ക്ഷേമ പദ്ധതികള്‍ ഏറെ, വികസനം കിഫ്ബിയിലൂടെ

കിഫ്ബിയെ ആശ്രയിച്ച് മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.  25,000 കോടി രൂപയുടെ അടിസ്ഥാന പദ്ധതികള്‍ കിഫ്ബി നടപ്പിലാക്കും
ക്ഷേമ പദ്ധതികള്‍ ഏറെ, വികസനം കിഫ്ബിയിലൂടെ

തിരുവനന്തപുരം:ജനക്ഷേമ പദ്ധതികളുമായി പിണറായി വിജയന്‍ സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റ്. അടിസ്ഥാന സൗകര്യം, വിദ്യാഭ്യാസം,സത്രീ സുരക്ഷ,ആരോഗ്യം,സാമൂഹിക ക്ഷേമം എന്നിവയില്‍ ഊന്നല്‍ നല്‍കിയ ബജറ്റാണ് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ചത്. കിഫ്ബിയെ ആശ്രയിച്ച് മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. 25,000 കോടി രൂപയുടെ അടിസ്ഥാന പദ്ധതികള്‍ കിഫ്ബി നടപ്പിലാക്കും. കാര്‍ഷിക മേഖലയ്ക്ക് 2100 കോടി രൂപ വിലയിരുത്തി. ക്ഷേമ പെന്‍ഷനുകള്‍ നൂറ് രൂപ കൂടുതല്‍ വര്‍ദ്ധിപ്പിച്ചു. ക്ഷീരകര്‍ഷക പെന്‍ഷന്‍ 1100 രൂപയാക്കി. ഒരു ലക്ഷം ഭവന രഹിതര്‍ക്ക് വീട് നല്‍കും. കെഎസ്ആര്‍ടിസിയെ പുനരുദ്ധീകരിക്കാന്‍ 3000 കോടി പൂപയുടെ പാക്കേജ് നടപ്പിലാക്കും. 2017-18 വര്‍ഷം കെഎസ്ആര്‍ടിസി പുനരുദ്ധാരണ വര്‍ഷമാക്കും. മാനേജ്‌മെന്റ് ഉടച്ചു വാര്‍ക്കും.

ആര്‍ദ്രം, ഹരിത കേരളം, വിദ്യാഭ്യാസ സംരക്ഷണ യത്‌നം,ലൈഫ് എന്നീ സര്‍ക്കാര്‍ പദ്ധതികളുടെ നടത്തിപ്പിനാണ് ഇത്തവണ തോമസ് ഐസക് ഊന്നല്‍ നല്‍കിയിരിക്കുന്നത്. 

അടിസഥാന സൗകര്യമേഖലയിലെ പദ്ധതികള്‍ക്ക് കിഫ്ബിയെ ആശ്രയിച്ചിരിക്കുകായണ്. 5628 കോടിയുടെ 182 റോഡുകളും 2557 കോടി രൂപയുടെ 69 പാലങ്ങളും മേല്‍പ്പാലങ്ങളും നിര്‍മ്മിക്കും. 6500 കോടി രൂപയുടെ തീരദേശ പാതയ്ക്കും 3500 കോടി രൂപയുടെ മലയോര പാതയ്ക്കും നിര്‍മ്മാണനുമതി നല്‍കും. കെഎസ്ഫ്ഇയുടെ എന്‍ആര്‍ഐ ചിട്ടികള്‍ വഴി പ്രവാസികളില്‍ നിന്നാകും ഇതിന് ഫണ്ട് സമാഹരിക്കുക. 

1696കോടിയുടെ കുടിവെള്ള പദ്ധതികള്‍ നടപ്പിലാക്കും. പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി 1000 കോടി രൂപയുടെ പദ്ധതികള്‍ പ്രഖ്യാപിച്ചു. ജീവിത ശൈലി രോഗങ്ങള്‍ക്ക് സൗജന്യ മരുന്നു നല്‍കും. അവയവമാറ്റം ചെയ്തവര്‍ക്ക് 10% വിലയ്ക്ക് മരുന്നു നല്‍കും. 9748 കോടി രൂപ ജനകീയ ആസൂത്രണത്തിന്റെ രണ്ടാം ഘട്ടം നടപ്പിലാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കും. ഭിന്ന ശേഷിക്കാര്‍ക്ക് 4% തൊഴില്‍ സംവരണം നടപ്പിലാക്കും. 

വിലക്കയറ്റം തടയാന്‍ പ്രഖ്യാപിച്ച നടപടികളാും ശ്രദ്ധേയമാണ്. റേഷന്‍ സബ്‌സിഡിക്ക് 900 കോടി രൂപ വകയിരുത്തി. നെല്ല് സംഭരണത്തിന് 700 കോടി രൂപ. സപ്ലൈകോയ്ക്ക 200 കോടി രൂപ. കണ്‍സ്യൂമര്‍ ഫെഡിന് 180 കോടി. ഹോര്‍ട്ടി കോര്‍പ്പിന് 30 കോടി. 

കാരുണ്യ പദ്ധതി തുടരും, ഇതിനായി 300 കോടി രൂപ നീക്കി വെക്കും. എസ്‌സി വിഭാഗങ്ങള്‍ക്ക് 2600 കോടി രൂപ വകയിരുത്തി. 
നോട്ട് നിരോദനത്തെ തുടര്‍ന്നുണ്ടായ നഷ്ടം നേരിടാനും റവന്യു കമ്മി പരിഹരിക്കാനും ഐസക് ആയുധമാക്കുന്നത് കിഫ്ബിയെ ആണ്. ഇന്റര്‍നെറ്റ് സാമൂഹിക അവകാശമാക്കും. കെ ഫോണ്‍ സംവിധാനത്തിലൂടെ വീടുകളില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കും. എല്ലാ ദരിദ്ര വീടുകളിലും സൗജന്യ ഇന്റനെറ്റ് നല്‍കും. വരള്‍ച്ച നേരിടാന്‍ പ്രത്യേക പദ്ധതികളും പ്രഖ്യാപിച്ചു. 3 കോടി മരങ്ങല്‍ നട്ടു പിടിക്കും. ജസശ്രോതസ്സുകള്‍ വൃത്തിയാക്കാനുള്ള നടപടികല്‍ കാര്യക്ഷമമാക്കും. മാര്‍ച്ച് 31ന് മുമ്പ് കേരളത്തിലെ എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കും. 

പ്രവാസി പെന്‍ഷന്‍ 500 രൂപയില്‍ നിന്നും 2000 രൂപയാക്കി. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഇന്‍ഷുറന്‍സ്. അഗതി രഹിത സംസ്ഥാനമാക്കി മാറ്റാന്‍ 1 ലക്ഷം ഭവന രഹിതര്‍ക്ക് വീട് നല്‍കും. 
എംടി വാസുദേവന്‍ നായരുടെ എഴുത്തിനെ പരാമര്‍ശിച്ചാണ് തോമസ് ഐസക് ബജറ്റ് അവതരിപ്പിച്ച് തുടങ്ങിയത്. ബജറ്റ് അവതരണത്തില്‍ മുഴുവന്‍ എംടി നിറഞ്ഞു നിന്നു. കേന്ദ്രസര്‍ക്കാറിന്റെ നോട്ട് നിരോധനത്തെ വിമര്‍ശിച്ചാണ് തോമസ് ഐസക് ബജറ്റ് അവതരിപ്പിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com