ജാതിയധിക്ഷേപ പരാതി പിന്‍വലിച്ച ലോ അക്കാദമി യൂണിറ്റ് സെക്രട്ടറിയെ എഐഎസ്എഫ് പുറത്താക്കി

വിവേക് ലക്ഷ്മി നായരുടെ കസ്റ്റഡിയിലാണെന്ന് എഐഎസ്എഫ് നേതൃത്വം ആരോപിച്ചു
ജാതിയധിക്ഷേപ പരാതി പിന്‍വലിച്ച ലോ അക്കാദമി യൂണിറ്റ് സെക്രട്ടറിയെ എഐഎസ്എഫ് പുറത്താക്കി

തിരുവനന്തപുരം: ലോ അക്കാദമി മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ നല്‍കിയ ജാതി അധിക്ഷേപ പരാതി പിന്‍വലിച്ച എഐഎസ്എഫ് ലോ അക്കാദമി യൂണിറ്റ് സെക്രട്ടറി വിവേക് വിജയഗിരിയെ എഐഎസ്എഫില്‍ നിന്ന് പുറത്താക്കി. കേസ് പിന്‍വലിച്ചത് സിപിഐയുടേയും എഐഎസ്എഫിന്റെയും അറിവോടെയാണ് എന്ന വിവേകിന്റെ പരാമര്‍ശം വിവാദമായിരുന്നു. ഇതേത്തുടര്‍ന്നാണ് പുറത്താക്കല്‍ നടപടി. വിവേകിനോട് തിരുവനന്തപുരം ജില്ലാ കമ്മിറ്റി വിശദീകരണം തേടിയിരുന്നു. 

വിവേകിന്റെ തീരുമാനം വ്യക്തിപരമാണെന്ന് സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ ഇന്നലെ പറഞ്ഞിരുന്നു. വിവേക് ലക്ഷ്മി നായരുടെ കസ്റ്റഡിയിലാണെന്ന് എഐഎസ്എഫ് നേതൃത്വം ആരോപിച്ചു.

കേസ് നടത്തുന്നതിന് ആവശ്യമായ സാമ്പത്തിക സഹായം ഒന്നും എഐഎസ്എഫ് നല്‍കിയില്ലെന്നായിരുന്നു വിവേകിന്റെ ആരോപണം.  സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനോട് പരാതി പിന്‍വലിക്കുന്ന കാര്യം അറിയിച്ചു. കാനം രാജേന്ദ്രന്‍ ഏര്‍പ്പെടുത്തിയ അഡ്വക്കേറ്റ് മുഖാന്തിരമാണ് കേസ് പിന്‍വലിച്ചത്. ഇക്കാര്യം എ.ഐ.എസ്.എഫ് നേതൃത്വത്തെയും അറിയിച്ചിരുന്നുവെന്നും വിവേക് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

എന്നാല്‍ വിവേക് സമകാലിക മലയാളത്തോട് പറഞ്ഞത് തീരുമാനം വ്യക്തിപമാണെന്നും ആരും തന്നെ സമ്മര്‍ദ്ദത്തിലാക്കിയിട്ടില്ല എന്നുമായിരുന്നു. കേസിനെക്കുറിച്ച് കൂടുതല്‍ പഠിച്ചപ്പോള്‍ തനിക്ക് മാനസിക സമ്മര്‍ദ്ദമുണ്ടായെന്നും കോളജിലെ സഹപാഠികള്‍ തന്നെ പരാതിക്കാരന്‍ എന്ന കണ്ണിലാണ് ഇപ്പോള്‍ കാണുന്നതെന്നും അത് താങ്ങാന്‍ പറ്റുന്നില്ല എന്നും വിവേക് സമകാലിക മലയാളം പ്രതിനിധിയോട് പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com