിനെതിരെ തെളിവില്ലെന്ന വാദമാണ് ഇതിനെ പ്രതിരോധിക്കാന്‍ പ്രതിഭാഗം പുറത്തെടുത്തത്. ഫോണ്‍ സംഭാഷണങ്ങളും കൂടിക്കാഴ്ചയും ഗൂഢാലോചന കേസില്‍ പ്രതിയാക്കാന്‍ മതിയായ തെളിവുകളല്ല എന്നാണ് പ്രതിഭാഗം വാദിച്ചത്. കേസുമായി ദിലീപ് സഹകരിക്കുന്നുണ്ട്, മൂന്നു ഘട്ടങ്ങളിലായി ഇരുപത്തിയൊന്നു മണിക്കൂറോളം ചോദ്യം ചെയ്തിട്ടുണ്ട്, ഇതില്‍ കൂടുതല്‍ വിവരങ്ങള്‍ ദിലീപില്‍നിന്ന് ആരായാനില്ല തുടങ്ങിയ കാര്യങ്ങളും പ്രതിഭാഗം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇതു കോടതി അംഗീകരിച്ചില്ല.

ഒരു സ്ത്രീക്കെതിരായ ക്രൂരമായ കുറ്റകൃത്യമാണ് നടന്നതെന്ന് പത്തുപേജുള്ള വിധിന്യായത്തില്‍ ജസ്റ്റിസ് സുനില്‍ തോമസ് കോടതി നിരീക്ഷിച്ചു. അതീവ സൂക്ഷ്മമായി ആസൂത്രണം ചെയ്യപ്പെട്ട ആസൂത്രിതമായ കുറ്റകൃത്യമാണ് നടന്നത്. കേസ് അന്വേഷണം നിര്‍ണായക ഘട്ടത്തിലാണ്. കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഒളിവിലാണെന്നതു കൂടി പരിഗണിച്ചാണ് കോടതി ജാമ്യഹര്‍ജി തള്ളിയത്. 

ചലച്ചിത്ര രംഗത്തെ പ്രബലനായ വ്യക്തിയാണ് ദിലീപ്. കേസില്‍ പ്രോസിക്യൂഷന്‍ നിരത്തിയിട്ടുള്ളത് പ്രധാനമായും ചലച്ചിത്ര രംഗത്തുനിന്നുള്ളവരാണ്. അതുകൊണ്ടുതന്നെ ജാമ്യം നല്‍കിയാല്‍ സാക്ഷികള്‍ സ്വാധീനിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് കോടതി സംശയം പ്രകടിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com