ശമ്പളവര്‍ധനവില്‍ തീരുമാനമായില്ല: സംസ്ഥാനവ്യാപകമായി സമരം നടത്താനൊരുങ്ങി നഴ്‌സുമാര്‍

തിരുവനന്തപുരത്ത് ലേബര്‍ കമ്മീഷണറുടെ അധ്യക്ഷതയില്‍ നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടു.
ശമ്പളവര്‍ധനവില്‍ തീരുമാനമായില്ല: സംസ്ഥാനവ്യാപകമായി സമരം നടത്താനൊരുങ്ങി നഴ്‌സുമാര്‍

സ്വകാര്യ ആശുപത്രിയില്‍ നഴ്‌സുമാരുടെ ശമ്പള വര്‍ധനവിന്റെ കാര്യത്തില്‍ തീരുമാനമായില്ല. തിരുവനന്തപുരത്ത് ലേബര്‍ കമ്മീഷണറുടെ അധ്യക്ഷതയില്‍ നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടു. ഇതേ തുടര്‍ന്നാണ് നഴ്‌സുമാര്‍ സംസ്ഥാനവ്യാപകമായി സമരം നടത്താനൊരുങ്ങുന്നത്. 

ശമ്പളവര്‍ധനവ് സംബന്ധിച്ച് നഴ്‌സുമാര്‍ മുന്നോട്ട് വെച്ച പാക്കേജ് മാനേജുമെന്റുകള്‍ തള്ളുകയാണുണ്ടായത്. ഗ്രേഡ് എട്ടിന് 18,900ഉം അതിനു മുകളിലുള്ള ഓരോ തസ്തികയ്ക്കും അഞ്ചു ശതമാനം വരെ വര്‍ധനയുമാണ് നഴ്‌സുമാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ 30 ശതമാനം ശമ്പളവര്‍ധനവിനേ മാനേജ്‌മെന്റ് തയാറാകുന്നുള്ളു. 

സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചകള്‍ തുടരാനാണ് നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സ് അസോസിയേഷനും (യുഎന്‍എ) മാനേജ്‌മെന്റ് പ്രതിനിധികളുനും ആലോചിച്ചിരിക്കുന്നത്. ചര്‍ച്ചകള്‍ സര്‍ക്കാര്‍ തലത്തില്‍ തുടരുമെന്ന് ലേബര്‍ കമ്മീഷണറും അറിയിച്ചു. അതുവരെ പണിമുടക്ക് വേണ്ടെന്നാണ് നഴ്‌സുമാരുടെ തീരുമാനം. 

തൃശൂര്‍ ജില്ലയിലെ നഴ്‌സുമാര്‍ മാത്രമേ ഇതുവരെ സമരം നടത്തിയിരുന്നുള്ളു. ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ തൃശൂര്‍ ജില്ലയില്‍ നടന്നുവരുന്ന സമരം മറ്റു ജില്ലകളിലേക്കു വ്യാപിപ്പിക്കാനാണ് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ തീരുമാനം. 

നഴ്‌സുമാര്‍ക്ക് 20,000 രൂപ അടിസ്ഥാന ശമ്പളം നല്‍കണമെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശമുണ്ടായിട്ടും പല ആശുപത്രികളും ഇപ്പോഴും നഴ്‌സുമാര്‍ക്ക് നല്‍കുന്നത് മാസം 5000 രൂപയും 6000 രൂപയുമൊക്കെയാണ്. ശമ്പളവര്‍ധന സംബന്ധിച്ച് സുപ്രീംകോടതിയുടെയും സര്‍ക്കാര്‍ നിയോഗിച്ച വിവിധ കമ്മീഷനുകളുടെയും നിര്‍ദേശമുണ്ടായിട്ടും സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ അത് നടപ്പാക്കാത്ത സ്ഥിതി വന്നതോടെയാണ് നഴ്‌സുമാര്‍ക്ക് സമരത്തിനിറങ്ങേണ്ടി വന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com