കോട്ടയം: പുറമ്പോക്ക് ഭൂമി കയ്യേറി റിസോര്‍ട്ട് നിര്‍മ്മിച്ചുവെന്നാരോപിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ റിസോര്‍ട്ട് തല്ലിപ്പൊളിച്ചതിന് പിന്നാലെ കേരളത്തിലെ 200കോടിയുടെ പദ്ധതികള്‍ വേണ്ടെന്നുവച്ച് ബിജെപി എംപി രാജീവ് ചന്ദ്രശേഖറിന്റെ നിരാമയ റീട്രീറ്റ്‌സ്. കമ്പനിയുടെ ചീഫ് എക്‌സിക്ക്യൂട്ടീവ് ഓഫീസര്‍ മനു റിഷി ഗുപ്തയാണ് ഇക്കാര്യ അറിയിച്ചിരിക്കുന്നത്.
റിസോര്‍ട്ടില്‍ അതിക്രമിച്ച് കടന്ന് കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടാക്കിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കമ്പനി വ്യക്തമാക്കി. തങ്ങളുടെല്ലാത്ത കുറ്റത്തിന്റെ പേരില്‍ കുറ്റവാളികളാക്കുന്നത് അംഗീകരിക്കില്ല എന്ന് റിഷി കൂട്ടിച്ചേര്‍ത്തു.
തീര്‍ത്തും അപലപനീയവും പ്രാകൃതവുമായ ആക്രമണമാണ് സ്ഥാപനത്തിനും ജീവനക്കാര്‍ക്കും നേരെ ഡിവൈഎഫ്‌ഐയില്‍ നിന്ന് ഉണ്ടായതെന്നും റിഷി പറഞ്ഞു. മാരകായുധങ്ങളുമായി ഇരച്ചുകയറിയവരെ കണ്ട് ജീവനക്കാര്‍ സ്തംഭിച്ചു നിന്നു. ജീവനക്കാരെ കൊല്ലാനുള്ള ലക്ഷ്യത്തോടെയാണ് കല്ലും വടിയും ഹോക്കി സ്റ്റിക്കുകളുമായി അക്രമി സംഘം ഇരച്ചുകയറിയത്. ഇരുപതംഗ സംഘം സ്ഥാപനത്തില്‍ കയറി അഴിഞ്ഞാടിയപ്പോള്‍ പൊലീസ് നോക്കി നിന്നുവവെന്നും റിഷി ആരോപിക്കുന്നു.
മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റ വാര്‍ത്ത പുറത്തുകൊണ്ടുവന്ന ചാനലിന്റെ മേധാവിയാണ് ബിജെപി എംപി രാജീവ് ചന്ദ്രശേഖര്‍. തോമസ് ചാണ്ടിയെ രാജിവയ്പ്പിച്ച ചാനല്‍ സ്വന്തം മുതലാളിയുടെ കയ്യേറ്റങ്ങളെ ന്യായീകരിക്കാനാണ് ശ്രമിക്കുന്നത് എന്നാണ് സിപിഎം ആരോപണം. തോമസ് ചാണ്ടിയുടെ രാജിക്കായ് നിലപാടെടുത്ത സിപിഐയും റവന്യു വകുപ്പും ബിജെപി എംപിയുടെ കായല്‍ കയ്യേറ്റം കണ്ടില്ലെന്ന് നടിക്കുന്നുവെന്നാരോപിച്ചായിരുന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ റിസോര്‍ട്ടിലേക്ക് മാര്‍ച്ച് നടത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ