വിഴിഞ്ഞം കരാര്‍ പൊളിച്ചെഴുതി ജനങ്ങള്‍ക്കു നല്‍കിയ വാക്കു പാലിക്കണം: വിഎസ്

കഴിഞ്ഞ സര്‍ക്കാരിന്റെ തുടര്‍ച്ച എന്ന നിലയില്‍ മുന്നോട്ടുപോവുന്നത് ശരിയല്ല
വിഴിഞ്ഞം കരാര്‍ പൊളിച്ചെഴുതി ജനങ്ങള്‍ക്കു നല്‍കിയ വാക്കു പാലിക്കണം: വിഎസ്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി അദാനി ഗ്രൂപ്പുമായുണ്ടാക്കിയ കരാര്‍ ദുരൂഹമെന്നും അതു പൊളിച്ചെഴുതണമെന്നും ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. കരാര്‍ പൊളിച്ചെഴുതുമെന്ന തെരഞ്ഞെടുപ്പു വാഗ്ദാനം സര്‍ക്കാര്‍ പാലിക്കണമെന്ന് വിഎസ് നിയമസഭയില്‍ ആവശ്യപ്പെട്ടു. 

കഴിഞ്ഞ സര്‍ക്കാരിന്റെ തുടര്‍ച്ച എന്ന നിലയില്‍ മുന്നോട്ടുപോവുന്നത് ശരിയല്ല. അഴിമതിക്കു പഴുതുകളുള്ള കരാറാണ് മുന്‍ സര്‍ക്കാര്‍ അദാനി ഗ്രൂപ്പുമായി ഉണ്ടാക്കിയത്. കരാര്‍ അദാനി ഗ്രൂപ്പു തന്നെ ലംഘിച്ചെന്നും ഈ സാഹചര്യത്തില്‍ പൊളിച്ചെഴുതുകയാണ് വേണ്ടത്. കരാറിനെക്കുറിച്ച് സര്‍ക്കാര്‍ ധവളപത്രമിറക്കണമെന്നമെന്നും വിഎസ് ആവശ്യപ്പെട്ടു. 

വിഎസിന്റെ ആവശ്യത്തില്‍ പഠിച്ച ശേഷമേ മറുപടി നല്‍കാനാവൂ എന്ന് തുറമുഖവകുപ്പു മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. കരാര്‍ മാറ്റുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ആലോചന നടത്തണം. അതിനു ശേഷമേ ഇക്കാര്യത്തില്‍ മറുപടി നല്‍കാനാവൂ എന്ന് കടന്നപ്പള്ളി വിശദീകരിച്ചു.

വിഴിഞ്ഞം കരാറില്‍ അഴിമതിയുണ്ടെന്ന ഇത് ഒപ്പുവച്ച ഘട്ടത്തില്‍ തന്നെ എല്‍ഡിഎഫ് ആരോപിച്ചിരുന്നു. പദ്ധതിക്ക് എതിരല്ല, എന്നാല്‍ കരാര്‍ സംസ്ഥാന താത്പര്യങ്ങള്‍ക്ക് എതിരാണ് എന്നതായിരുന്നു ഇക്കാര്യത്തില്‍ എല്‍ഡിഎഫ് നിലപാട്്. തെരഞ്ഞെടുപ്പു വേളയിലും ഇടതു മുന്നണി ഇക്കാര്യം ഉന്നയിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഒരു വര്‍ഷമായിട്ടും വിഴിഞ്ഞം കരാറിന്റെ കാര്യത്തില്‍ പരിശോധനയൊന്നും നടത്തിയിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് വിഎസ് അച്യുതാനന്ദന്‍ ഇക്കാര്യം നിയമസഭയില്‍ ഉന്നയിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com