അനധികൃത സ്വത്ത് സമ്പാദനത്തില്‍ അന്വേഷണം നേരിടുന്ന എം.കെ.രാജേന്ദ്രന്‍ പിള്ളയ്‌ക്കെതിരെ നടപടിയെടുത്ത് നാഗാലാന്‍ഡ് പൊലീസ്. നാഗാലാന്‍ഡ് പൊലീസ് ഉപദേശക സ്ഥാനത്ത് നിന്നും എംകെ രാജേന്ദ്രന്‍ പിള്ളയെ പുറത്താക്കി. നാഗാലാന്‍ഡ് പൊലീസിന്റെ ഗതാഗത വിഭാഗം കണ്‍സള്‍ട്ടന്റ് ആയിരുന്നു.
എംകെആര്‍ പിള്ളയുടെ സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും നാഗാലാന്‍ഡ് പൊലീസ് മേധാവി വ്യക്തമാക്കുന്നു. പൊലീസ് ട്രക്ക് കേരളത്തില്‍ എത്തിച്ചതിനെ കുറിച്ചും അന്വേഷിക്കുമെന്ന് നാഗാലാന്‍ഡ് ഡിജിപി പറഞ്ഞു.
അതിനിടെ എംകെആര്‍ പിള്ളയുടെ ഉടമസ്ഥതയിലുള്ള ശ്രീവത്സം ഗ്രൂപ്പിന്റെ സ്ഥാപനങ്ങളില്‍ നടത്തിയ റെയില്‍ നിര്‍ണായക രേഖകള്‍ ലഭിച്ചതായാണ് സൂചന. മുഖ്യ ഇടനിലക്കാരിയായി കരുതപ്പെടുന്ന ഹരിപ്പാട് സ്വദേശി രാധാമണിയുടെ വീട്ടില്‍ നിന്നും നിര്‍ണായക രേഖകള്‍ ലഭിച്ചിട്ടുണ്ട്. രാധാമണിയുടെ വീട്ടില്‍ നിന്നും കണ്ടെടുത്ത രേഖകളില്‍ ആര്‍ക്കെല്ലാം പണം നല്‍കി, പണം സ്വീകരിച്ചത് ആരില്‍ നിന്നൊക്കെ എന്നതുമായി ബന്ധപ്പെട്ട രേഖകള്‍ ഉണ്ടെന്നാണ് വിവരം.
പിള്ളയുടെ പേരില്‍ നടന്ന പത്ത് കോടി രൂപയുടെ റിയല്‍ എസ്റ്റേറ്റ് ഇടപാടിന്റെ രേഖകളും കണ്ടെത്തിയിട്ടുണ്ട്. ഹരിപ്പാട് മെഡിക്കല്‍ കോളെജിനായി ബിനാമികളുടെ പേരില്‍ ഏക്കറുകണക്കിന് സ്ഥലം വാങ്ങിക്കൂട്ടിയിരുന്നു. ഈ ഭൂമി ഇടപാടുകളുടെയെല്ലാം നിയന്ത്രണം രാധാമണിക്കാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
ആദായ നികുതി വകുപ്പ് ശ്രീവത്സം സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 425 കോടി രൂപയുടെ വരവില്‍ കവിഞ്ഞ സ്വത്തുക്കളാണ് കണ്ടെത്തിയത്. നാഗാലാന്‍ഡിലായിരുന്നു പിള്ളയെ കൊച്ചിയില്‍ വിളിച്ചുവരുത്തി അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ