'നീ ആളെ പറയെടി'...ആക്രോശങ്ങളോട് പ്രതികരിച്ച് സജിതാ മഠത്തില്‍

ഇപ്പോള്‍ എന്റെ പോസ്റ്റിെന്റ കമന്റുകളില്‍ വലിയ പങ്കും 'വീണ്ടും വീണ്ടും പീഡിപ്പിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ മോശക്കാരി ആയതു കൊണ്ടു മാത്രമാണ്, നീ ആളെ പറയടി 'തുടങ്ങിയ ആക്രോശങ്ങളാണ്
'നീ ആളെ പറയെടി'...ആക്രോശങ്ങളോട് പ്രതികരിച്ച് സജിതാ മഠത്തില്‍

കൊച്ചി:  മീ ടൂ കാമ്പയിനിന്റെ ഭാഗമായി താന്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ വാര്‍ത്തയാക്കിയെന്ന് നടി സജിതാ മഠത്തില്‍.എനിക്കും ആ ദുരനുഭവം ഉണ്ടായിട്ടുണ്ടെന്ന് ലോകത്തെല്ലായിടത്തുമുള്ള സ്ത്രീകള്‍ക്കൊപ്പം പറയുക എന്ന ഒരു കാര്യം മാത്രമെ ഞാന്‍ #Metoo കാമ്പയിനിങ്ങില്‍ പങ്കെടുക്കുമ്പോള്‍ ഞാന്‍ ഉദ്ദേശിച്ചിരുന്നുള്ളൂ. പിന്നീട് ഒട്ടനവധി സ്തീകള്‍ അതേ പോസ്റ്റ് ഷെയര്‍ ചെയ്തു. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പതിവുപോലെ കൂടുതല്‍ എരിവുകയറ്റി വാര്‍ത്തകള്‍ ചമഞ്ഞു. ഇപ്പോള്‍ എന്റെ പോസ്റ്റിെന്റ കമന്റുകളില്‍ വലിയ പങ്കും 'വീണ്ടും വീണ്ടും പീഡിപ്പിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ മോശക്കാരി ആയതു കൊണ്ടു മാത്രമാണ്, നീ ആളെ പറയടി 'തുടങ്ങിയ ആക്രോശങ്ങളാണെന്നും സജിതാ മഠത്തില്‍ പറയുന്നു

പോസ്റ്റിന്റെ പൂര്‍ണരൂപം

എന്റെ പിഴ
എനിക്കും ആ ദുരനുഭവം ഉണ്ടായിട്ടുണ്ടെന്ന് ലോകത്തെല്ലായിടത്തുമുള്ള സ്ത്രീകള്‍ക്കൊപ്പം പറയുക എന്ന ഒരു കാര്യം മാത്രമെ ഞാന്‍ #Metoo കാമ്പയിനിങ്ങില്‍ പങ്കെടുക്കുമ്പോള്‍ ഞാന്‍ ഉദ്ദേശിച്ചിരുന്നുള്ളൂ. എന്റെ സുഹുത്ത് ഏലിയാമ്മ വിജയന്റെ പോസ്റ്റ് അതേപടി ഞാന്‍ എന്റെ പേജിലും ചേര്‍ത്തു. പിന്നീട് ഒട്ടനവധി സ്തീകള്‍ അതേ പോസ്റ്റ് ഷെയര്‍ ചെയ്തു. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പതിവുപോലെ കൂടുതല്‍ എരിവുകയറ്റി വാര്‍ത്തകള്‍ ചമഞ്ഞു. ഇപ്പോള്‍ എന്റെ പോസ്റ്റിെന്റ കമന്റുകളില്‍ വലിയ പങ്കും 'വീണ്ടും വീണ്ടും പീഡിപ്പിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ മോശക്കാരി ആയതു കൊണ്ടു മാത്രമാണ്, നീ ആളെ പറയടി 'തുടങ്ങിയ ആക്രോശങ്ങളാണ്
'എന്തു പറ്റി 'എന്ന സ്‌നേഹാന്വേഷണങ്ങള്‍ വെറെയും 'എന്റെ സുഹുത്തുക്കളെ ഏലിയാമ്മ വിജയന്റെ പോസ്റ്റിനോട് ഞാന്‍ യോജിക്കുന്നതിനാലാണ് ഞാന്‍ അത് പോസ്റ്റിയത്. 
ക്ഷമിക്കണം
എന്റെ പിഴ
ഡാന്‍സ് ക്ലാസ്സ് വിട്ടു വരുമ്പോള്‍ തുണി പൊക്കി കാണിച്ചവനെ കണ്ടു പിടിച്ച് പേരൊന്നു ചോദിക്കണം
എന്റെ പിഴ
ബസ്സില്‍ സീറ്റിന്റെ ഇടയിലൂടെ കൈ ഇട്ട് മുലക്കു പിടിച്ചവനെ മുഖത്തടിച്ചതിനിടയില്‍ ഓടിപ്പോയത് എന്റെ കുഴപ്പം തന്നെ .
എന്റെ പിഴ
ട്യൂഷ്യന്‍ പഠിപ്പിച്ച മാഷ് പാവാടക്കിടയിലൂടെ കൈയിട്ടതിന് പോലീസ് സ്‌റ്റേഷനില്‍ പോവേണ്ടതായിരുന്നു.
എന്റെ പിഴ
ഒരിക്കലും പ്രതീക്ഷിക്കാത്ത എന്റെ കൂട്ടുകാരന്‍ വാട്ട്‌സപ്പിലൂടെ എഴുതിയ അശ്ലീല വാക്കുകള്‍ എഴുതിയത് 
എന്റെ പിഴ
തൊട്ടടുത്ത ബന്ധു കുളിമുറിക്കുള്ളിലേക്ക് തള്ളിയിട്ട് അമര്‍ത്താന്‍ ശ്രമിച്ചത്
എന്റെ പിഴ
ദില്ലിയിലെ തിരക്കൊഴിഞ്ഞ റോഡില്‍ പകല്‍ നടന്നു പോയ എന്നെ 'മദ്യപിച്ച ആണ്‍കൂട്ടം കയറി പിടിച്ചതും ഞാന്‍ ഓടി രക്ഷപ്പെട്ടതും
എന്റെ പിഴ
ഇപ്പോള്‍ അവള്‍ക്കൊപ്പം നില്‍ക്കുന്നതിന് നിങ്ങള്‍ ചൊരിയുന്ന ഈ തെറിയും ഭീഷണിയും
എന്റെ പിഴ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com