ആരെങ്കിലും ചോദിക്കുമോ ഐസക്കിനോട് ആ ചോദ്യങ്ങള്‍? വിഴിഞ്ഞത്തില്‍ തോമസ് ഐസക്കിന്റെ കുറിപ്പ് തിരിഞ്ഞുകുത്തുന്നു

എന്തു സാമ്പത്തിക ന്യായമാണ് ഈ ഏര്‍പ്പാടിനു പിന്നിലുളളത്? അദാനി മാത്രം പങ്കെടുത്ത ടെന്‍ഡറിലെ വ്യവസ്ഥ ന്യായമാണോ അല്ലയോ എന്ന് എങ്ങനെ പറയും? ഇതിനെക്കാള്‍ ഉദാരമായ വ്യവസ്ഥയില്‍ മറ്റാരെങ്കിലും പദ്ധതി നടത്താന്
ആരെങ്കിലും ചോദിക്കുമോ ഐസക്കിനോട് ആ ചോദ്യങ്ങള്‍? വിഴിഞ്ഞത്തില്‍ തോമസ് ഐസക്കിന്റെ കുറിപ്പ് തിരിഞ്ഞുകുത്തുന്നു

തിരുവനന്തപുരം: വിഴിഞ്ഞം കരാറിനെക്കുറിച്ച് രണ്ടു വര്‍ഷം മുമ്പ് തോമസ് ഐസക്കിന് ചോദിക്കാനാവാതെ പോയ ചോദ്യം ഇന്ന് ആരെങ്കിലും ചോദിക്കുമോ? അങ്ങനെയൊരു ചോദ്യം വന്നാല്‍ ഫയല്‍ നോക്കി ഐസക്കിനോ മുഖ്യമന്ത്രിക്കോ തന്നെ അതിന് ഉത്തരം പറയാനാവുമെന്നാണ് സോഷ്യല്‍ മീഡിയ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്. വിഴിഞ്ഞം കരാറിലെ ന്യായാന്യായങ്ങള്‍ക്ക് ഒരുപരിധി വരെ വിശദീകരണം നല്‍കാനും ആ ഉത്തരത്തിന് ആവുമെന്ന് അവര്‍ പറയുന്നു.

2015 ജൂണ്‍ ഒന്‍പതിന് തോമസ് ഐസക് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പാണ് ചോദ്യത്തിന് ആധാരം. തലേന്ന് വിഴിഞ്ഞം പദ്ധതിയെക്കുറിച്ചായിരുന്നു നിയമസഭയിലെ ചോദ്യോത്തരങ്ങള്‍. തനിക്ക് അവിടെ ഉപചോദ്യത്തിന് അവസരംകിട്ടിയില്ലെന്നും സഭയില്‍ ചോദിക്കാനുദ്ദേശിച്ച ചോദ്യം ഇവിടെ കുറിക്കുന്നു എന്നുമാണ് തോമസ് ഐസക് പോസ്റ്റില്‍ പറയുന്നത്. 

പദ്ധതിരേഖയില്‍ പറഞ്ഞതില്‍ നിന്നു വ്യത്യസ്തമായി തുറമുഖേതര ആവശ്യത്തിന് മുപ്പതു ശതമാനം ഭൂമി ഉപയോഗിക്കാനും അദാനിക്ക് അവകാശമുണ്ട്. എന്തു സാമ്പത്തിക ന്യായമാണ് ഈ ഏര്‍പ്പാടിനു പിന്നിലുളളത്? അദാനി മാത്രം പങ്കെടുത്ത ടെന്‍ഡറിലെ വ്യവസ്ഥ ന്യായമാണോ അല്ലയോ എന്ന് എങ്ങനെ പറയും? ഇതിനെക്കാള്‍ ഉദാരമായ വ്യവസ്ഥയില്‍ മറ്റാരെങ്കിലും പദ്ധതി നടത്താന്‍ തയ്യാറാണോ എന്ന് എന്തുകൊണ്ടാണ് കേരള സര്‍ക്കാരിന് ചോദിക്കാന്‍ കഴിയാത്തത്? ഈ ചോദ്യങ്ങളാണ് തോമസ് ഐസക് പോസ്റ്റില്‍ മുന്നോട്ടുവയ്ക്കുന്നത്. ഈ ചോദ്യങ്ങള്‍ ഇപ്പോള്‍ ചോദിച്ചാല്‍ ഡോ. ഐസക്കിനോ മുഖ്യമന്ത്രിക്കോ തന്നെ ഫയല്‍ നോക്കി മറുപടി പറയാനാവുമെന്നും വിഴിഞ്ഞം കരാറിനു പിന്നിലെ താത്പര്യങ്ങള്‍ വെളിച്ചത്തു വരുമെന്നുമാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍. അന്നു കണക്കുകള്‍ ഉദ്ധരിച്ച് ആരോപണം ഉന്നയിച്ച ഡോ. ഐസക് ഇന്നു കരാര്‍ പുനപ്പരിശോധിക്കാന്‍ സര്‍ക്കാര്‍ മടിക്കുമ്പോള്‍ മൗനം പാലിക്കുകയാണെന്നും ആക്ഷേപം ഉയരുന്നുണ്ട്.


തോമസ് ഐസക്കിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:

ഇന്നലെ നിയമസഭയിലെ ചോദ്യോത്തരവേള മുഴുവന്‍ വിഴിഞ്ഞം പദ്ധതിയെക്കുറിച്ചായിരുന്നു. രണ്ടു ചോദ്യങ്ങള്‍ ക്ലബു ചെയ്ത സ്പീക്കര്‍ വിഴിഞ്ഞം പോര്‍ട്ടിനെക്കുറിച്ചുളള എന്റെ ചോദ്യം ക്ലബു ചെയ്യാന്‍ വിസമ്മതിച്ചു. ദൗര്‍ഭാഗ്യവശാല്‍ എനിക്ക് ഉപചോദ്യവും കിട്ടിയില്ല. അതുകൊണ്ട് ഞാന്‍ ചോദിക്കാനുദ്ദേശിച്ച ചോദ്യം ഇവിടെ കുറിക്കട്ടെ.

മൊത്തം പദ്ധതിത്തുക 7525 കോടി രൂപ. ഇതില്‍ 75 ശതമാനവും കേരള സര്‍ക്കാരാണ് മുടക്കുന്നത്. എന്നാല്‍ മുതല്‍മുടക്കുന്ന കേരള സര്‍ക്കാരിന് 20 വര്‍ഷം കഴിയുമ്പോള്‍ വരുമാനത്തിന്റെ ഒരു ശതമാനം കിട്ടും. അതായത് 11.71 കോടി രൂപ. ഇതിന്റെ 40 ശതമാനം വിജിഎഫിന് കേന്ദ്രം മുടക്കിയ പണത്തിന് തിരിച്ചടവായി നല്‍കണം. കേരള സര്‍ക്കാരിന് കിട്ടുക 6.95 കോടി രൂപ.
നാല്‍പതു വര്‍ഷം കഴിയുമ്പോള്‍ 827 കോടി രൂപ കിട്ടും. ഇതിന്റെ 40 ശതമാനം കേന്ദ്രത്തിനു കൊടുക്കണം., അപ്പോള്‍ കേരളം മുടക്കിയ അയ്യായിരത്തില്‍പ്പരം കോടി രൂപയുടെ മൂല്യം പത്തു ശതമാനം പലിശവെച്ചു കൂട്ടുകയാണെങ്കില്‍ രണ്ടര ലക്ഷം കോടിയിലേറെ വരും. ഈ മുതല്‍മുടക്കിനാണ് തുച്ഛമായ പ്രതിഫലം കിട്ടുന്നത്. പദ്ധതിരേഖയില്‍ പറഞ്ഞതില്‍ നിന്നു വ്യത്യസ്തമായി തുറമുഖേതര ആവശ്യത്തിന് മുപ്പതു ശതമാനം ഭൂമി ഉപയോഗിക്കാനും അദാനിക്ക് അവകാശമുണ്ട്. എന്തു സാമ്പത്തിക ന്യായമാണ് ഈ ഏര്‍പ്പാടിനു പിന്നിലുളളത്? 
അദാനി മാത്രം പങ്കെടുത്ത ടെന്‍ഡറിലെ വ്യവസ്ഥ ന്യായമാണോ അല്ലയോ എന്ന് എങ്ങനെ പറയും? ഇതിനെക്കാള്‍ ഉദാരമായ വ്യവസ്ഥയില്‍ മറ്റാരെങ്കിലും പദ്ധതി നടത്താന്‍ തയ്യാറാണോ എന്ന് എന്തുകൊണ്ടാണ് കേരള സര്‍ക്കാരിന് ചോദിക്കാന്‍ കഴിയാത്തത്?
ഈ ചോദ്യങ്ങള്‍ക്കുത്തരമില്ലാതാകുമ്പോഴാണ് അവിഹിതമായ ഏര്‍പ്പാടുകള്‍ ഈ കരാറിനു പിന്നിലുണ്ട് എന്നു വിശ്വസിക്കേണ്ടി വരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com