കൊച്ചി: മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് തടസങ്ങള്‍ ഉയര്‍ത്തിയ വിവാദ സര്‍ക്കുലറിന് സ്‌റ്റേ. ഹൈക്കോടതിയാണ് സര്‍ക്കുലര്‍ സ്‌റ്റേ ചെയ്തത്. 48 മണിക്കൂറിന് മുന്‍പായി രേഖകള്‍ സമര്‍പ്പിക്കണമെന്നായിരുന്നു സര്‍ക്കുലര്‍. സമയക്രമത്തില്‍ ഇളവ് നല്‍കിയാണ് പുതിയ ഉത്തരവ്. മൃതദേഹം ഇനി നാട്ടിലെത്തിക്കാന്‍ 12 മണിക്കൂര്‍ മുമ്പ് അറിയിച്ചാല്‍ മതി ഹൈക്കോടതി വ്യക്തമാക്കുന്നു
മരണസര്‍ട്ടിഫിക്കറ്റ്, എംബാമിങ് സര്‍ട്ടിഫിക്കറ്റ്, ഇന്ത്യന്‍ എംബസിയുടെ എന്‍ഒസി, റദ്ദാക്കിയ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് എന്നിവയായിരുന്നു ഹാജരാക്കേണ്ടത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം പ്രവാസികള്‍ക്കിടയില്‍ ഉയര്‍ന്നിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം വിവിധ വിമാനത്താവളങ്ങളിലെ ഹെല്‍ത്ത് ഓഫീസര്‍മാരാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്.മൃതദേഹത്തോടൊപ്പം വരുന്നവര്‍ എമിഗ്രേഷനു സമീപമുള്ള ഹെല്‍ത്ത് കൗണ്ടറില്‍ രേഖകളുടെ ഒറിജിനലുകള്‍ കാണിക്കണം. സര്‍ട്ടിഫിക്കറ്റില്‍ മരണകാരണം വ്യക്തമായി രേഖപ്പെടുത്തണം. കാരണം വ്യക്തമായി പറയാന്‍ സാധിക്കാത്ത കേസുകളില്‍ ഗുരുതര പകര്‍ച്ചവ്യാധികള്‍ ബാധിച്ചല്ല മരണമെന്ന് അതതു രാജ്യത്തെ ആരോഗ്യവകുപ്പ് സാക്ഷ്യപ്പെടുത്തണമെന്നും സര്‍ക്കുലറില്‍ ഉണ്ടായിരുന്നു
മരണം നടന്ന രാജ്യത്തെ പൊലീസിന്റെയും മറ്റു അധികൃതരുടെയും ഇന്ത്യന്‍ എംബസി അധികൃതരുടെയും നിരവധി സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയാല്‍ മൃതദേഹങ്ങള്‍ മരിച്ച ദിവസമോ, അല്ലെങ്കില്‍ തൊട്ടടുത്ത ദിവസമോ നാട്ടിലെത്തിക്കാനാവുമായിരുന്നു. എന്നാല്‍ പുതിയ ഉത്തരവ് പ്രകാരം ഇത് സാധ്യമായിരുന്നില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ