ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കു ജോലി: കൊച്ചി മെട്രൊയ്ക്കു രാജ്യാന്തര അഭിനന്ദനം 

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നുള്ള 23 പേരെയാണ് കൊച്ചി മെട്രോ കഴിഞ്ഞ ദിവസം നിയമിച്ചത്. 
guardian
guardian


കൊച്ചി: കൊച്ചി മെട്രോയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിപ്പെട്ടവരെ ജീവനക്കാരായി നിയമിച്ചതിനെ അഭിനന്ദിച്ച് രാജ്യാന്തര മാധ്യമങ്ങള്‍. ബ്രിട്ടീഷ് ദിനപത്രമായ ദി ഗാര്‍ഡിയനാണ് കൊച്ചി മെട്രോയുടെ നടപടിയെക്കുറിച്ച് എഴുതിയത്. ട്രെയിനുകളില്‍ യാചിച്ചു നടന്നിരുന്നവര്‍ ഇനി യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങളൊരുക്കുന്നതും ടിക്കറ്റ് നല്‍കുന്നതും മുതലുള്ള ജോലികള്‍ ചെയ്യുമെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യന്‍ ട്രെയിന്‍ നെറ്റ വര്‍ക്ക് മേക്ക്‌സ് ഹിസ്റ്റരി ബൈ എംപ്ലോയിങ് ട്രാന്‍സ്‌ജെന്‍ഡര്‍ വര്‍ക്കേഴ്‌സ് എന്നാണ് ഗാര്‍ഡിയന്‍ വാര്‍ത്തയുടെ തലക്കെട്ട്. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നുള്ള 23 പേരെയാണ് കൊച്ചി മെട്രോ കഴിഞ്ഞ ദിവസം നിയമിച്ചത്. 

ഹൗസ് കീപ്പിംഗ്, ടിക്കറ്റ് കൗണ്ടര്‍ മേഖലകളിലായിരിക്കും തുടക്കത്തില്‍ ഇവര്‍ ജോലി ചെയ്യുക. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെടുന്നവരെ പരിഹസിച്ചും ഒറ്റപ്പെടുത്തിയുമുള്ള ഇന്ത്യന്‍ സാഹചര്യത്തില്‍ കൊച്ചി മെട്രോയുടെ നടപടി അസാധാരണമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ജീവിക്കാനായി ലൈംഗികവൃത്തിയും യാചനയും തൊഴിലാക്കിയവരാണ് ഈ വിധത്തില്‍ മാറുന്നതെന്നും അതുകൊണ്ടു തന്നെ നടപടി പ്രശംസനീയമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

സമൂഹത്തിലെ സകല വിഭാഗത്തെയും ഉള്‍ക്കൊള്ളിക്കാനുള്ള സമഗ്രമായ പദ്ധതിയുടെ ഭാഗമായാണ് നടപടിയെന്ന് കൊച്ചി മെട്രോ കമ്യൂണിക്കേഷന്‍ മാനേജര്‍ സിആര്‍ രശ്മിയെ ഉദ്ധരിച്ചുകൊണ്ടാണ് ഗാര്‍ഡിയന്‍ വാര്‍ത്ത നല്‍കിയിട്ടുള്ളത്. മെട്രോ ഗതാഗതത്തിനു മാത്രമുള്ളതല്ല, അതിനെ മനുഷ്യരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും കൂടിയുള്ളതാക്കി മാറ്റുകയാണ് തങ്ങളുടെ പരിഗണനയെന്നാണ് കൊച്ചി മെട്രോ അധികൃതര്‍ പറയുന്നത്. 


കൊച്ചി മെട്രോയുടെ നടപടി മാതൃകയാക്കിക്കൊണ്ട് മറ്റു കമ്പനികളും തങ്ങളെ ജോലിക്ക് നിയോഗിക്കുമെന്നാണ് കരുതുന്നതെന്ന പ്രതീക്ഷയിലാണ് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ടവര്‍. 'ഇതൊരു വലിയ നേട്ടമാണ്. വളരെയധികം കംഫര്‍ട്ടബിള്‍ ആണ് ഇവിടെ. ട്രാന്‍സ്‌ജെന്‍ഡര്‍ ആളുകളെ ഒരിടത്തും ജോലിക്കെടുക്കാറില്ല. മള്‍ട്ടിനാഷണല്‍ കമ്പനികളിലോ ഐറ്റി ജോലികള്‍ക്കോ, സര്‍ക്കാര്‍ ജോലിക്കു പോലും അവസരമില്ല. അവസരം കിട്ടിയാല്‍ പോലും പരിഹസിക്കപ്പെടാറാണ് പതിവ്. അതാണ് മാറുന്നതെന്ന് കൊച്ചി മെട്രോയില്‍ നിയമിതയായ വിന്‍സി പറഞ്ഞു.


ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍നിന്ന് നിയമനം നടന്ന ക്ലസ്റ്റര്‍ കെയര്‍ വിഭാഗത്തില്‍ പരിശീലനം പൂര്‍ത്തിയായിക്കഴിഞ്ഞു. ഇപ്പോള്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനുള്ള ക്ലാസുകളും മറ്റും നടക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com