ചോര്‍ന്നെന്ന് ആക്ഷേപം:  പുതിയ ബജറ്റ് അവതരിപ്പിക്കണമെന്ന് പ്രതിപക്ഷം

സര്‍ക്കാര്‍ പുതിയ ബജറ്റ് അവതരിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല - ബജറ്റ് ചോര്‍ന്ന സാഹചര്യത്തില്‍ മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ മാറ്റി 
ചോര്‍ന്നെന്ന് ആക്ഷേപം:  പുതിയ ബജറ്റ് അവതരിപ്പിക്കണമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: ധനമന്ത്രി ടിഎം തോമസ് ഐസക് അവതരിപ്പിച്ച ബജറ്റ് ചോര്‍ന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ പുതിയ ബജറ്റ് അവതരിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. ഇതിനെ നിസാരമായി കാണാന്‍ കഴിയില്ല. ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. ബജറ്റ് ചോര്‍ന്ന സാഹചര്യത്തില്‍ മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ മാറ്റി. ബജറ്റ് ചോര്‍ന്നെന്ന് ധനമന്ത്രി തന്നെ സമ്മതിച്ച സാഹചര്യത്തിലാണ് മനോജ് കെ പുതിയ വിളയെ മാറ്റിയത്. രാവിലെ മുഖ്യമന്ത്രി തന്നെ ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്ന നിലപാട് കൊകൊണ്ടിരുന്നു. പ്രത്യേകം പരിശോധിക്കുമെന്ന് സ്പീക്കറും നിയമസഭയെ അറിയിച്ചിരുന്നു. ഉച്ചയ്ക്ക് ചേര്‍ന്ന സിപിഎം നേതൃയോഗത്തിലും ഇതിനെതിരെ ശക്തമായ എതിര്‍പ്പുയുര്‍ന്നുവന്നു. മൂന്ന് മണിയോടെ ധനമന്ത്രി തോമസ് ഐസക് മുഖ്യമന്ത്രിയുമായി വീണ്ടും കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ മാറ്റിയത്.

ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നതിനിടെ സോഷ്യല്‍ മീഡിയയിലൂടെ ബജറ്റിലെ വിവരങ്ങള്‍ പ്രചരിക്കുകയായിരുന്നു. പതിനഞ്ചു പേജുള്ള രേഖയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ധനമന്ത്രി അവതരിപ്പിക്കുന്നതിനു മുമ്പുതന്നെ ബജറ്റിലെ പല പ്രഖ്യാപനങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചു.

ബജറ്റ് ചോര്‍ന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സഭയുടെ ശ്രദ്ധയില്‍ പെടുത്തി. ബജറ്റ് പ്രസംഗം തടസപ്പെടുത്തിക്കൊണ്ടായിരുന്നു പ്രതിപക്ഷത്തിന്റെ ഇടപെടല്‍. ബജറ്റിന്റെ വിശുദ്ധി നഷ്ടപ്പെട്ടതായി പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഇത് അല്‍പ്പനേരം ബഹളത്തിനിടയാക്കി. പ്രതിപക്ഷനേതാവ് പറഞ്ഞ കാര്യം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. ഇക്കാര്യം ഗൗരവമായി കാണുമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്്ണനും വ്യക്തമാക്കി. 

ബജറ്റ് വിവരങ്ങള്‍ പുറത്തുപോയിട്ടുണ്ടെങ്കില്‍ അതു ഗൗരവമുള്ളതെന്ന് ധനമന്ത്രി വിശദീകരിച്ചു. ഇക്കാര്യത്തില്‍ വിവരങ്ങള്‍കൈവശമില്ല. പിന്നീട് വീശദീകരണം നല്‍കാമെന്നും ധനമന്ത്രി പറഞ്ഞു. തുടര്‍ന്ന് ധനമന്ത്രി ബജറ്റ് പ്രസംഗം തുടര്‍ന്നെങ്കിലും പ്രതിപക്ഷം ബഹളം തുടരുകയായിരുന്നു. അല്‍പ്പനേരത്തിനു ശേഷം പ്രതിപക്ഷ അംഗങ്ങള്‍ സഭയില്‍നിന്ന് ഇറങ്ങിപ്പോക്കു നടത്തി. തുടര്‍ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോര്‍ന്നുകിട്ടിയ ബജറ്റ് ഭാഗങ്ങള്‍ വായിച്ചുകൊണ്ട് മീഡിയ റൂമില്‍ സമാന്തര ബജറ്റ് അവതരണം നടത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com