തിരുവനന്തപുരം: വേനലവധി കഴിഞ്ഞ് സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കും. മുന്നര ലക്ഷത്തോളം കുട്ടികളാണ് ഒന്നാം ക്ലാസിലേക്ക് എത്തുന്നത്. പതിവുപോലെ ആഘോഷമായി തന്നെയാണ് സംസ്ഥാന സര്‍ക്കാരും സ്‌കൂളുകളും കുട്ടികളെ സ്‌കൂളിലേക്ക് വരവേല്‍ക്കുന്നതിനുള്ള സന്നാഹങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
പക്ഷെ പതിവില്‍ നിന്നും വ്യത്യസ്തമായി സംസ്ഥാന സര്‍ക്കാരിന്റെ ഇത്തവണത്തെ സ്‌കൂള്‍ പ്രവേശനോത്സവത്തില്‍ വലിയ പ്രത്യേകതയുണ്ട്. തൊട്ടുകൂടായ്മയും അയിത്തവും കല്‍പ്പിച്ച് വിദ്യാലയത്തില്‍ പ്രവേശനം നിഷേധിച്ചവര്‍ക്കായി കേരളത്തിന്റെ മണ്ണില്‍ ആദ്യമായി കലാപ കൊടി ഉയര്‍ന്ന ഊരുട്ടമ്പലം സ്‌കൂളിലാണ് ഈ വര്‍ഷത്തെ സര്‍ക്കാരിന്റെ സംസ്ഥാന തല പ്രവേശനോത്സവ ഉദ്ഘാടനം.
കോട്ടന്‍ഹില്‍ സ്‌കൂളിലായിരുന്നു സാധാരണയായി സംസ്ഥാന സര്‍ക്കാരിന്റെ തിരുവനന്തപുരത്തെ സ്‌കൂള്‍ പ്രവേശനോത്സവം നടക്കുക. എന്നാലിന്ന് സര്‍ക്കാരിന്റെ സ്‌കൂള്‍ പ്രവേശനവും ഒരു ചരിത്ര നിമിഷമാകും.
ഇതുപോലൊരു സ്‌കൂള്‍ തുറപ്പിനായിരുന്നു, പഞ്ചമി എന്ന ദളിത് ബാലികയുമായി ഉരുട്ടമ്പലം പള്ളിക്കുടത്തിലെത്തി അയ്യന്‍കാളി വിദ്യയില്‍ നിലനില്‍ക്കുന്ന അയിത്തം തുടച്ചുമാറ്റുന്നതിനുള്ള പോരാട്ടങ്ങള്‍ക്ക് തുടക്കമിട്ടത്. അന്ന് വിദ്യ നിഷേധിച്ച് പഞ്ചമിയെ ഇറക്കിവിടുകയും, സ്‌കൂളിന് തീ വയ്ക്കുകയും ചെയ്യുകയായിരുന്നു. ഇന്ന് പഞ്ചമിയുടെ ആറാം തലമുറയില്‍പ്പെട്ട ആരതിയെന്ന പെണ്‍കുട്ടിക്ക് പ്രവേശനം നല്‍കിയാണ് ചരിത്രപ്രസിദ്ധമായ ഊരുട്ടമ്പലം ലഹളയുടെ ഓര്‍മ പുതുക്കുന്നത്.
സവര്‍ണ മേധാവിത്വത്തിനും, ജന്മിത്തത്തിനും എതിരെയുണ്ടായ അയ്യന്‍കാളിയുടെ യുദ്ധപ്രഖ്യാപനമായ കണ്ടല ലഹളയായിരുന്നു തിരുവിതാംകൂറിലും പിന്നീടങ്ങോട്ട് കേരളത്തില്‍ മുഴുവനും വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങള്‍ക്ക് തുടക്കമിട്ടത്. ഇവിടെ ഇന്ന് പഞ്ചമിക്കായി ഒരു സ്മാരകം ഉയരുകയും ചെയ്യും.
കണ്ടല ലഹളയുടെ ശതാബ്ദിയോടനുബന്ധിച്ച് സര്‍വ ശിക്ഷ അഭിയാന്‍ നിര്‍മിച്ച സ്മാരകം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നാടിന് സമര്‍പ്പിക്കു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ