മൊഴി പുറത്തുവരുന്നത് തടയണമെന്ന് താരങ്ങള്‍ ; മൊഴി പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും മാധ്യമങ്ങളെ വിലക്കണമെന്ന് പൊലീസ്ആവശ്യപ്പെട്ടേക്കും

മൊഴി മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് തടയണമെന്ന് അന്വേഷണസംഘം ഉടന്‍ തന്നെ  കോടതിയ്ക്ക് അപേക്ഷ സമര്‍പ്പിക്കുമെന്നാണ് സൂചന
മൊഴി പുറത്തുവരുന്നത് തടയണമെന്ന് താരങ്ങള്‍ ; മൊഴി പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും മാധ്യമങ്ങളെ വിലക്കണമെന്ന് പൊലീസ്ആവശ്യപ്പെട്ടേക്കും

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ തങ്ങള്‍ നല്‍കിയ മൊഴി മാധ്യമങ്ങളിലൂടെ പുറത്തു വരുന്നത് തടയണമെന്ന് താരങ്ങള്‍. അന്വേഷണസംഘത്തോടാണ് താരങ്ങള്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. മൊഴി പ്രസിദ്ധീകരിക്കുന്നത് തടയാന്‍ വേണ്ട നടപിടി സ്വീകരിക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഇത് പരിഗണിച്ച അന്വേഷണസംഘം, ഉടന്‍ തന്നെ മൊഴി മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് തടയണമെന്ന് കാണിച്ച് കോടതിയ്ക്ക് അപേക്ഷ സമര്‍പ്പിക്കുമെന്നാണ് സൂചന. 

മൊഴി പരസ്യമാകുന്നത് പിന്നീട് കോടതിയില്‍ ഹാജരായി മൊഴി നല്‍കുന്നതില്‍ നിന്നും താരങ്ങളെ പിന്തിരിപ്പിച്ചേക്കുമെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച നിയമോപദേശവും. ഇതു കൂടി പരിഗണിച്ചാണ് അന്വേഷണസംഘത്തിന്റെ നീക്കം. 320 ഓളം സാക്ഷികളാണ് കേസില്‍ ഉള്ളത്. ഇതില്‍ 50 ഓളം പേര്‍ സിനിമാ മേഖലയില്‍ നിന്നുള്ളവരാണ്. ഇതില്‍ ഏറിയ പങ്കും കുറ്റകൃത്യത്തില്‍ ദിലീപിന്റെ പങ്കിനെ സാധൂകരിക്കുന്ന മൊഴികളാണ് നല്‍കിയിരിക്കുന്നതെന്നാണ് സൂചന. 

ഈ സാഹചര്യത്തില്‍ മൊഴികള്‍ പുറത്തുവരുന്നത് തങ്ങളുടെ കരിയറിന് തന്നെ ദോഷകരമായി ഭവിച്ചേക്കാമെന്ന് താരങ്ങള്‍ അന്വേഷണസംഘത്തെ അറിയിച്ചു. കൂടാതെ മറ്റു പല ബുദ്ധിമുട്ടുകള്‍ക്കും മൊഴി പുറത്തെത്തുന്നത് ഇടയാക്കുമെന്ന് താരങ്ങള്‍ അറിയിച്ചു. മഞ്ജു വാര്യര്‍ അടക്കം നിരവധി സാക്ഷികളാണ് കേസില്‍ മൊഴി നല്‍കിയിട്ടുള്ളത്. അതിനാല്‍ മൊഴി പുറത്തുവരുന്നത് തടയാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് താരങ്ങള്‍ അന്വേഷണസംഘത്തോട് ആവശ്യപ്പെടുകയായിരുന്നു.   

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com