നാടൊഴുകി, ഒരു പുഴയുടെ ഒഴുക്കു വീണ്ടെടുക്കാന്‍ 

മൂന്നു പതിറ്റാണ്ടു മുമ്പ് ഒഴുക്കു വറ്റിയ, പമ്പയുടെ കൈവഴിയായ വരട്ടാറിനെ പുനരുജ്ജീവിപ്പിക്കാനുളള ശ്രമത്തിന് നാടൊഴുകിയെത്തി.
നാടൊഴുകി, ഒരു പുഴയുടെ ഒഴുക്കു വീണ്ടെടുക്കാന്‍ 

ഒഴുക്ക് നിലച്ച നദിയുടെ ജീവന്‍ വീണ്ടെടുക്കാന്‍ നാടിന്റെ പുഴനടത്തം. മൂന്നു പതിറ്റാണ്ടു മുമ്പ് ഒഴുക്കു വറ്റിയ, പമ്പയുടെ കൈവഴിയായ വരട്ടാറിനെ പുനരുജ്ജീവിപ്പിക്കാനുളള ശ്രമത്തിന് നാടൊഴുകിയെത്തി. തിങ്കളാഴ്ച ആദിപമ്പ മുതല്‍ ഇരമല്ലിക്കര വരെ സംഘടിപ്പിച്ച 'പുഴ നടത്ത'ത്തിന് ആയിരങ്ങളാണ് എത്തിച്ചേര്‍ന്നത്. 

ചിത്രം വീണാ ജോര്‍ജ് എംഎല്‍എയുടെ ഫെയ്‌സ്ബുക്ക് പേജില്‍നിന്ന്‌
 

പമ്പയില്‍ തുടങ്ങി മണിമലയാറ്റില്‍ അവസാനിക്കുന്ന നദി മണല്‍ വാരലിലൂടെയും മറ്റും നീരൊഴുക്കില്ലാത്ത, ഗര്‍ത്തങ്ങള്‍ മാത്രം നിറഞ്ഞ സ്ഥിതിയിലാണ്. ഈ കാലവര്‍ഷക്കാലത്ത് ചെറിയ തോതിലെങ്കിലും വെള്ളമൊഴുക്കാനുള്ള പ്രവര്‍ത്തനമാണ് ആദ്യഘട്ടത്തില്‍ നടക്കുക. മൂന്നു വര്‍ഷത്തിനകം നദിയെ സമ്പൂര്‍ണമായി വീണ്ടെടുക്കുകയാണ് ലക്ഷ്യം. മന്ത്രിമാരായ തോമസ് ഐസക്, മാത്യു ടി തോമസ് എന്നിവരും 14 കിലോമീറ്റര്‍ വരുന്ന പുഴ നടത്തത്തില്‍ പങ്കാളികളായി. മന്ത്രി മാത്യു ടി തോമസ്, കെ കെ രാമചന്ദ്രന്‍നായര്‍ എംഎല്‍എ, വീണാ ജോര്‍ജ്ജ് എംഎല്‍എ എന്നിവരുടെ കൂട്ടായ പരിശ്രമത്തിലാണ് വരട്ടാര്‍ പുനരുജ്ജീവിപ്പിക്കാന്‍ പദ്ധതി ആവിഷ്‌കരിച്ചത്. സംസ്ഥാന സര്‍ക്കാരും ഹരിത കേരളാ മിഷനും പൂര്‍ണപിന്തുണ നല്‍കി.

പുഴ കടന്നു പോകുന്ന സ്ഥലങ്ങളിലെ ജില്ലാ പഞ്ചായത്തുകള്‍ അടക്കമുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പദ്ധതി ഏറ്റെടുക്കാന്‍ മുന്നിട്ടിറങ്ങി. രാഷ്ട്രീയ സാമൂഹിക സന്നദ്ധ സംഘടനകള്‍ പങ്ക് ഉറപ്പു നല്‍കിയതോടെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി.തിങ്കളാഴ്ച രാവിലെ ഏഴോടെ ആദിപമ്പയില്‍ നിന്ന് പുഴ നടത്തം ആരംഭിച്ചു. പരിമൂട്ടില്‍ക്കടവ്, പന്നിവിഴ, തേവര്‍മണ്ണ്, അടിശേരിക്കടവ്, കുളങ്ങരയ്ക്കല്‍, ആനയാര്‍, കുന്നയ്ക്കാട്ടുകടവ്, റെയില്‍വേ ഓവര്‍ ബ്രിഡ്ജ്, മാമ്പറ്റക്കടവ് പാലം, തൃക്കയ്യില്‍ ക്ഷേത്രക്കടവ്, ആറാട്ടുകടവ് പാലം തലയാര്‍ വഞ്ചിമൂട്ടില്‍ ക്ഷേത്രക്കടവ്, തെക്കുംമുറിപ്പാലം എന്നീ സ്ഥലങ്ങളിലൂടെ കടന്ന് ഇരമല്ലിക്കരയിലെ വാളത്തോട്ടില്‍ പുഴനടത്തം സമാപിച്ചു. പുഴ നടത്തത്തിന് പിന്തുണയുമായി നടന്‍ മോഹന്‍ലാലിന്റെ സന്ദേശവുമെത്തി.പുതുക്കുളങ്ങര ക്ഷേത്രത്തിന് സമീപം ചേര്‍ന്ന യോഗം മന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. മന്ത്രി മാത്യു ടി തോമസ് അധ്യക്ഷനായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com