യോഗി അറിഞ്ഞോ? വയോജന സംരക്ഷണ മേഖലയില്‍ കേരളത്തിന് ഒന്നാംസ്ഥാനം നല്‍കി കേന്ദ്രസര്‍ക്കാര്‍

ആരോഗ്യസംരക്ഷണ മേഖലയില്‍ കേരളം യുപിയെ കണ്ടുപഠിക്കണം എന്ന് യുപി മുഖ്യമന്ത്രി ആദിത്യനാഥ് പ്രസംഗിച്ചതിന് പിന്നാലെ വയോജന സംരക്ഷണ മേഖലയില്‍ കേരളത്തിന് ഒന്നാംസ്ഥാനം നല്‍കി കേന്ദ്രസര്‍ക്കാര്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ആരോഗ്യസംരക്ഷണ മേഖലയില്‍ കേരളം യുപിയെ കണ്ടുപഠിക്കണം എന്ന് യുപി മുഖ്യമന്ത്രി ആദിത്യനാഥ് പ്രസംഗിച്ചതിന് പിന്നാലെ വയോജന സംരക്ഷണ മേഖലയില്‍ കേരളത്തിന് ഒന്നാംസ്ഥാനം നല്‍കി കേന്ദ്രസര്‍ക്കാര്‍. ആരോഗ്യമന്ത്രി കെ.കെ ശൈലജയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

മുതിര്‍ന്ന പൗരന്‍മാരുടെ സംരക്ഷണത്തിനും ക്ഷേമത്തിനും വേണ്ട പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനായി 2007ല്‍ നിലവില്‍ വന്ന മെയിന്റനന്‍സ് ആന്റ് വെല്‍ഫെയര്‍ ഓഫ് സീനിയര്‍ സിറ്റിസണ്‍ ആക്ട് 2007 ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ ഏറ്റവും കാര്യക്ഷമമായി നടപ്പിലാക്കിയതിനാണ് ഈ അവാര്‍ഡ്.

വയോജന സംരക്ഷണ നിയമം സുതാര്യമായി നടപ്പിലാക്കുന്നതിനും വയോജന സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലും ഒരുപോലെ എത്തിക്കുന്നതിലും സാമൂഹ്യനീതി വകുപ്പിന് കഴിഞ്ഞതിലുള്ള നേട്ടമാണ് ഈ അംഗീകാരമെന്നും മന്ത്രി പറഞ്ഞു.

ഒക്ടോബര്‍ 9ന് ദില്ലിയിലെ വിജ്ഞാന്‍ ഭവനില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി കേരളത്തിനുള്ള അവാര്‍ഡ് സമ്മാനിക്കും. ആരോഗ്യവകുപ്പ് മന്ത്രി പുരസ്‌കാരം ഏറ്റുവാങ്ങും.

വയോജന സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ സാമൂഹ്യനീതി വകുപ്പു വഴിയും സാമൂഹ്യസുരക്ഷാ മിഷന്‍ വഴിയുമാണ് സംസ്ഥാനത്ത് നടപ്പിലാക്കിവരുന്നത്.

65 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് സൗജന്യ മരുന്നും ചികിത്സയും ലഭ്യമാക്കുന്ന വയോമിത്രം പദ്ധതി കഴിഞ്ഞ ഒരു വര്‍ഷത്തിനകം 40 നഗരസഭകളില്‍ പുതുതായി ആരംഭിച്ച് പദ്ധതിയുടെ സേവനം വയോജനങ്ങള്‍ക്ക് നല്‍കിവരികയുമാണ്.

വളരുന്ന കേരളം വളര്‍ത്തിയവര്‍ക്ക് ആദരം എന്ന പേരില്‍ 14 ജില്ലകളില്‍ വയോജനങ്ങളെ ആദരിക്കുകയും അവര്‍ക്ക് മാനസികോല്ലാസം പകരുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ ഇതിന്റെ ഭാഗമായി സാമൂഹ്യനീതി വകുപ്പിന് സംഘടിപ്പിക്കുവാന്‍ കഴിഞ്ഞു.

കൂടാതെ പകല്‍ സമയങ്ങളില്‍ വീടുകളില്‍ ഒറ്റപ്പെട്ടുപോകുന്ന വയോജനങ്ങള്‍ക്ക് ആശ്വാസം പകരുവാനായി പകല്‍വീട് എന്ന പദ്ധതിക്ക് രൂപം നല്‍കിയതായും മന്ത്രി പറഞ്ഞു.

കേരളത്തിലെ ആരോഗ്യസാമൂഹ്യനീതി വകുപ്പ് നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കിട്ടിയ അംഗീകാരമാണ് ഈ അവാര്‍ഡ് എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com