മലപ്പുറം ഉപതെരഞ്ഞെടുപ്പ് സിപിഎം സ്ഥാനാര്‍ത്ഥിയെ നാളെ പ്രഖ്യാപിക്കും; ടികെ ഹംസയ്ക്ക് സാധ്യതയേറി

സംസ്ഥാന സെക്രട്ടറിയേറ്റില്‍ ടികെ ഹംസ സ്ഥാനാര്‍ത്ഥിയാകണമെന്ന് ഭൂരിപക്ഷാഭിപ്രായം - സ്ഥാനാര്‍ത്ഥിയെ നാളെ കോടിയേരി ബാലകൃഷണന്‍  പ്രഖ്യാപിക്കും
മലപ്പുറം ഉപതെരഞ്ഞെടുപ്പ് സിപിഎം സ്ഥാനാര്‍ത്ഥിയെ നാളെ പ്രഖ്യാപിക്കും; ടികെ ഹംസയ്ക്ക് സാധ്യതയേറി

മലപ്പുറം:  മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിയെ നാളെ പ്രഖ്യാപിക്കും. നാളെ ചേരുന്ന മലപ്പുറം ജില്ലാ കമ്മറ്റിയോഗത്തിന് ശേഷം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും. ഇന്ന് ചേര്‍ന്ന സംസ്ഥാനസെക്രട്ടറിയേറ്റ് യോഗത്തില്‍ ടികെ ഹംസ സ്ഥാനാര്‍ത്ഥിയാകണമെന്ന അഭിപ്രായമാണ് യോഗത്തില്‍ ഭൂരിഭാഗം പേരും ആവശ്യപ്പെട്ടത്. ഹംസയെ കൂടാതെ ടികെ റഷീദ് അലി, എംബി ഫൈസല്‍ എ്ന്നിവരാണ് പരിഗണനാ പട്ടികയില്‍ ഉള്ളത്.

മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥിയായി പികെ കുഞ്ഞാലിക്കുട്ടിയാണ് ജനവിധി തേടുന്നത്. ഹംസ സ്ഥാനാര്‍ത്ഥിയാകുന്നതിലൂടെ മണ്ഡലത്തില്‍ ശക്തമായ മത്സരം ഉണ്ടാകുമെന്നാണ് സിപിഎം പ്രതീക്ഷിക്കുന്നത്. നേരത്തെ മഞ്ചേരി മണ്ഡലത്തില്‍ ലീഗിനെ പരാജയപ്പെടുത്തി ടികെ ഹംസ ചരിത്രവിജയം നേടിയിരുന്നു.  ഹംസ സ്ഥാനാര്‍ത്ഥിയാകുന്നതിലൂടെ മുസ്ലീം ലീഗ് വോട്ടുകള്‍ ഭിന്നിക്കാന്‍ ഇടയുണ്ടെന്നും സിപിഎം വിലയിരുത്തുന്നു.

പരിഗണിക്കുന്ന ടികെ റഷീദലി ജില്ലാ പഞ്ചായത്തംഗമാണ്. മങ്കട നിയമസഭാ മണ്ഡലത്തില്‍ മത്സരിച്ചിരുന്നെങ്കിലും നേരിയ വോട്ടിന്റെ വിത്യാസത്തിലാണ് മങ്കട അലി ജയിച്ചുകയറിയത്. കൂടാതെ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റായ എംബി ഫൈസലാണ് പട്ടികയില്‍ മൂന്നാമത്. 

മലപ്പുറം എംപി ഇ അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇ അഹമ്മദിന്റെ ഭൂരിപക്ഷം 1,94,739 വോട്ടുകളായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com