കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം കാവ്യാ മാധവനോടു ചോദിച്ചത് പ്രധാനമായും രണ്ടു കാര്യങ്ങള്‍. ദിലീപിനെ ചോദ്യം ചെയ്തതിന്റെയും പള്‍സര്‍ സുനിയുടെ മൊഴിയുടെയും അടിസ്ഥാനത്തില്‍ തയാറാക്കിയ ചോദ്യാവലിയുമായാണ് എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള സംഘം കാവ്യയെ ചോദ്യം ചെയ്തത്. ആറു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനിടെ പല ചോദ്യങ്ങള്‍ക്കു മുന്നിലും കാവ്യ വിതുമ്പി.
നടിയെ ആക്രമിച്ചതിനു ശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന സമയത്ത് എന്തിന് മുഖ്യപ്രതി സുനില്‍ കുമാറും കൂട്ടാളി വിജീഷും കാക്കനാട്ടെ കാവ്യയുടെ സ്ഥാപനത്തില്‍ വന്നു എന്നതായിരുന്നു ഒന്നാമത്തെ പ്രധാന ചോദ്യം. നടിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ഇവിടെ ഏല്‍പ്പിച്ചെന്നാണ്, സുനില്‍ കുമാറിനെ ചോദ്യം ചെയ്തതില്‍നിന്നും ലഭിക്കുന്ന സൂചനകള്‍. ഇവര്‍ എത്തിയതിന്റെ തെളിവ് തൊട്ടടുത്ത കടകളിലെ സിസിടിവി ദൃശ്യങ്ങളില്‍നിന്ന് പൊലീസിനു ലഭിച്ചിട്ടുണ്ട്. എന്നാല്‍ കാവ്യയുടെ കടയിലെ സിസിടിവിയില്‍നിന്ന് ഈ ദിവസങ്ങളിലെ ദൃശ്യങ്ങള്‍ മായചുകളഞ്ഞ നിലയിലാണ്. ഇതു സംബന്ധിച്ച വിവരങ്ങളാണ് പൊലീസ് കാവ്യയോട് ആരാഞ്ഞത്. ദിലീപിനെ വിവാഹം കഴിക്കുന്നതിനു മുമ്പ് കാക്കനാട്ട് മാനവേലിപുരത്ത് കാവ്യ തുടങ്ങിയതാണ് ലക്ഷ്യ എന്ന ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സ്ഥാപനം.
ആക്രമിക്കപ്പെട്ട നടിയുമായി ബന്ധം പുലര്‍ത്തിയിരുന്ന കാവ്യ എന്തുകൊണ്ട് അവരുമായി അകന്നു എന്നതാണ് പൊലീസ് ആരാഞ്ഞ രണ്ടാമത്തെ ചോദ്യം. നേരത്തെ ഇരുവരും ഒരുമിച്ച് വിദേശ ഷോകളിലും മറ്റും പങ്കെുത്തിട്ടുണ്ട്. ഈ സൗഹൃദം ഇല്ലാതാവാനുണ്ടായ കാരണമാണ് പൊലീസ് ചോദിച്ചത്.
വിദേശ സന്ദര്‍ശത്തിനിടെ ദിലീപും കാവ്യയും തമ്മില്‍ അടുത്തിടപഴകുന്നത് ആക്രമിക്കപ്പെട്ട നടി കണ്ടുവെന്നും ദിലീപിന്റെ ഭാര്യയായിരുന്ന മഞ്ജുവാര്യരുമായി അടുത്ത സൗഹൃദമുണ്ടായിരുന്ന നടി ഇക്കാര്യം മഞ്ജുവിനെ അറിയിച്ചെന്നും പൊലീസിന് ബോധ്യമായിട്ടുണ്ട്. ഇരുവരും തമ്മിലുള്ള ചിത്രങ്ങളും നടി മഞ്ജുവിന് കൈമാറിയിരുന്നു. ദിലീപ് മഞ്ജു ബന്ധം തകരാന്‍ ഇതു കാരണമാണെന്നും ഈ പക മൂലമാണ് നടിയെ ആക്രമിക്കാന്‍ ദിലീപ് ക്വട്ടേഷന്‍ നല്‍കിയെതന്നുമാണ് പൊലീസിന്റെ ഒരു നിഗമനം. ഇതിന്റെ വിശദാംശങ്ങള്‍ അറിയുക എന്ന ഉദ്ദേശ്യത്തോടെയാണ് കാവ്യയ്ക്ക് നടിയുമായുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് പൊലീസ് ആരാഞ്ഞത്.
പ്രധാനപ്പെട്ട ഈ രണ്ടു ചോദ്യങ്ങള്‍ക്കും കാവ്യ എന്തു മറുപടിയാണ് നല്‍കിയത് എന്നതില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചനയൊന്നും നല്‍കുന്നില്ല. എന്നാല്‍ പല ചോദ്യങ്ങളോടും വികാരഭരിതമായാണ് കാവ്യ പ്രതികരിച്ചതെന്ന് അവര്‍ പറയുന്നു. ചില ചോദ്യങ്ങള്‍ക്കു മുന്നില്‍ കാവ്യ വിതുമ്പി. അവരുടെ വികാരഭരിതമായ പ്രതികരണങ്ങളില്‍ അന്വേഷണ സംഘം ഇടപെട്ടതുമില്ല. കരച്ചില്‍ അടങ്ങി അവര്‍ ശാന്തയാവുന്നതുവരെ ഉദ്യോഗസ്ഥര്‍ കാത്തിരുന്നു. ചോദ്യം ചെയ്യല്‍ ആറു മണിക്കൂറോളം നീണ്ടത് അതുകൊണ്ടാണ്. ഏറെ നേരം കാത്തിരിക്കേണ്ടി വന്നെങ്കിലും തയാറാക്കിയ മുഴുവന്‍ ചോദ്യങ്ങള്‍ക്കും മറുപടിയുമായാണ് സംഘം മടങ്ങിയത്. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് പൊലീസ് എത്തിച്ചേര്‍ന്ന നിഗമനങ്ങള്‍ക്ക് ബലം നല്‍കുന്ന വിവരങ്ങള്‍ കാവ്യയില്‍നിന്നു ലഭിച്ചില്ലെന്നാണ് സൂചനകള്‍. മൊഴികളിലെ ചില പൊരുത്തക്കേടുകളും ചില വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതിനുമായി കാവ്യയെ വീണ്ടും ചോദ്യം ചെയ്യേണ്ടിവരുമെന്ന് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ