അക്രമങ്ങള്‍ തുടരില്ലെന്ന് ധാരണ; ആറിന് സര്‍വ്വകക്ഷി യോഗം

പ്രശ്‌നം രൂക്ഷമായി തുടരുന്ന തിരുവനന്തപുരത്ത് നാളെത്തന്നെ ഉഭയകക്ഷി ചര്‍ച്ച നടത്തും
അക്രമങ്ങള്‍ തുടരില്ലെന്ന് ധാരണ; ആറിന് സര്‍വ്വകക്ഷി യോഗം

തിരുവവന്തപുരം: സംസ്ഥാനത്ത് അരങ്ങേറിയ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം കാണാന്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ബിജെപി-സിപിഎം ചര്‍ച്ച അവസാനിച്ചു.അക്രമങ്ങള്‍ തുടരില്ലെന്ന ഇരുകൂട്ടരും ധാരണയിലെത്തി. അടിയന്തരമായി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തുമെന്നും സര്‍വ്വകക്ഷി യോഗം വിളിക്കുമെന്നും യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സര്‍ക്കാര്‍ എടുത്തിരിക്കുന്ന തീരിമാനം ഇരുകൂട്ടരും അംഗീകരിക്കണം എന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ആറാംതീയതിയാണ് സര്‍വ്വകക്ഷി യോഗം വിളിക്കുക. പ്രശ്‌നം രൂക്ഷമായി തുടരുന്ന തിരുവനന്തപുരത്ത് നാളെത്തന്നെ ഉഭയകക്ഷി ചര്‍ച്ച നടത്തും. 

ചിത്രങ്ങള്‍ കവിയൂര്‍ സന്തോഷ്
 

ഇരുഭാഗത്തെ അണികളോടും സംയമനം പാലിക്കാന്‍ ആവശ്യപ്പെടണമെന്നും അക്രമം ഉണ്ടാകാതെ ശ്രദ്ധിക്കാനുള്ള നടപടികള്‍ ഇരുകൂട്ടരും എടുക്കണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യം ഇരുകൂട്ടരും അംഗീകരിച്ചു. തിരുവനന്തപുരത്തിന് പുറമേ,കണ്ണൂര്‍,കോട്ടയം എന്നിവിടങ്ങളില്‍ സമാധന ചര്‍ച്ച നടത്തും. തിരുവനന്തപുരത്ത് ഉണ്ടായത് അത്യന്തം ദൗര്‍ഭാഗ്യകരമായ സംഭവമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമാധാനം പുനഃസ്ഥാപിക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

ഇരുഭാഗത്തിന്റെയും വാദങ്ങള്‍ മുഖ്യമന്ത്രി കേട്ടുവെന്നും പ്രശ്‌നപരിഹാര നിര്‍ദ്ദേശം മുന്നോട്ടുവെച്ചുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കഴിഞ്ഞ മൂന്നു മാസം മുമ്പ് കണ്ണൂരില്‍ സമാധാന യോഗം ചേര്‍ന്ന് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ധാരണയായിരുന്നു. എന്നാല്‍ അതിന് ശേഷവും ഇരുഭാഗത്ത് നിന്നും ദൗര്‍ഭാഗ്യകരമായ ചില സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് കൊടിയേരി പറഞ്ഞു. അഞ്ചാം തീയതി കണ്ണൂരില്‍ ഉഭയകക്ഷി ചര്‍ച്ച നടത്തുമെന്നും കോടിയേരി വ്യക്തമാക്കി. അക്രമങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കാന്‍ അണികളോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
 


സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാന്‍ ബിജെപി,ആര്‍എസ്എസ് സംഘടനകള്‍ സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. സംഘടനകള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അന്തരീക്ഷം സര്‍ക്കാര്‍ ഉണ്ടാക്കണമെന്നും പൊലീസിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com