സഭാ നേതൃത്വത്തിന് മുന്നറിയിപ്പ്; അമിത് ഷായുടേത് ധൃതരാഷ്ട്രാലിംഗനമെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് 

 ' ചില്ലറ ' ലാഭങ്ങള്‍ക്കായി സവര്‍ണ്ണ താല്‍പര്യങ്ങളുമായി സന്ധി ചെയ്താല്‍ നേതാക്കന്‍മാരൊപ്പം വിശ്വാസികള്‍ കാണില്ല 
സഭാ നേതൃത്വത്തിന് മുന്നറിയിപ്പ്; അമിത് ഷായുടേത് ധൃതരാഷ്ട്രാലിംഗനമെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് 

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ ക്രൈസ്തവ സഭാ അധ്യക്ഷന്‍മാരെ വിമര്‍ശിച്ച് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് കുറിലോസ്. ഇവjുമായി ചര്‍ച്ച ചെയ്യും മുമ്പ് ക്രൈസ്തവ മേലധ്യക്ഷന്‍മാര്‍ ഗ്രഹാം സ്റ്റെയിന്‍സിന്റെ കൊലക്കും കണ്ടമാല്‍ ഉള്‍പ്പെടെയുള്ള ആസൂത്രിത ഹത്യകള്‍ക്കും ഇന്നും തുടരുന്ന ദളിത് ആദിവാസി പീഡനങ്ങള്‍ക്കും ഇവര്‍ മാപ്പ് പറയണം എന്നാവശ്യപ്പെടണമായിരുന്നു എന്ന് കുറിലോസ്  പറയുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കുറിലോസ് മത മേലധ്യക്ഷന്‍മാരെയും സംഘപരിവാറിനേയും നിശിതമായി വിമര്‍ശിചച്ചിരിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: 

സവര്‍ണ്ണ ഫാഷിസവും ജാതി മേധാവിത്വവും മനുവാദവും മതന്യൂനപക്ഷ / ദളിത് /ആദിവാസി / സ്ത്രീവിരുദ്ധതയും മുന്നോട്ടുവയ്ക്കുന്ന സാംസ്‌കാരിക ദേശീയതയുമായി മത ന്യൂനപക്ഷങ്ങള്‍ക്കും അടിസ്ഥാനസമൂഹങ്ങള്‍ക്കും ഒരു കാലത്തും പൊരുത്തപ്പെടുവാന്‍ സാധിക്കുകയില്ല, കേരളത്തില്‍ പ്രത്യേകിച്ചും. ഇവരുമായി ചര്‍ച്ച ചെയ്യുന്നതിന് മുന്‍പ് ക്രൈസ്തവ മേലധ്യക്ഷന്മാര്‍ ഗ്രഹാം സ്റ്റയിന്‍സിന്റെ കൊലയ്ക്കും കണ്ടമാല്‍ ഉള്‍പ്പെടെയുള്ള ആസൂത്രിത ഹത്യകള്‍ക്കും ഇന്നും തുടരുന്ന ദളിത്/ ആദിവാസി പീഡനങ്ങള്‍ക്കും ഇവര്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെടണമായിരുന്നു. ദളിത് െ്രെകസ്തവരുടെയും ദളിത് മുസ്ലീങ്ങളുടെയും സംവരണ നിഷേധത്തിനെതിരെ അവരെ കൊണ്ട് മറുപടി പറയിക്കണമായിരുന്നു. ഭരണഘടനയുടെ അന്തസ്സത്തകള്‍ തിരുത്തുകയില്ല എന്ന് ഉറപ്പ് വാങ്ങണമായിരുന്നു. ഇതെല്ലാം മറന്ന് ' ചില്ലറ ' ലാഭങ്ങള്‍ക്കായി സവര്‍ണ്ണ താല്‍പര്യങ്ങളുമായി സന്ധി ചെയ്താല്‍ നേതാക്കന്‍മാരൊപ്പം വിശ്വാസികള്‍ കാണില്ല. അംബേദ്കറിനെയും അയ്യങ്കാളിയെയും ആലിംഗനം ചെയ്ത് ആ സാമൂഹിക നീതിയുടെ ധാരകളെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമം തന്നെയാണ് ഇക്കൂട്ടര്‍ ഇപ്പോഴും തുടരുന്നത്. സവര്‍ണ്ണ ദേശീയ നേതാക്കളില്‍ നിന്നും ഇപ്പോള്‍ ലഭിക്കുന്ന ആശ്ലേഷം ധൃതരാഷ്ട്ര ആലിംഗനം ആണെന്ന് തിരിച്ചറിഞ്ഞാല്‍ എല്ലാവര്‍ക്കും നന്ന്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com