പെമ്പിളൈ ഒരുമ സമരം വഴിയാധാരം; "മണിയെ വിടമാട്ടേന്‍" എന്ന് പറഞ്ഞ് ആരംഭിച്ച സമരം അവസാനിപ്പിക്കാന്‍ വഴി തേടി ഗോമതിയും കൂട്ടരും

മന്ത്രി മണി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന സമരം 16 ദിവസം പിന്നിടുമ്പോള്‍ ആളും ആരവവും ഒഴിഞ്ഞ് പെരുവഴിയിലായിരിക്കുകയാണ്
പെമ്പിളൈ ഒരുമ സമരം വഴിയാധാരം; "മണിയെ വിടമാട്ടേന്‍" എന്ന് പറഞ്ഞ് ആരംഭിച്ച സമരം അവസാനിപ്പിക്കാന്‍ വഴി തേടി ഗോമതിയും കൂട്ടരും

മൂന്നാര്‍: എം.എം.മണിയെ വിടമാട്ടേന്‍ എന്ന മുദ്രാവാക്യവുമായി ആരംഭിച്ച പെമ്പിളൈ ഒരുമെ സമരം പരാജയത്തിലേക്ക്. മൂന്നാറിലെ സ്ത്രീ തൊഴിലാളികളെ അപമാനിക്കുന്ന പ്രസ്താവന നടത്തിയ മന്ത്രി മണി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന സമരം 16 ദിവസം പിന്നിടുമ്പോള്‍ ആളും ആരവവും ഒഴിഞ്ഞ് പെരുവഴിയിലായിരിക്കുകയാണ്.

സമരത്തിന് ഐക്യദാര്‍ഡ്യവുമായെത്തിയിരുന്ന ആം ആദ്മി പാര്‍ട്ടിയും, സമരം ജനങ്ങളിലേക്കെത്തിക്കാനായി മൂന്നാറില്‍ തമ്പടിച്ച മാധ്യമങ്ങളും പൂര്‍ണമായും സമര പന്തല്‍ വിട്ടു. സമരം ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ച രാഷ്ട്രീയക്കാരേയും, മറ്റ് സംഘടനകളേയും ഇപ്പോള്‍ സമര പന്തലിന്റെ ഏഴയലത്ത് കാണാനില്ല. ഗോമതിയും, കൗസല്യയും, രാജേശ്വരിയും മാത്രമാണ് ഇപ്പോള്‍ സമര പന്തലില്‍ ഉള്ളത്. 

പന്തല്‍ വാടകയ്ക്കും മറ്റ് നിത്യ ചെലവുകള്‍ക്കുമായി സമര പന്തലിന് മുന്നില്‍ ബക്കറ്റ് വെച്ച് സംഭാവന സ്വീകരിച്ചാണ് സമരം മുന്നോട്ടു കൊണ്ടുപോകുന്നത്. സമരം അവസാനിപ്പിക്കുന്നതിനുള്ള ഒത്തു തീര്‍പ്പ് ചര്‍ച്ചകള്‍ക്ക് അധികൃതര്‍ മുന്നോട്ടു വരാത്തതോടെ സമരം എങ്ങിനെ അവസാനിപ്പിക്കണമെന്ന ആശങ്കയിലാണ് ഗോമതിയും കൂട്ടരും. 

മൂന്നാറിലെത്തി മന്ത്രി മണി സ്ത്രീ തൊഴിലാളികളോട് മാപ്പ് പറയണമെന്നായിരുന്നു പെമ്പിളൈ ഒരുമെ പ്രവര്‍ത്തകര്‍ ആദ്യം സ്വീകരിച്ച നിലപാട്. എന്നാല്‍ പ്രായമായ മന്ത്രി മാപ്പ് പറയേണ്ടേന്നും രാജി വെച്ചാല്‍ മതിയെന്നുമായിരുന്നു പിന്നീട് ഇവരുടെ നിലപാട്. എന്നാല്‍ രാജി ആവശ്യം സര്‍ക്കാര്‍ തള്ളിയതോടെ സമരം എങ്ങിനെ അവസാനിപ്പിക്കണമെന്നത് സംബന്ധിച്ചും സമരക്കാര്‍ക്ക് വ്യക്തതയില്ല. 

മൂന്നാറിലെ ജനസമ്പര്‍ക പരിപാടിയില്‍ പങ്കെടുക്കാന്‍ ഇടുക്കി കളക്ടറും സബ് കളക്ടറും എത്തുമ്പോള്‍ ചര്‍ച്ച നടത്താമെന്നായിരുന്നു പെമ്പിളൈ ഒരുമെ പ്രവര്‍ത്തകരുടെ പ്രതീക്ഷ. എന്നാല്‍ ഇവര്‍ എത്താതിരുന്നതോടെ ആ സാധ്യതയും അവസാനിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com