മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്താന്‍ നമ്പര്‍ പ്രചരിപ്പിച്ചത് ടിജി മോഹന്‍ദാസാണെന്ന് ആരോപണം

ആര്‍എസ്എസ് നേതാവ് ടിജി മോഹന്‍ദാസാണ് മാധ്യമപ്രവര്‍ത്തകന്റെ നമ്പര്‍ പ്രചരിപ്പിച്ചെതെന്നാണ് തെളിവുകള്‍ സൂചിപ്പിക്കുന്നത്.
മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്താന്‍ നമ്പര്‍ പ്രചരിപ്പിച്ചത് ടിജി മോഹന്‍ദാസാണെന്ന് ആരോപണം

കൊച്ചി: വാട്ട്‌സ്ആപ് ഗ്രൂപ്പില്‍ ആര്‍എസ്എസിനെതിരെ പരാമര്‍ശം നടത്തിയതിന് മാധ്യമപ്രവര്‍ത്തകനായ ആര്‍ ശ്രീജിത്തിന് നേരെയുള്ള സൈബര്‍ ആക്രമണം ഇതുവരെയും അവസാനിച്ചിട്ടില്ല. ആര്‍എസ്എസ് നേതാവ് ടിജി മോഹന്‍ദാസാണ് മാധ്യമപ്രവര്‍ത്തകന്റെ നമ്പര്‍ പ്രചരിപ്പിച്ചെതെന്നാണ് തെളിവുകള്‍ സൂചിപ്പിക്കുന്നത്. സീതാറാം യെച്ചൂരിയെ ആക്രമിച്ചവരെ ഹിന്ദുസേന എന്നല്ല ആര്‍എസ്എസ് എന്നുതന്നെ വിശേഷിപ്പിക്കണം എന്നായിരുന്നു ശ്രീജിത്ത് വാട്‌സ്ആപ് ഗ്രൂപ്പിലൂടെ പറഞ്ഞത്. ഇതിനുശേഷം ഭീഷണിയും തെറിവിളിയും മൂലം ശ്രീജിത്തിന് ഫോണ്‍ ഓഫ് ചെയ്ത് വയ്‌ക്കേണ്ട സ്ഥിതിയാണ്.

ശ്രീജിത്തിന്റെ ഫോണ്‍ നമ്പര്‍ ആര്‍എസ്എസ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചതായിരുന്നു സൈബര്‍ ആക്രമണം വര്‍ധിക്കാന്‍ കാരണം. ജനം ടിവിയിലെ പരിപാടിയിലാണ് ശ്രീജിത്തിന്റെ ഫേസ്ബുക്ക് ഐഡിയും മൊബൈല്‍ നമ്പറും ടിജി മോഹന്‍ദാസ് പങ്കുവയ്ക്കുന്നത്. ബാക്കിപത്രം എന്ന പരിപാടിയിലായിരുന്നു പരാമര്‍ശം. ഇതിനെത്തുടര്‍ന്നാണ് ശ്രീജിത്തിനും കുടുംബത്തിനും നേരെ വധഭീഷണിയുള്‍പ്പെടെ വന്നതെന്നും ആരോപിക്കപ്പെടുന്നു. ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പിഎം മനോജാണ് ഇത് സംബന്ധിച്ച തെളിവുമായി ഫെയ്‌സ്ബുക്കില്‍ രംഗത്തെത്തിയത്. 

ഹൈക്കോടതി അഭിഭാഷകന്‍ ദയസിന്ധു ശ്രീജിത്തിനെതിരെ നല്‍കിയ പരാതിയെപ്പറ്റിയുള്ള വിവരങ്ങള്‍ പുറത്ത് വിട്ടതും ടിജി മോഹന്‍ദാസാണ്. ട്വിറ്റര്‍ പേജിലൂടെയാണ് ഈ പരാതിയെപ്പറ്റി പുറംലോകത്തെ അറിയിച്ചത്.
ശ്രീജിത്ത് കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്നാണ് പരാതിയിലെ ആരോപണം. 

അതേസമയം ഭീഷണികളുടെ പശ്ചാത്തലത്തില്‍ ശ്രീജിത്തിന് സംരക്ഷണം നല്‍കാന്‍ മുഖ്യമന്ത്രി ഡിജിപിക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. തെറിവിളിയും ഭീഷണിയും സഹിക്കാനാവാതെ നിലവില്‍ ഉപയോഗിച്ചുകൊണ്ടിരുന്ന ഫോണ്‍ നമ്പര്‍ ശ്രീജിത്ത് ഓഫ് ചെയ്ത് വെച്ചിരിക്കുകയാണ്. 

തിരുവനന്തപുരത്തെ മാധ്യമപ്രവര്‍ത്തകര്‍ക്ക് അറിയിപ്പുകളും പരിപാടികളും അറിയിക്കാനുള്ള ഇന്നത്തെ പരിപാടി 2 എന്ന ഗ്രൂപ്പില്‍ ഒരു മെസേജിട്ടു എന്ന കുറ്റമാണ് പരാതിയില്‍ പറയുന്നത്. യെച്ചൂരിയെ ആക്രമിച്ചത് ആര്‍എസ്എസ് ആണെന്ന് തന്നെ പറയണം എന്നായിരുന്നു ആ മെസേജ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com