ജാതി സംവരണം അവസാനിപ്പിക്കണം; എഴുപത് വര്‍ഷം ഭരിച്ചവര്‍ കഴിവുകെട്ടവര്‍: മേജര്‍ രവി

വോട്ട് കിട്ടാന്‍ വേണ്ടി മാത്രമാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ സംവരണം നിലനിര്‍ത്തുന്നത് - തൊഴിലാളികളെ സംഘടിക്കുവിന്‍ എന്നു പറഞ്ഞ പാട്ടുപോലെയാണ് ഹിന്ദുക്കളെ ഉണരുവിന്‍ എന്നു പറഞ്ഞത്‌
ജാതി സംവരണം അവസാനിപ്പിക്കണം; എഴുപത് വര്‍ഷം ഭരിച്ചവര്‍ കഴിവുകെട്ടവര്‍: മേജര്‍ രവി

കൊച്ചി: ഭരണഘടനാ പരമായ  അവകാശമായ ജാതി സംവരണം അവസാനിപ്പിക്കണമെന്ന് മേജര്‍ രവി. സാമൂഹ്യമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ചരിത്രപരമായി സംവരണം നല്‍കുന്നത് ഭരിച്ചിരിക്കുന്ന സര്‍ക്കാരുകളുടെ കഴിവ് കേടാണ്. എഴുപത് കൊല്ലമായിട്ടും സംവരണം എടുത്തുകളയാത്തത് മാറി മാറി ഭരിച്ച സര്‍ക്കാരുകളുടെ കൊള്ളരുതായ്മയാണെന്നും മേജര്‍ രവി. റിപ്പോര്‍ട്ടര്‍ക്ക് അനുവദിച്ച് അഭിമുഖത്തിലായിരുന്നു സംവരണ വിരുദ്ധ പരാമര്‍ശം

ഞാന്‍ നടത്തുന്ന സംഘടനയില്‍ നിന്നും ജാതിയുടെ കോളം താന്‍ എടുത്തുമാറ്റിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.  ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുമ്പോള്‍ പത്തുവര്‍ഷത്തിനകം സംവരണം അവസാനിപ്പിക്കണമെന്ന് പറഞ്ഞിരുന്നു. വോട്ട് കിട്ടാന്‍ വേണ്ടി മാത്രമാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ സംവരണം നിലനിര്‍ത്തുന്നത്. സംവരണം അവസാനിപ്പിക്കാന്‍ നമ്മെ ഭരിച്ചവര്‍ക്കൊന്നും കഴിയാതെ പോയത് ഇതുകൊണ്ടായിരുന്നു. സംവരണം തുടര്‍ന്നാല്‍ സമത്വമെന്ന കാഴ്ചപ്പാട് ഉണ്ടാവുകയില്ലെന്നും ഹിന്ദുക്കളില്‍ തന്നെ 56 ജാതികള്‍ തുടരുമ്പോള്‍ ചിലര്‍ക്ക് അമ്പലത്തിന് സമീപത്തേക്ക് പോലും എത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ക്ഷേത്രത്തില്‍ പ്രവേശിക്കുന്നവരെ തടയുന്നതും പ്രകടനം നടത്തുന്നതും അംഗീകരിക്കാനാകില്ല. പാര്‍ത്ഥസാരഥി അമ്പലവുമായി ഉണ്ടായ പ്രസ്താവനകള്‍ തെറ്റിദ്ധാരണമൂലം സംഭവിച്ചതാണെന്നും ദേവസ്വംമന്ത്രിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയുടെ അഭിപ്രായത്തില്‍ വ്യത്യസ്തമായ ഒരു അഭിപ്രായവും തനിക്കില്ല. ഹിന്ദുക്കളെ ഉണരാന്‍ പറഞ്ഞത് മറ്റുള്ളവരെ വെട്ടിക്കൊല്ലാനല്ല. നിങ്ങള്‍ക്ക് നിങ്ങളുടെതായ അംഗീകാരങ്ങള്‍ കിട്ടണമെന്നായിരുന്നു ഉദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഞാന്‍ പ്രതികരിക്കുന്നത് എനിക്ക് വേണ്ടിയല്ല. മറ്റുള്ളവര്‍ക്ക് വേണ്ടിയാണ്. ഹിന്ദുക്കളെ ഉണരുവിന്‍ എന്ന് പറഞ്ഞത് തൊഴിലാളികളെ സംഘടിക്കുവിന്‍ എന്നു പറഞ്ഞ പാട്ടുപോലെയാണെന്നും മേജര്‍ രവി പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com